മോസ്കോ: ആദ്യ മത്സരത്തില്‍ സെനഗലില്‍ നിന്ന് ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങിയ പോളണ്ടിനെ ഗോള്‍ മഴയില്‍ മുക്കി കൊളംബിയ റഷ്യന്‍ ലോകകപ്പിലെ പ്രതീക്ഷകള്‍ സജീവമാക്കി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ലാറ്റിനമേരിക്കന്‍ കരുത്തരായ കൊളംബിയ പോളണ്ടിന് പുറത്തേക്കുള്ള വഴികാട്ടിയത്. മത്സരം ആരംഭിച്ച് ആദ്യ അര മണിക്കൂറില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. മുന്നേറ്റങ്ങളിലും പ്രതിരോധത്തിലും ഒന്നിനൊന്ന് മെച്ചമെന്ന് തോന്നിക്കും വിധമായിരുന്നു ഈ നിമിഷങ്ങളിലെ ഇരു ടീമുകളുടെയും നീക്കങ്ങള്‍.
എന്നാല്‍ 40-ാം മിനിറ്റ് മുതല്‍ കളിയുടെ ഗതി മാറി. ഫാല്‍ക്കാവോ നിന്ന് പന്ത് സ്വീകരിച്ച ഗ്വദാര്‍ദോ പന്ത് ഹാമിഷ് റോഡ്രിഗസിനു മറിച്ചു നല്‍കി. റോഡ്രിഗസ് ഉയര്‍ത്തിയടിച്ച പന്തില്‍ തലവച്ച യെറി മിനയ്ക്ക് പിഴച്ചില്ല. പോളണ്ടിന് ബാക്കിയുണ്ടായിരുന്ന സാധ്യതകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി പന്ത് ഗോള്‍പോസ്റ്റിലേക്ക് പറന്നിറങ്ങി. ഈ ഗോളോടെ പോളണ്ട് അമിത പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞു. ഫലമോ കൊളംബിയന്‍ മുന്നേറ്റ നിര പോളണ്ടിന്‍റെ ഗോള്‍മുഖത്തേക്ക് ഇരച്ചെത്തിക്കൊണ്ടേയിരുന്നു. അമിതപ്രതിരോധത്തിലായിരുന്നുവെങ്കിലും ആദ്യപകുതി കൂടുതല്‍ പരുക്കില്ലാതെ പൊളണ്ട് അവസാനിപ്പിച്ചു.
ആദ്യത്തെ തിരിച്ചടിയുടെ ആഘാതത്തില്‍ നിന്ന് പോളണ്ട് കരകയറിയിട്ടില്ലെന്ന് രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മനസിലായി. പോളണ്ടിന്‍റെ നീക്കങ്ങളും മുന്നേറ്റ ശ്രമങ്ങളുമെല്ലാം ദുര്‍ബലമായിരുന്നു. മത്സരത്തിന്‍റെ 68ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കു പാഴയത് കാണുന്ന ഏതൊരു കൊളംബിയന്‍ ആരാധകനും മനസിലാകും ആദ്യഗോളിന്‍റെ ആഘാതം എത്രത്തോളമുണ്ടെന്ന്. ഇതിനു പിന്നാലെ വീണ്ടും കോളംബിയന്‍ ആക്രമണം പോളണ്ടിന്‍റെ ഗോള്‍മുഖത്തെ വിറപ്പിച്ചു. ഒടുവില്‍ അത് ഫലം കാണുകയും ചെയ്തു. 7ാം മിനിറ്റില്‍ ജുവാന്‍ ക്വിന്‍റെറോ പോളിഷ് താരങ്ങളെ മറികടന്ന് നല്‍കിയ പാസ് റഡാമല്‍ ഫാല്‍ക്കോ കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു. കൊളംബിയന്‍ പട 2-0ന് മുന്നില്‍.