പ്രവാസികൾക്കെതിരെ പടവാളോങ്ങിനിൽക്കുന്ന ഡൊണാൾഡ് ട്രമ്പിന്റെ ഉറക്കംകെടുത്തുന്ന നാളുകളാണ് ഇനി വരാൻ പോകുന്നത്. ആയിരക്കണക്കിനുവരുന്ന അഭയാർഥിസമൂഹം അമേരിക്കയിൽ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ്. അമേരിക്കയ്ക്ക് തലവേദനയായിരിക്കുകയാണ് ആബാലവൃദ്ധം വരുന്ന ഈ ജനക്കൂട്ടം. റോഹിങ്ക്യൻ അഭയാർത്ഥി പ്രശ്‍നം പോലെത്തന്നെ സങ്കീർണ്ണമാകുന്ന മറ്റൊരു വിപത്തായി ഇത് മാറിയേക്കാം.
ഗൃഹയുദ്ധവും,പട്ടിണിയും,അക്രമവും,അരാജകത്വവും കൊണ്ട് പൊറുതിമുട്ടിയ മദ്ധ്യഅമേരിക്കൻ രാജ്യമായ ഹോണ്ടുറാസ് ( Honduras ) ജനതയാണ് ആ രാജ്യത്തുനിന്ന് പാലായനം ചെയ്തുകൊണ്ടിരിക്കുന്നത്. പട്ടിണിയാണ് പ്രധാന പ്രശ്‍നം. തങ്ങൾക്കുള്ളതെല്ലാം ഇട്ടെറിഞ്ഞാണ് ജനങ്ങൾ ആ രാജ്യം വിടുന്നതുതന്നെ. നാട്ടിൽ സമാധാന അന്തരീക്ഷമില്ലാത്തതും ,കൊള്ളയും ,അക്രമവും മൂലം ജീവിതം തന്നെ ദുസ്സഹവുമായിരിക്കുകയാണ്.
വൃദ്ധരും ,കുട്ടികളുമടങ്ങുന്ന ജനസമൂഹം ഇപ്പോൾ മെക്സിക്കോ -ഗോട്ടേമാല അതിർത്തിയിലാണ് നിലകൊള്ളുന്നത്. അവിടെ അതിർത്തിപങ്കിടുന്ന പാലത്തിലെ ബാരേജ് തകർക്കാനുള്ള ആളുകളുടെ ശ്രമത്തെത്തുടർന്ന് മെക്സിക്കൻ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ അനവധിയാളുകൾക്കു പരുക്കേറ്റിരുന്നു. ജനക്കൂട്ടത്തെ തടഞ്ഞു നിർത്തിയിരിക്കുന്ന മെക്സിക്കോയെ ട്രമ്പ് ഇന്നലെ അനുമോദിക്കുകയുണ്ടായി.
തങ്ങളുടെ രാജ്യത്തുനിന്ന് ആളുകൾ പലായനം ചെയ്യുന്നത് തടഞ്ഞില്ലെങ്കിൽ അവർക്കു നൽകുന്ന ധനസഹായം നിർത്തലാക്കുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് ഹോണ്ടുറാസിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. കഴിഞ്ഞവർഷം അമേരിക്ക ഹോണ്ടുറാസിന് സഹായമായി നൽകിയത് 17.5 കോടി ഡോളറായിരുന്നു.
ഹോണ്ടുറാസ് പ്രതിപക്ഷനേതാവ് ജാരി ഡിക്സന്റെ അഭിപ്രായത്തിൽ , "സ്ഥിതി കൂടുതൽ വഷളാകുകയാണ്. ആളുകൾ ഇപ്പോഴും ഹോണ്ടുറാസ് വിട്ടുപോകുന്നു. നരകത്തിൽ നിന്നുള്ള രക്ഷപെടലാണിത്. അവരുടെ ലക്‌ഷ്യം അമേരിക്കയാണ്.
