ഈ ചിത്രം ബ്രസീലിലെ 'റിയോ ടു സോൾ' എന്ന സ്ഥലത്തെ റീജിയണൽ ആശുപത്രിയുടെ വാർഡിനു മുന്നിലുള്ള കവാടമാണ്. 4 തെരുവുനായ്ക്കൾ അക്ഷമരായി ആരെയോ കാത്തുനിൽക്കുന്നു. ഇത് രാത്രി മൂന്നുമണിക്കെടുത്ത ചിത്രമാണ്.
ആശുപത്രിയിലെ നേഴ്‌സായ ക്രിസ് മെംപ്രിം ഈ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ടെഴുതുതി:
"രാത്രി മൂന്നുമണിക്ക് സീസർ എന്ന വ്യക്തിയെ പരിചരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഗേറ്റിൽ അകത്തേക്ക് നോക്കി നിൽക്കുന്ന 4 നായകളെ ശ്രദ്ധിച്ചത്. അവർ തന്റെ സന്തതസഹചാരികളാണെന്നും മൂന്നു ദിവസമായി അവർ പട്ടിണിയിലാണെന്നും സീസർ പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയി."
സീസർ അനാഥനാണ്. ഒരു പഴയ പബ്ലിക്ക് ബൂത്തിൽ കഴിയുന്ന അയാൾക്ക് പ്രത്യേകിച്ച് തൊഴിലൊന്നുമില്ല. ആളുകളിൽനിന്ന് സഹായം സ്വീകരിച്ചാണയാൾ കഴിയുന്നത്. അയാൾക്കൊപ്പം വന്നുകൂടിയതാണ് ഈ നായ്ക്കൾ. തനിക്ക് കിട്ടുന്നതിന്റെ മുക്കാൽ പങ്കും ഈ നായ്ക്കളുടെ ആഹാരത്തിനുവേണ്ടിയായാണ് അയാൾ ചെലവാക്കിയിരുന്നത്.
സീസർ രോഗബാധിതനായതിനെത്തുടർന്ന് മൂന്നു ദിവസമായി ഹോസ്‌പിറ്റലിൽ അഡ്‌മിറ്റാണ്. അന്നുമുതൽ നായകളും അവിടെ പുറത്തു കാവലായിരുന്നു.
മിണ്ടാപ്രാണികളുടെ സ്നേഹം കണ്ടു കണ്ണുനിറഞ്ഞ സിസ്റ്റർ ക്രിസ് മെംപ്രിം നായ്ക്കളെ ഉള്ളിലേക്ക് ക്ഷണിച്ചു. സീസറിനൊപ്പമുള്ള അവരുടെ പ്രത്യേക ശബ്ദം പുറപ്പെടുവിച്ചുള്ള സ്നേഹപ്രകടനങ്ങളും ഇടപെടലുകളും കണ്ടവരുടെ കണ്ണ് നിറഞ്ഞു. അവർ ആഹാരം വരുത്തി നായകൾക്ക് മതിയാവോളം നൽകി.
സീസർ പുറത്തറങ്ങുന്നതും കാത്ത് നായകളെല്ലാം ഇപ്പോഴും ആശുപത്രിയുടെ പരിസരത്തു തന്നെയുണ്ട്. അവർക്ക് സിസ്റ്റർ ക്രിസ് മെംപ്രിം മുടങ്ങാതെ ദിവസവും ആഹാരവും നൽകുന്നുണ്ട്. ഇൻഫെക്ഷൻ ബാധിച്ച സീസർ പുറത്തിറങ്ങാൻ ഇനിയും ഒരാഴ്ച സമയമെടുക്കും.