Advertisment

റോട്ടറി ക്ലബ് ഹൈബ്രിഡ് രാജ്യാന്തര ഗോള്‍ഫ് ടൂര്‍ണമെന്റ് ആരംഭിച്ചു; ഹൃദ്‌രോഗ ബാധിതരായ കുട്ടികളുടെ ചികില്‍സാ ധനശേഖരണത്തിന് തുടക്കമായി

New Update

ന്യൂഡല്‍ഹി: ജന്മനാല്‍ ഹൃദ്‌രോഗ ബാധിതരായ കുട്ടികളുടെ ചികില്‍സയ്ക്കു ധനശേഖരണാര്‍ത്ഥം ദക്ഷിണ ഡല്‍ഹിയിലെ റോട്ടറി ക്ലബ് സംഘടിപ്പിക്കുന്ന 12 ദിവസത്തെ രാജ്യാന്തര ഹൈബ്രിഡ് ഗോള്‍ഫ് ടൂര്‍ണമെന്റിന് തുടക്കമായി. ഈയിടെ പ്രൊഫഷണല്‍ ഗോള്‍ഫ് ടൂര്‍ ഓഫ് ഇന്ത്യയില്‍ ബോര്‍ഡ് മെമ്പറായ ക്രിക്കറ്റ് ഇതിഹാസവും നല്ല സമരിയക്കാരനുമായ കപില്‍ ദേവ് ആദ്യ ദിനം ടൂര്‍ണമെന്റിന് സാക്ഷ്യം വഹിച്ചു.

Advertisment

publive-image

ജന്മനാ ഹൃദ്‌രോഗ ബാധിതരായ പാവപ്പെട്ട 50 കുട്ടികളുടെ ശസ്ത്രക്രിയയ്ക്കുള്ള ഫണ്ട് ശേഖരിക്കുന്നതിനായാണ് ഡല്‍ഹി സൗത്ത് റോട്ടറി ക്ലബ് ആദ്യമായി 12 ദിവസത്തെ ഹൈബ്രിഡ് രാജ്യാന്തര ഗോള്‍ഫ് ടൂര്‍ണമെന്റിലേക്ക് ഗോള്‍ഫര്‍മാരെ ക്ഷണിക്കുന്നത്. ടൂര്‍ണമെന്റ് 25ന് സമാപിക്കും. ഗോള്‍ഫര്‍മാര്‍ക്ക് ഇഷ്ടമുള്ള ഗോള്‍ഫ് കോഴ്‌സുകള്‍ തെരഞ്ഞെടുത്ത് ഓണ്‍ലൈനായി സ്‌കോറുകള്‍ സമര്‍പ്പിക്കാം.

പിഡബ്ല്യുസിയായിരിക്കും സ്‌കോറുകള്‍ ടാലി ചെയ്യുന്നതും വിജയിയെ 28ന് പ്രഖ്യാപിക്കുന്നതും. രാജ്യത്തേയും അടുത്തുള്ള സിംഗപ്പൂര്‍, തായ്‌ലണ്ട്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേയും റോട്ടേറിയന്‍സിനും അല്ലാത്തവര്‍ക്കും ടൂര്‍ണമെന്റില്‍ പങ്കെടുക്കാം. ഗോള്‍ഫ് മാനേജ്‌മെന്റിലും വിര്‍ച്ച്വല്‍ ഗോള്‍ഫ് ടൂര്‍ണമെന്റുകളില്‍ പരിചയ സമ്പന്നരുമായ സ്‌പോര്‍ട്ട്‌സ് ആന്‍ഡ് ലീഷര്‍ വേള്‍ഡ്‌വൈഡാണ് ടൂര്‍ണമെന്റ് സാക്ഷാല്‍ക്കരിക്കുന്നത്.

