മദ്ധ്യപ്രദേശിലെ ജാബുവ ജില്ലയിലുള്ള പെറ്റലാബാദ് ഏരിയയിലെ 'രൂപാപാഡാ' ഗ്രാമത്തിൽ ഇന്നലെ അരങ്ങേറിയതാണ് ഈ സംഭവം.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അയിത്തവുമൊക്കെ ഇന്നും ഇഴപിണഞ്ഞു കിടക്കുന്ന ഉത്തരേന്ത്യൻ ഗോത്രവർഗ്ഗ ജീവിതചര്യകളിൽ മാറ്റത്തിന്റെ നേരിയ തിരിവെട്ടം പോലും ഈ ദിവസം വരെ ദൃശ്യമല്ല. കൊടിയ അന്ധകാരത്തിൽ ജീവിക്കുന്ന ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ഒരു ശ്രമങ്ങളും ഇനിയും വിജയിച്ചിട്ടില്ല എന്നതിനുള്ള ഉത്തമഉദാഹരണമാണ് ഇത്.
ശർമ്മിള എന്ന സ്ത്രീയെ പാമ്പുകടിച്ചതിനെത്തുടർന്ന് അവരെ ഗ്രാമത്തിലെ ക്ഷേത്രത്തിലെത്തിക്കുകയും മന്ത്രവാദി ഗുൽസിങ്ങിന്റെ നേതൃത്വത്തിൽ യുവതിയെ അരയ്ക്കുമുകളിൽ വിവസ്ത്രയാക്കിയശേഷം മുതുകിൽ ഒരു വലിയ പാത്രം വച്ചുകെട്ടി അതിൽ കല്ലെറിയാൻ ആളുകളോട് നിർദ്ദേശിക്കുകയുമായിരുന്നു. പാത്രം തനിയേ താഴെ വീഴും വരെ കല്ലേറ് തുടരണം. പാത്രം വീണാൽ പാമ്പിന്റെ വിഷം ശരീരത്തുനിന്നു അപ്രത്യക്ഷമായി എന്നാണു വിശ്വാസം.
ജാബുവ ജില്ലയിൽ ജില്ലാ ആശുപത്രി കൂടാതെ ഒരു സിവിൽ ഹോസ്‌പിറ്റൽ ,6 കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ,17 പി.എച്.സി കൾ ,240 മിനി പി.എച്.സികൾ എന്നീ ചികിത്സാ കേന്ദ്രങ്ങൾ ഉണ്ടായിട്ടും ഭൂരിഭാഗം ആളുകളും ഇപ്പോഴും ആശ്രയിക്കുന്നത് മന്ത്രവാദികളെയും ലാടൻമാരെയുമാണ്.
ആളുകൾ ഇവരുടെ അടുത്തു ചികിത്സനേടിയ ശേഷം സ്ഥിതി വഷളാകുമ്പോൾ മാത്രമാണ് ആശുപത്രികളിലെത്തുന്നതെന്ന് ഡോക്ടർമാരും പറയുന്നു. ഇങ്ങനെയുള്ള 90% കേസുകളിലും സമയത്ത് ചികിത്സ ലഭിക്കാത്തതുമൂലം രോഗികൾ മരണപ്പെടുകയാണ് ചെയ്യുന്നത്. മെഡിക്കൽ ടീം ഗ്രാമീണരെ പറഞ്ഞുമ നസ്സിലാക്കുന്നുണ്ടെങ്കിലും അവർ അത് ലവലേശവും ചെവിക്കൊള്ളാറില്ല.
ഇവിടെ പാമ്പുകടിയേറ്റ ശർമ്മിള എന്ന യുവതി മരിച്ചില്ല. മന്ത്രശക്തിമൂലമാണ് അവർ രക്ഷപ്പെട്ടതെന്ന് ഗ്രാമീണർ ഒന്നടങ്കം വിശ്വസിക്കുമ്പോൾ വിഷമില്ലാത്ത പാമ്പായിരുന്നു അവരെ കടിച്ചതെന്നു ഡോക്ടർമാരുടെ സംഘം വിലയിരുത്തുന്നു. പക്ഷേ ഗ്രാമീണർക്ക് ഡോക്ടർമാരെ തെല്ലും വിശ്വാസമില്ല.