ഇങ്ങനെയൊരു ശീര്‍ഷകം കൊടുക്കാന്‍ കാരണമുണ്ട്. അധികമാരും അറിയാത്ത ഒരു വ്യക്തിത്വമാണ് ഇവര്‍. മണ്മറഞ്ഞ മലയാളത്തിന്‍റെ പ്രശസ്ത കവി വയലാര്‍ രാമവര്‍മ്മയുടെ ആദ്യഭാര്യ.
ഇന്ന് വയലാറിന്റെ ഓര്‍മ്മ ദിനമാണ്. ( 27/10/1975) കേവലം 47 മത് വയസ്സില്‍ അമിത മദ്യപാനമോ , ചികിത്സാപ്പിഴവോ മൂലമാകാം ആ മഹാപ്രതിഭയെ നമുക്ക് നഷ്ടമായി.
1950 ലായിരുന്നു അവരുടെ വിവാഹം.. ആറാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ചന്ദ്രമതി. ആ ദാമ്പത്യം എട്ടര വര്‍ഷം മാത്രം നീണ്ടുനിന്നു. കുട്ടികളുണ്ടാകാതിരുന്നതിനാല്‍ മറ്റൊരു വിവാഹം കഴിക്കാന്‍ അമ്മ നിര്‍ബന്ധിച്ചു, മനസ്സില്ലാ മനസ്സോടെ വയലാര്‍ സമ്മതിച്ചു. മറുത്തു പറയാന്‍ അദ്ദേഹത്തിനാകുമായിരുന്നില്ല. ഒറ്റമകനായിരുന്ന വയലാറിന് അമ്മയെ വലിയ ബഹുമാനമായിരുന്നു.
ചന്ദ്രമതിയുടെ ഇളയ സഹോദരി ഭാരതി തമ്പുരാട്ടിയെയാണ് വയലാര്‍ രണ്ടാമത് വിവഹം കഴിച്ചത്. അതോടെ ചന്ദ്രമതി ആ വീടുവിട്ടിറങ്ങി. തടയാനാകാതെ നിറകണ്ണുകളോടെ പിന്നില്‍ എല്ലാം തകര്‍ന്ന് വയലാര്‍ നില്‍പ്പുണ്ടായിരുന്നു.. അത്ര ആത്മബന്ധമായിരുന്നു അവര്‍ തമ്മില്‍. പക്ഷേ അമ്മയുടെ വാക്കുകൾക്കു മുന്നിൽ അദ്ദേഹം തീർത്തും ആശക്തനായിരുന്നു.
രണ്ടാമത്തെ ബന്ധത്തില്‍ വയലാറിന് നാല് കുട്ടികളുണ്ടായി. മൂത്തയാളാണ് ഗാനരചയിതാവ് ശരത് ചന്ദ്ര വര്‍മ്മ. മറ്റു മൂന്നു പെണ്മക്കളും.
സാഹചര്യം കൊണ്ട് വേര്‍പിരിഞ്ഞെങ്കിലും മനസ്സുകൊണ്ട് തങ്ങള്‍ ഒന്നായിരുന്നെന്ന് ചന്ദ്രമതി എപ്പോഴും പറഞ്ഞിരുന്നു.. തന്‍റെ കുടുംബത്തറവാട്ടില്‍ പൂജയും കാര്യങ്ങളുമായി ഒരു സന്യാസിനിയെപ്പോലെ അവര്‍ ജീവിച്ചു. വയലാര്‍ അവര്‍ക്ക് നിരന്തരം കത്തുകളെഴുതുമായിരുന്നു. 'പ്രിയപ്പെട്ട ചന്ദ്രമതിക്ക്' എന്ന് തുടങ്ങുന്ന കത്തുകള്‍ അവര്‍ സൂക്ഷിച്ചു വച്ചിരിക്കുന്നു.
അടിമകളിലെ (69) മാനസേശ്വരി മാപ്പ് തരൂ .. മറക്കാന്‍ നിനക്ക് കഴിയില്ലെങ്കില്‍ മാപ്പ് തരൂ.. എന്ന വയലാര്‍ ഗാനം തനിക്കായി എഴുതിയാണെന്ന് ചന്ദ്രമതിക്കറിയാം.
മലയാളികളുടെ പ്രിയകവി മരണം വരെ കാത്തു സൂക്ഷിച്ച ചന്ദ്രമതിയോടുള്ള പ്രണയത്തിന്റെ വിശുദ്ധി മനസിലാക്കുവാന്‍ ഈ ഒരൊറ്റ ഗാനം മതി. അദ്ദേഹം ചന്ദ്രമതിക്കായി എഴുതിയത് എന്ന്‍ അവരും പൂര്‍ണ്ണമായി വിശ്വസിക്കുന്ന.......
"സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ …” എന്ന ആസ്വാദകലോകം കീഴടക്കിയ ഗാനം അദ്ദേഹത്തിന്‍റെ ചന്ദ്രമതിയോടുള്ള അടങ്ങാത്ത പ്രണയമാണ് വിളിച്ചോതുന്നത്..
"അന്നുമെന്നാത്മാവ് നിന്നോട് മന്ത്രിക്കും നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു... രാത്രി പകലിനോടെന്നപോലെ യാത്ര ചോദിപ്പൂ ഞാന്‍.".. വേർപെടുത്താവുന്ന ഒന്നായിരുന്നില്ല വയലാറിനെ സംബന്ധിച്ചിടത്തോളം ചന്ദ്രമതിയുമായുള്ള ആത്മബന്ധം.
മലയാളത്തിന്‍റെ രാജശില്‍പ്പിക്ക് പ്രണാമങ്ങളോടെ ..