ഇത്രയും മഹത്തായ ഒരു ദൗത്യത്തിനായി പിന്തുണ നല്‍കുന്നതില്‍ അഭിമാനമുണ്ടെന്നും ജന്മനാല്‍ ഹൃദ്‌രോഗമുള്ള പാവപ്പെട്ട കുട്ടികള്‍ക്ക് ''ജീവന്റെ സമ്മാനം'' നല്‍കാന്‍ വേണ്ട തുക സമാഹരിക്കാന്‍ഗോള്‍ഫര്‍മാരെ മുഴുവന്‍ ഇതിലേക്ക് ക്ഷണിക്കുകയാണെന്നും കപില്‍ദേവ് മാധ്യമങ്ങളോടു പറഞ്ഞു.

ഇന്ത്യയില്‍ മാത്രം മൂന്നു ലക്ഷത്തോളം കുട്ടികളാണ് ഹൃദ്‌രോഗവുമായി ജനിക്കുന്നത്. ഇതില്‍ 25 ശതമാനം മാത്രമാണ് ഒരു വയസിന് അപ്പുറം ജീവിക്കുന്നത്. ഇതേക്കുറിച്ചുള്ള അറിവില്ലായ്മയും മെഡിക്കല്‍ സൗകര്യങ്ങള്‍ കുറവായതും സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. ഇതെല്ലാം ചേരുമ്പോള്‍ ഇത്തരം രോഗ ബാധിതരായ കുട്ടികള്‍ക്ക് ഏറ്റവും അത്യാവശ്യമായ ചികില്‍സ അപ്രാപ്യമാകുന്നു. ജീവന്‍ നഷ്ടപ്പെടുന്നതിനു വരെ കാരണവുമാകുന്നു.

''ഗിഫ്റ്റ് ഓഫ് ലൈഫ്'' (ജീവന്റെ സമ്മാനം) ഹൃദ്‌രോഗ ബാധിതരായ പാവപ്പെട്ട കുട്ടികളുടെ ചികില്‍സയ്ക്കായി റോട്ടറി ക്ലബ് നടപ്പാക്കുന്ന രാജ്യാന്തര പരിപാടിയാണെന്നും ശരിയായ സമയത്ത് ശരിയായ ചികില്‍സ ലഭിക്കാതെ വരുന്നത് പലപ്പോഴും അകാല മരണത്തിനോ വൈകല്യത്തിനോ കാരണമാകുന്നുവെന്നും പ്രഥമവും നൂതനവുമായ രാജ്യാന്തര ഹൈബ്രിഡ് ഗോള്‍ഫ് ടൂര്‍ണമെന്റ് നല്ലവരായ വ്യക്തികളില്‍ നിന്നും ഈ കുട്ടികള്‍ക്ക് ജീവന്റെ സമ്മാനം നല്‍കാനുള്ള ക്ലബിന്റെ എളിയ ശ്രമമാണെന്നും അതോടൊപ്പം അവരുടെ കായിക മികവ് പുറത്തെടുക്കാനുള്ള അവസരം കൂടിയാണെന്നും റോട്ടറി ക്ലബ് ഡല്‍ഹി സൗത്ത് പ്രസിഡന്റ് പ്രദീപ് കുമാര്‍ പറഞ്ഞു.

കപിലിനോടൊപ്പം ഗോള്‍ഫിങ് രംഗത്തെ പ്രമുഖനായ കെ.പി.സിങും മസൂറീ ഗോള്‍ഫ് കോഴ്‌സില്‍ ക്ലബിനോടൊപ്പം ദൗത്യത്തില്‍ അണിചേര്‍ന്നു. ദേശീയവും അന്തര്‍ദേശീയവുമായ ഗോള്‍ഫര്‍മാര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്നും പരിപാടിയെ പിന്തുണയ്ക്കുമെന്നും സ്‌കോറുകള്‍ അയക്കാമെന്നും സമ്മതിച്ചിട്ടുണ്ട്. ഉദ്ഘാടന ദിവസം 10 ലക്ഷം രൂപയോളം സംഭാവന ലഭിച്ചു. വരും ദിവസങ്ങളില്‍ നല്ലവരായ കൂടുതല്‍ പേര്‍ പിന്തുണക്കുമെന്നാണ് പ്രതീക്ഷ.

COLLECT MONEY5
Advertisment