കൊച്ചി ∙ ട്യൂഷൻ സെന്ററിലെ സഹപാഠികളും പ്രൊജക്ട് വർക്ക് ചെയ്യാൻ സഹായം തേടി ചെന്നപ്പോള്‍ അയൽവാസിയും ലൈംഗികമായി ദുരുപയോഗം ചെയ്തതിനെ തുടർന്ന് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലിരുന്ന തേവര സ്വദേശിയായ സ്കൂൾ വിദ്യാർഥിനി മരിച്ചു.
തിങ്കളാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പിന്നീട് ജനറൽ ആശുപത്രിയിലും പ്രവേശിച്ച പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പൊലീസ് സ്വമേധയാ കേസെടുത്ത സംഭവത്തിൽ പ്രതികളായ അയൽവാസിയെയും ട്യൂഷൻ സെന്ററിൽ സഹപാഠികളായ മൂന്നു വിദ്യാർഥികളെയും കഴിഞ്ഞ ദിവസം തേവര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി സൗത്ത് സിഐ സിബി ടോം പറഞ്ഞു. സ്കൂളിൽ പഠിക്കാന്‍ മിടുക്കിയായിരുന്ന വിദ്യാർഥിനിക്കു പതിവില്ലാതെ മാർക്കു കുറയുകയും ക്ലാസില്‍ ശ്രദ്ധയില്ലാതിരിക്കുകയും ചെയ്തതോടെ അധികൃതർ നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തുവന്നത്.
അതേസമയം സ്കൂളിൽ ജാതി പേര് വിളിച്ച് ആക്ഷേപിച്ചതായും ഇതിൽ മനംനൊന്താണ് സ്വയം തീ കൊളുത്തിയതെന്നുമുള്ള മറ്റൊരു ആരോപണവും നിലനില്‍ക്കുന്നുണ്ട് .