മഴ എപ്പോൾ പെയ്യണമെന്നു മേഘങ്ങളല്ല മറിച്ചു കേന്ദ്ര സർക്കാരാണ് തീരുമാനിക്കുന്നത്.
വായുമലിനീകരണം അതിന്റെ പാരമ്യതയിലെത്തിനിൽക്കുന്ന ഡൽഹിയിൽ മഴപെയ്തെങ്കിൽ മാത്രമേ അതിനൊരല്പമെങ്കിലും ആശ്വസം ലഭിക്കുകയുള്ളു. എന്നാൽ സമീപകാലത്തൊന്നും ഡൽഹിയിൽ മഴപെയ്യാനുള്ള സാദ്ധ്യതയുമില്ല.
മറ്റു മാർഗ്ഗങ്ങളില്ലാതെ വന്നതോടെയാണ് കേന്ദ്ര സർക്കാർ കൃതൃമ മഴപെയ്യിക്കാനുള്ള തീരുമാനം അടിയന്തരമായി കൈക്കൊണ്ടത്. കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിൽനിന്ന് ഇതിനുള്ള അനുമതിയെല്ലാം ലഭിച്ചുകഴിഞ്ഞു.
ഡൽഹിയിൽ കൃതൃമമഴ പെയ്യിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സർക്കാർ. ഇത് വിജയിച്ചാൽ ലക്‌നൗ ,ഗാസിയാബാദ് ,നോയിഡ, ഗുരുഗ്രാം, ഫരീദാബാദ് ഉൾപ്പെടെ ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളിലും അടുത്ത ദിവസങ്ങളിൽ കൃതൃമമഴ പെയ്യിക്കാനും പദ്ധതിയുണ്ട്.
പുകമഞ്ഞും, വായുമലിനീകരണവും മൂലം വീർപ്പുമുട്ടുന്ന ഡൽഹിയിലെയും ഉത്തർപ്രദേശിലെയും ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് കൃതൃമമഴയെ കാത്തിരിക്കുന്നത്. ക്ലൗഡ് സീഡിംഗ് പ്രക്രിയയിലൂടെ ലോകത്താദ്യമായി കൃതൃമ മഴ പെയ്യിച്ചത് 1947 ൽ ആസ്‌ത്രേലിയയിലായിരുന്നു.