കോയമ്പത്തൂർ : യുവതിയെ കൊന്നു വ്യാജ മരണ സർട്ടിഫിക്കറ്റുണ്ടാക്കിയ കേസിൽ അഭിഭാഷകനും ഭാര്യയ്ക്കും ഇരട്ട ജീവപര്യന്തം. കോയമ്പത്തൂർ സ്വദേശികളെയാണ് ഒൻപതു വർഷത്തിനു ശേഷം ശിക്ഷിച്ചത്.
ഭാര്യ സാമ്പത്തിക തട്ടിപ്പിൽ പ്രതിയായതോടെ വിവാഹ മോചനം തേടിയെത്തിയ യുവതിയെ കൊന്ന് ഭാര്യയുടെ പേരിൽ മരണസർട്ടിഫിക്കറ്റ് സംഘടിപ്പിച്ചുള്ള ആൾമാറാട്ടമാണ് പൊളിഞ്ഞത്. 2013 ൽ അഭിഭാഷകനായ രാജവേലുവും ഭാര്യ മനോഹര മോഹനും ഒരു വസ്തു റജിസ്റ്റർ ചെയ്യാൻ റജിസ്റ്റർ ഓഫിസിലെത്തുന്നതോടെയാണു കഥകളുടെ തുടക്കം. രാജവേലു, ഭാര്യ മനോഹര മോഹൻ, ഡ്രൈവർ പി.പളനിസാമി എന്നിവർക്ക് ഇരട്ട ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്.
അഭിഭാഷകന്റെ ഭാര്യ രണ്ടു വർഷം മരിച്ചതാണെന്നു തെളിയിക്കുന്ന മരണ സർട്ടിഫിക്കറ്റ് റജിസ്ട്രാർക്ക് ആരോ അയച്ചുനൽകി. ഇതിനെതിരെ രാജവേൽ മുൻസിഫ് കോടതിയെ സമീപിച്ചു സർട്ടിഫിക്കറ്റ് റദ്ദാക്കിച്ചു.
റദ്ദാക്കിയ മരണസർട്ടിഫിക്കറ്റിനെ കുറിച്ചു പൊലീസ് അന്വേഷണം ഇതിനകം അന്വേഷണം തുടങ്ങിയിരുന്നു. ആത്തുപാളയം വൈദ്യുത ശ്മശാനത്തിലായിരുന്നു സംസ്കാരം നടന്നത്. ഇവിടെയെത്തിയ പൊലീസ് ഈ പേരിൽ ഒരാളെ സംസ്കരിച്ചതായി സ്ഥിരീകരിച്ചു. റജിസ്റ്ററിൽ ഒപ്പിട്ട പി.പളനിസാമിയെന്നയാളെ പിടികൂടിയതോടെ ആസൂത്രിത കൊലപാതകത്തിന്റെ ചുരുൾ അഴിയാൻ തുടങ്ങി.
പളനിസാമിയുടെ സഹായത്തോടെ രാജവേലുവും ഭാര്യ മനോഹര മോഹനുമാണു കൊലപാതകം നടത്തിയത്. മനോഹര ഒഡിഷയിൽ 12 കോടിയുടെ തട്ടിപ്പ് കേസിൽ പ്രതിയായിരുന്നു. ഈ കേസിൽ നിന്ന് രക്ഷപെടാൻ വിവാഹമോചന ഹർജി തയാറാക്കാനായി രാജവേലിന്റെ ഓഫിസിലെത്തിയ അമാവാസിയെന്ന സ്ത്രീയെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു.
പിന്നീട് മൃതദേഹം രാജവേലിന്റെ നഗരത്തിനു പുറത്ത് നിർമാണം നടക്കുന്ന വീട്ടിലെത്തിച്ചു. ഹൃദായാഘാതം മൂലം ഭാര്യ മരിച്ചെന്ന് അയൽവാസികളെ വിശ്വസിപ്പിച്ചു.ഒരു ഡോക്ടറെയെത്തിച്ചു ഹൃദയാഘാതം മൂലം മനോഹര മരിച്ചെന്നു സ്ഥിരീകരിക്കുന്ന രേഖകളുണ്ടാക്കി. ഇതുപയോഗിച്ച് കോർപറേഷനിൽ നിന്ന് മനോഹരയുടെ പേരിൽ മരണ സർട്ടിഫിക്കറ്റും നേടി. ഇവ ഒഡീഷ പൊലീസിൽ ഹാജരാക്കി കേസിൽ നിന്നും രക്ഷപെട്ടു നിൽക്കുന്നതിനിടെയാണു വസ്തു റജിസ്റ്റർ ചെയ്യാൻ ശ്രമിച്ചതും പിടിയിലായതും.