പ്രതിയുടെ സമ്പത്തിനെപറ്റിയുള്ള റിപ്പോർട്ട് നൽകാൻ കോടതി പോലീസിനോടാവശ്യപ്പെട്ടു. പകരം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. ഇംഗ്ലീഷിലുള്ള കോടതി നിർദ്ദേശം അറസ്റ്റ് വാറണ്ടാണെന്ന് കരുതിയ പൊലീസിന് കോടതിയുടെ രൂക്ഷവിമർശനം.
വിവാഹമോചനവുമായി ബന്ധപ്പെട്ട് ബീഹാറിലെ ജഹാനാബാദ് സ്വദേശി നീരജും ഭാര്യയും തമ്മിലുള്ള കേസ് പാറ്റ്നയിലെ കുടുംബകോടതിയിൽ നടന്നുവരുകയായിരുന്നു.
ഭാര്യയ്ക്ക് മാസം 2500 രൂപ വീതം ഇടക്കാല ആശ്വാസമായി നൽകാൻ ഉത്തരവിട്ട കോടതി നീരജിന്റെ സാമ്പത്തികസ്ഥിതി വസ്തുനിഷ്ഠമായി അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ പോലീസിനു നിർദ്ദേശവും നൽകുകയായിരുന്നു. ഈ നിർദ്ദേശം ഇംഗ്ളീഷിലായിരുന്നതിനാൽ സബ് ഇൻസ്പെക്ടർക്കും മറ്റു പോലീസുകാർക്കും അതിന്റെ അർഥം മനസ്സിലായില്ല.
നീരജിന്റെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവാണിതെന്നു തെറ്റിദ്ധരിച്ച പോലീസ് അയാളെ രാത്രിതന്നെ വീട്ടിൽക്കയറി അറസ്റ്റ് ചെയ്തു പിറ്റേ ദിവസം രാവിലെ പാറ്റ്‌ന കുടുംബ കോടതിയിൽ ഹാജരാക്കുകയാ യിരുന്നു...
പോലീസിന്റെ നടപടിയിൽ രോഷാകുലനായ ജഡ്‌ജി അവരെ കണക്കറ്റു ശകാരിച്ചു. പോലീസ് വാഹനത്തിൽത്തന്നെ നീരജിന്റെ വീട്ടികൊണ്ടുചെന്നാക്കാനും ആജ്ഞാപിച്ചു.
എസ.ഐ ഉൾപ്പെടെയുള്ള പോലീസുകാർക്ക് ഇംഗ്ലീഷ് വശമില്ലെന്ന വാർത്ത പുറത്തായതോടെ ബീഹാർ പോലീസിനുതന്നെ സംഗതി അപമാനമായി മാറിയിരിക്കുകയാണ്.