ഇത് മൂന്നാം തവണയാണ് ബിൽ കേന്ദ്രം മടക്കുന്നത്. 2011 ,2016 ഇപ്പോൾ 2018 ലും ബംഗാൾ നിയമസഭ പാസ്സാക്കിയ സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള നിർദ്ദേശമാണ് കേന്ദ്രം മടക്കിയിരിക്കുന്നത്.
2011 ൽ സംസ്ഥാനത്തിന്റെ പേര് 'പശ്ചിമബംഗാ' എന്നാക്കണമെന്ന നിർദ്ദേശം അന്നത്തെ UPA സർക്കാർ നിരാകരിക്കുകയായിരുന്നു. അതിനുള്ള പര്യാപ്തമായ കാരണമൊന്നും അന്ന് പറഞ്ഞിരുന്നില്ല.
2016 ൽ സംസ്ഥാനസർക്കാർ അയച്ച നിർദ്ദേശപ്രകാരം സംസ്ഥാനത്തിന്റെ പേര് ഇംഗ്ലീഷിലും ഹിന്ദിയിലും ബംഗാൾ എന്നും ബംഗാളിഭാഷയിൽ ബംഗ്ളാ എന്നുമാക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഒരു സംസ്ഥാനത്തിന് മൂന്നു പേരുകൾ അപ്രായോഗികമാണെന്ന കാരണം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ അത് നിരാകരിക്കുകയായിരുന്നു.
അന്ന് കേന്ദ്രം നൽകിയ നിർദ്ദേശപ്രകാരം പശ്ചിമബംഗാളിന്റെ പേര് ബംഗ്ളാ എന്ന് മാറ്റി ഇക്കഴിഞ്ഞ ജൂലൈ മാസം നിയമസഭ പ്രമേയം പാസ്സാക്കിയിരുന്നു. ഐകകണ്ഠമായി പ്രമേയം പാസ്സാക്കാൻ കഴിയാതിരുന്നത് ബിജെപി അംഗങ്ങളുടെ എതിർപ്പ് മൂലമായിരുന്നു.
ബംഗ്ളാ എന്ന പേരിനുപകരം അവർ നിർദ്ദേശിച്ചത് ' പശ്ചിമബംഗാ' എന്ന പേരായിരുന്നു. ഇതുതന്നെയാണ് ബംഗാളിലെ ബിജെപി ഘടകം നിർദ്ദേശിച്ച പേരും.
ബംഗ്ളാ എന്ന പേര് തിരസ്ക്കരിച്ചുകൊണ്ടു കേന്ദ്രസർക്കാർ എഴുതിയ മറുപടിയിൽ ഈ പേരിന് അയൽരാജ്യമായ ബംഗ്ളാദേശിന്റെ പേരുമായി സാമ്യമുണ്ടെന്നും അതിനാൽ 'പശ്ചിമബംഗാ' എന്ന പേരായിരിക്കും കൂടുതൽ അനുയോജ്യമെന്നുമാണ്.
നിർദ്ദേശം തിരിച്ചയച്ച കേന്ദ്രസർക്കാർ നടപടിയിൽ ക്ഷുഭിതയായ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഒറീസ്സയുടെ പേര് ഒഡീഷ എന്നും ബാംഗ്ലൂരിന്റെ പേർ ബംഗലുരു എന്നും ബോംബെ എന്നത് മുംബൈ എന്നും മദ്രാസ് എന്ന പേര് ചെന്നൈ എന്നും ട്രിവാൻഡ്രം എന്നത് തിരുവനന്തപുരവും ആക്കി മാറ്റാൻ എവിടെയും ഒരു തടസ്സവുമില്ലായിരുന്നു.
എന്നാൽ ഇപ്പോൾ ഭൂരിപക്ഷമുള്ള ഒരു സർക്കാരെടുത്ത തീരുമാനം ബംഗാളിൽ ഒരു സ്വാധീനവുമില്ലാത്ത പാർട്ടി അട്ടിമറിച്ചിരിക്കുന്നു എന്നാണ് അവർ ആരോപിച്ചത്.