- ഹരിഹരൻ പങ്ങാരപ്പിള്ളി
ഓർമ്മകളുടെ ആ ഓലവീട്ടിലെ ചായ്പ്പിലുള്ള അരകല്ല്. അരഞ്ഞുതീരാറായ കല്ലിനുമുണ്ടാകില്ലേ പറയാനൊത്തിരി കഥകൾ.
കാലങ്ങൾ കുറേകഴിഞ്ഞപ്പോൾ മിനുസ്സമായിമാറിയ ഉപരിതലം . കല്ലുകൊത്തി കിട്ടിയപ്പോൾ ഉണ്ടായിരുന്ന രൂപം മാറി അരകല്ലും പിള്ളയും ശോഷിച്ചിരിക്കുന്നു . വീട്ടിലെ പലരിലെ ഉദരത്തിലും പാറയുടെ അംശം അല്പാല്പമായി ചെന്നിരിക്കുന്നു .
ഈശ്വരാനുഗ്രഹത്താൽ നാല്പത്തിരണ്ട്‍ വയസ്സായിട്ടും , ആ വീട്ടിലെ നൂറു വയസ്സ് തികയാൻ പോകുന്ന മുത്തശ്ശൻ മുതൽ പേരകുട്ടികളുടെ മക്കൾ വരെ കടന്നുവന്ന വഴികളിൽ ആശുപത്രി കണ്ടവർ ചുരുക്കമെന്ന് കണ്ണുകൾ കാണിച്ചുതന്നിരിക്കുന്നു.
എന്തിനും ഏതിനും മാങ്ങാച്ചമ്മന്തി. മുത്തശ്ശിയും ചെറിയമ്മമാരും അരയ്ക്കുന്നത് കണ്ട് പലതവണ പോയി ശ്രമിച്ചിട്ടും വഴങ്ങാതെ പ്രാകി പിന്തിരിഞ്ഞു പോയോർമ്മകൾ.
മുത്തശ്ശിയുടെയും ചെറിയമ്മാരുടെയും കൈകൾ നീങ്ങുന്നനുസരിച്ച് അവരുടെ കൈകളിൽ പിടിച്ചു പലതവണ പരിശീലനം കഴിഞ്ഞാണ് ആ അമ്മിക്കല്ലും പിള്ളയും എനിക്ക് വഴങ്ങിയത് . വഴങ്ങിക്കഴിഞ്ഞപ്പോൾ പിന്നെ ഉപേക്ഷിക്കാൻ തോന്നിയിട്ടേയില്ല .
എങ്ങിനെയെല്ലാം മിക്സിയിൽ അരച്ചാലും അമ്മിക്കല്ലിൽ അരച്ചുണ്ടാക്കുന്ന സ്വാദില്ലെന്ന സത്യം നാവുപോലും തിരിച്ചറിഞ്ഞിരിക്കുന്നു .
ഇന്നും പുതിയ വീട്ടിലെ ചായ്പ്പിൽ ഉണ്ട് . നാട്ടിൽ ഉള്ളപ്പോൾ എന്തെങ്കിലും പറഞ്ഞു അടുത്തെത്തി എന്തെങ്കിലും അരച്ച് നിർവൃതിയടയും. നരച്ച തലയെ ചെമ്പനാക്കാനുള്ള തത്രപ്പാടിൽ മയിലാഞ്ചി അരയും , നിത്യേന ഒരു ചമ്മന്തിയും നിർബന്ധമാക്കി ഞാൻ എന്റെ പ്രാണനിൽ ചേർത്ത് ഇന്നും സൂക്ഷിക്കുന്നു...