- സുജ വാര്യർ
അമ്മേ . പൊറുക്കണേ ..
തെറ്റിൻ കൂമ്പാരങ്ങൾ
കുന്നു കൂടി കിടക്കുമ്പോൾ
എവിടെ നിന്നോ ചിതലരിച്ച
ചില നൊമ്പരപ്പൂക്കൾ
കുമിഞ്ഞു കൂടി മനസ്സിന്റെ
അസ്ഥിവാരത്തിൽ ചീഞ്ഞു കിടക്കുന്നുവോ ?
കാലമതിന്റെ പന്ഥാവിൽ
കാഹളധ്വനി മുഴക്കുമ്പോൾ
പിൻ തിരിഞ്ഞു നോക്കി ഞാൻ
കഴിഞ്ഞകാലത്തിലേക്കൊരെതിനോട്ടം
അമ്മയാം സ്നേഹത്തിൻ തണലിൽ
നാളുകൾ പോയ്പ്പോയതറിഞ്ഞില്ല
പിന്നിട്ട പാതകൾ തിരികെ വരികില്ല
പോയ്മറഞ്ഞ വസന്തകാലത്തിൽ
മാതൃവാത്സല്യം നുണഞ്ഞു ഞാൻ
എന്നിട്ടുമെന്നിട്ടും എന്നമ്മേ
എന്തുകൊണ്ടിപ്പോഴും ഞാനിത്ര
ക്രൂരയാകുന്നുവോ മമ മാതേ
വേദനിപ്പിക്കില്ലയെന്നു ഞാൻ
ചൊല്ലുന്നു മാതാവേ വീണ്ടും ഞാൻ
പിച്ചവച്ചടിവച്ചു വേച്ചുവേച്ചു
അമ്മതൻ കരം പിടിച്ചു
മുന്നോട്ടു നീങ്ങുമ്പോൾ
ഊർജ്ജം പകർന്നു തന്നും
താങ്ങിയുയർത്തിയും എൻറെ
ഓരോ കാൽവയ്പിലും
കൂടെ ഉണ്ടായിരുന്നു മാതേ
തവ സവിധത്തിലിപ്പൊഴും
തല ചായ്ച്ചുറങ്ങുവാൻ
ഭാഗ്യം സിദ്ധിച്ചി ട്ടുപൊലുമെൻ
ചെയ്തികൾ ക്രൂരമെന്തെ മമ മാതാവേ
എന്നും പറയും പോൽ വീണ്ടും
ആവർത്തിക്കുന്നു ഞാനിതാ എൻ ചെയ്തികൾ
പൊറുക്കണേ ക്ഷമിക്കണേ അമ്മേ