സമ്പന്നരാകാൻ വേണ്ടിയല്ല അവർ അമേരിക്കയിലേക്ക് പോകുന്നത് മറിച്ചു ഒരു നേരത്തെ ആഹാരത്തിനും ഭീതിയില്ലാതെ തലചായ്ക്കാൻ ഒരിടവും ഒപ്പം മനസ്സമാധാനവും മാത്രമാണവർക്കു വേണ്ടത്.അന്താരാഷ്‌ട്ര മാനദണ്ഡനങ്ങൾ അനുസരിച്ചു് ഈ അഭയാർത്ഥികളെ സ്വീകരിക്കാനും സംരക്ഷിക്കാനും അമേരിക്ക ബാദ്ധ്യസ്ഥവുമാണ്..അദ്ദേഹം പറഞ്ഞു.
എന്നാൽ അമേരിക്കൻ അറ്റോർണി ജനറൽ ജെഫ് സെഷൻസിന്റെ അഭിപ്രായത്തിൽ ഗൃഹയുദ്ധവും, അധോലോകഗ്രൂപ്പുകളുടെ സംഘട്ടനങ്ങളും മൂലം നാടുവിടുന്നവരെ അഭയാർഥികളായി കണക്കാക്കാൻ പറ്റില്ലെന്നാണ്.
ഹോണ്ടുറാസ് ജനസംഖ്യ 90 ലക്ഷമാണ്. ഇതിൽ 60% ത്തിലധികം പേരും ദരിദ്രരാണ്. 2017 ൽ നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വലിയതോതിൽ അക്രമവും കൊള്ളയും നടക്കുകയും തെരഞ്ഞെടുപ്പിലും വൻതോതിൽ കൃതൃമം നടന്നതായി ആരോപണവുമുയർന്നിരുന്നു .'ഹ്വാൻ ഒർലാൻഡോ ഹെർണാഡ്ജ്' രാഷ്ട്രപതിയായി തെരഞ്ഞെടുത്തതോടെ രാജ്യത്ത് സമാധാനാന്തരീക്ഷം പൂർണ്ണമായും നഷ്ടമാകുകയായിരുന്നു.
ഇതുവരെ വന്ന അഭയാർത്ഥികളെയെല്ലാം മെക്സിക്കോ പൊലീസാണ് തടഞ്ഞുനിർത്തിയിരിക്കുന്നത്. മെക്സിക്കോയിൽ അവർക്കഭയം കൊടുക്കാൻ അവരും തയ്യാറല്ല. കാരണം ഭാവിയിൽ ഇവർ ഒരു ഭീഷണിയായി മാറാമെന്നാണ് മെക്സിക്കോ ഭയക്കുന്നത്.
പലരും പോലീസിന്റെ കണ്ണുവെട്ടിച്ചു കാട്ടുവഴികളിലൂടെയും നദിനീന്തിക്കടന്നുo .ചെറുബോട്ടുകളിലും അതിസാഹസികമായി മെക്സിക്കൻ അതിർത്തി കടക്കുന്നുമുണ്ട്.
അമേരിക്കൻ സൈന്യം അടിയന്തരസാഹചര്യം നേരിടാൻ സായുധരായി അമേരിക്കൻ - മെക്സിക്കൻ അതിർത്തിയിൽ നിലകൊള്ളുകയാണ്. കൂടുതലാളുകൾ അതിർത്തിലേക്ക് വരുകയും അവർ അമേരിക്കൻ അതിർത്തി യിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിക്കുകയും ചെയ്‌താൽ അത് വലിയൊരു രക്തരൂക്ഷിതപോരാട്ട ത്തിലേക്കായിരിയ്ക്കും വഴിവയ്ക്കുക. കാരണം അഭയാർത്ഥികളെ സംബന്ധിച്ചിടത്തോളം വിശപ്പിനേക്കാൾ വലുതല്ലല്ലോ മരണം എന്നത് തന്നെ.