കഴിഞ്ഞ 90 കാലഘട്ടങ്ങൾവരെ കൊട്ടാരക്കരയുടെ നഗരമദ്ധ്യത്തിലൂടെ ഒഴുകിയിരുന്ന പുലമൺ തോട്ടിലെ തെളിനീർപ്രവാഹം അനേകർക്കാശ്വാസമേകിയിരുന്നതാണ്. കൃഷിക്കും കുടിവെള്ളത്തിനായി കൊട്ടാരക്ക രക്കാർ പൂർണ്ണമായും ആശ്രയിച്ചിരുന്നത് പുലമൺ തോടിനെയാണ്. ജലസമൃദ്ധമായിരുന്ന തോട് ഇന്ന് കയ്യേറ്റവും മാലിന്യവിസർജനങ്ങളുo മൂലം മൃതപ്രായമായിരിക്കുകയാണ്...
തോട് പുറമ്പോക്കു കയ്യേറി കെട്ടിടങ്ങൾ നിർമ്മിച്ചവർക്കെതിരെ ചെറുവിരലനക്കാൻ പോലും അധികാരികൾക്കായിട്ടില്ല. തോട് കയ്യേറി വലിയ ഹോട്ടൽ പണിതവർക്കെതിരേ ഹൈക്കോടതി ശിക്ഷാനടപടികൾ കൈക്കൊണ്ടെങ്കിലും അതും ഇതുവരെ നടപ്പായില്ല എന്ന് വേണം പറയാൻ..
നഗരത്തിലെ കടകമ്പോളങ്ങളിൽ നിന്നുള്ള മാലിന്യങ്ങളും മലമൂത്ര വിസർജ്ജനങ്ങളും , ഇറച്ചി മാലിന്യങ്ങളും ഒക്കെ തള്ളുന്നത് ഇവിടെയാണ്. വളരെ വേദനാജനകമായ കാഴ്ചയാണ് തോടിന്റെ ഇന്നത്തെ അവസ്ഥ. നദീതടസംരക്ഷണം എന്ന പേരിൽ ഒഴുക്കുന്ന കോടികളുടെ ഒരംശം പോലും എത്തേണ്ടിടത്തെത്തുന്നില്ല എന്നതിന് ഇതിൽപ്പരം തെളിവെന്തുവേണം ? പുലമൺതോട് വൃത്തിയാക്കണം, ഭിത്തികെട്ടി സംരക്ഷിക്കണം എന്ന ആവശ്യങ്ങൾക്ക് കാൽനൂറ്റാണ്ടിലേറെ പഴക്കമുണ്ട്.
പുലമൺ തോട് സംരക്ഷണം എന്ന പേരിൽ കാലാകാലങ്ങളിൽ പല കമ്മിറ്റികളും രൂപം കൊണ്ടതായി പത്രങ്ങളിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്. ചില പരിസ്ഥിതിവാദികളുടെ പ്രസ്താവനകളും അഭ്യർത്ഥനകളും ഇടയ്ക്കിടെ വന്നുപോകാറുമുണ്ട്. എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് കാതലായ ഇടപെടൽ അധികാരികളുടെയോ ജനപ്രതിനിധികളുടെയോ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.
തോട്ടിൽ മാലിന്യം തള്ളുന്നവർക്കെതിരേ കർശനനടപടികൾ സ്വീകരിക്കുകയും, ഫലവത്തായ മാലിന്യ സംസ്കരണം, വ്യാപാര തൊഴിൽ സ്ഥാപനങ്ങളിലെ ബോധവൽക്കരണം , കയ്യേറ്റമൊഴിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഗൗരവമായ സമീപനം കൈക്കൊള്ളുകയും തോട് വൃത്തിയാക്കി ഇരുകരകളും കരിങ്കൽഭിത്തി കെട്ടി സംരക്ഷിക്കുകയും ചെയ്യേണ്ടത് വരും തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ പുണ്യപ്രവർത്തിയാകും എന്നതിൽ തർക്കമില്ല. ഇല്ലെങ്കിൽ കൊട്ടാരക്കരയുടെ ഐശ്വര്യമായിരുന്ന പുലമൺ തോട് ചരിത്രവിസ്മൃതിയിൽ മറയുന്ന കാലം അതിവിദൂരമല്ല.