കഴിഞ്ഞ 7 വർഷങ്ങളായി ബദ്ധവൈരികളായിരുന്ന ജപ്പാനും ചൈനയും ഇപ്പോൾ സൗഹൃദത്തിന്റെ പാതിയിലേക്കു വന്നിരിക്കുന്നു. ഇതിനുള്ള മുഖ്യകാരണം അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് ലോകമാകമാനം തുടങ്ങിവച്ച ട്രേഡ് വാർ ആണ്. അമേരിക്കയുടെ ഈ ഏകപക്ഷീയമായ നീക്കമാണ് ഇപ്പോൾ പല രാജ്യങ്ങളെയും ഒന്നിച്ചുനീങ്ങാൻ പ്രേരിപ്പിക്കുന്ന ഘടകം.
ഏഷ്യയിലെ രണ്ടു പ്രമുഖ സാമ്പത്തിക ശക്തികളായ ജപ്പാനും ചൈനയും തമ്മിലുള്ള ശത്രുതയ്ക്ക് വഴിമരുന്നിട്ടത് 2012 ൽ ചൈന താങ്ങളുടേതെന്നവകാശപ്പെട്ടിരുന്ന ഒരു ദ്വീപ് ജപ്പാൻ കയ്യടക്കി അതിനെ ജപ്പാന്റെ അഭിഭാജ്യഘടകവും രാഷ്ട്രസമ്പത്തുമായി പ്രഖ്യാപിച്ചതോടെയാണ്.
എന്നാൽ ഇപ്പോൾ മഞ്ഞുരുകുകയാണ്. ഇന്നലെ ചൈനയിലെത്തിയ ജപ്പാൻ പ്രധാനമന്ത്രി ഷിൻജോ ആബെയ്ക്കു വളരെ ഊഷ്മളമായ സ്വീകരണമാണ് ചൈന ഒരുക്കിയിരുന്നത്. പ്രസിഡണ്ട് ഷി ജിംഗ്‌പിങ് തുറന്ന മനസ്സോടെ അദ്ദേഹത്തെ സ്വീകരിച്ചു. ആബെക്കൊപ്പം ജപ്പാനിലെ വിവിധ കമ്പനികളിൽ നിന്നുള്ള 1000 പേരടങ്ങിയ ജംബോ ടീമാണ് ചൈനയിൽ എത്തിയിരിക്കുന്നത്.
പരസ്പ്പര വ്യാപാരവും വ്യവസായ സഹകരണവുമാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.ഏകദേശം 2.5 ലക്ഷം കോടി ഇന്ത്യൻ രൂപ വരുന്ന 500 ഓളം കരാറുകൾ ഇരു രാജ്യത്തലവന്മാരുടെയും മേൽനോട്ടത്തിൽ നടത്തപ്പെട്ടു. ഇതിൽ പരസ്പ്പര നാണയവിനിമയവുമുൾപ്പെടുന്നു.