ദുബായ് –ദുബായിൽ മാധ്യമപ്രവർത്തകനായ സാദിഖ് കാവിൽ രചിച്ച് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച 'ഔട് പാസ്' എന്ന നോവൽ ജർമൻ ഭാഷയിലേയ്ക്ക്. ജർമനിയിലെ ബോൺ യൂണിവേഴ്സിറ്റിയിലെ മുൻ പ്രഫസര്‍ ഡോ.അന്നക്കുട്ടി വലിയമംഗലമാണ് വിവർത്തനം നിർവഹിക്കുന്നത്. ഇതുസംബന്ധിച്ച് ജർമനിയിൽ അടുത്തിടെ നടന്ന കൂടിക്കാഴ്ചയിൽ ഇരുവരും തീരുമാനമെടുത്തു.
തുടർച്ചയായ മുപ്പത് വർഷത്തോളം വീടും നാടുമായുള്ള ബന്ധമില്ലാതെ ഗൾഫില്‍ അനധികൃത ജീവിതം നയിച്ച കുഞ്ഞാച്ചയുടെ കഥയാണ് ''ഔട് പാസ്' പറയുന്നത്. എൻഡോസൾഫാൻ വിഷബാധയ്ക്കെതിരെയുള്ള സന്ദേശവും നോവൽ നൽകുന്നു. ഇതിനകം രണ്ട് എഡിഷൻ പൂർത്തിയാക്കിയ 'ഔട് പാസ്' പ്രവാസ ലോകത്ത് നിന്നുള്ള രചനകളിൽ 'ആടുജീവിത'ത്തിന് ശേഷം ശ്രദ്ധേയമായ നോവലാണ്.
ഒ.എൻ.വി, കെ.സചിദാനന്ദൻ കവിതകൾ, വൈക്കം മുഹമ്മദ് ബഷീർ, ഒ.വി.വിജയൻ എന്നിവരുടെ കഥകൾ തുടങ്ങിയവ ജർമൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുള്ള ഡോ.അന്നക്കുട്ടി വലിയമംഗലം മലയാളത്തിലും ജർമൻ ഭാഷയിലും കവിതകളെഴുതുന്നു.
ബനാറസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജർമൻ സാഹിത്യത്തിൽ ബിരുദാനന്തബിരുദം ഒന്നാം റാങ്കോടെ നേടിയിട്ടുള്ള ഇൗ മുൻ അധ്യാപിക സാഹിത്യ രചനയ്ക്കും ഒട്ടേറെ പുരസ്കാരങ്ങൾ സ്വന്തമാക്കി. ഗൾഫ് പ്രവാസ ജീവിതത്തിൻ്റെ പുതിയ വാതായനമാണ് 'ഔട് പാസ്' തുറന്നുതരുന്നതെന്നും അതാണ് തന്നെ ഏറെ ആകർഷിച്ചതെന്നും ജർമനിയിൽ താമസിക്കുന്ന കോട്ടയം കളത്തുകടവ് സ്വദേശിനിയായ ഡോ.അന്നക്കുട്ടി പറഞ്ഞു.