ഹരിയാനയിലെ ഭിവാനി സ്വാദേശിയും ദേശീയ ലെവൽ ബോക്‌സറുമായ ദിനേശ് കുമാർ ജീവിക്കാൻ മറ്റു മാർഗമില്ലാതെ ഭിവാനിയിലെ തെരുവോരങ്ങളിൽ ഇന്ന് കുൽഫി വിറ്റാണ് കുടുംബം പുലർത്തുന്നത്.
ദേശീയ ബോക്സിങ് മത്സരങ്ങളിൽ 17 സ്വർണ്ണമെഡലുകളും 1 വെള്ളിയും 5 വെങ്കലവും കരസ്ഥമാക്കിയിട്ടുള്ള ദിനേശ് കുമാറിനുവേണ്ടി പരിശീലനത്തിനും മത്സര സന്നാഹങ്ങൾക്കുമായി പിതാവ് ബാങ്കിൽനിന്നെടുത്ത ലോണടച്ചു തീർക്കാനും ,വീട്ടുചെലവുകൾ നടത്താനും ഒരു മാർഗ്ഗവുമില്ലെന്നാണ് അദ്ദേഹം പറയുന്നത്.
അന്താരാഷ്ട്ര മത്സരങ്ങളുടെ തയ്യാറെടുപ്പുകൾ നടത്താനും പണം കണ്ടെത്താനുള്ള തത്രപ്പാടിലാണ് ദിനേശ് കുമാർ ഇപ്പോൾ. ഒരു സർക്കാർ ജോലിയെന്ന ലക്ഷ്യവുമായി മുട്ടാത്ത വാതിലുകളില്ല.നേരിട്ട് പലതവണ അപേക്ഷ സമർപ്പിച്ചെങ്കിലും ഫലമൊന്നുമില്ല. സർക്കാർ ജോലി തരപ്പെട്ടാൽ ബാങ്ക് ലോണും വീട്ടുകാര്യങ്ങളും ബുദ്ധിമുട്ടില്ലാതെ നടന്നുപോകും എന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
അന്താരാഷ്‌ട്ര മത്സരങ്ങളിൽ പങ്കെടുക്കണമെന്നത് ഒരു സ്വപ്നമാണ്.സ്പോർട്ട്സ് കൗൺസിലിൽ നിന്നോ സർക്കാരിൽ നിന്നോ അതിനുവേണ്ട സഹായങ്ങളോ പ്രോത്സാഹനങ്ങളോ ഇതുവരെ ലഭിക്കാത്തതിൽ അതീവ ദുഖിതനാണ് ഈ കായികതാരം.
പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമെന്ന പേരിൽ കോടികൾ ചെലവാക്കുന്ന നാട്ടിൽ എല്ലാ നിലയിലും സഹായത്തിനും സർക്കാർ ജോലിക്കും തികച്ചും അർഹരായിട്ടും അവഗണയുടെ കൈപ്പുനീർ കുടിച് ഇരുളടയുന്ന ഭാവിയിൽ വേവലാതിപൂണ്ട് ഇത്തരത്തിൽ ജീവിക്കേണ്ടിവരുന്ന കായികപ്രതിഭകളെ ആരുണ്ട് ശ്രദ്ധിക്കാൻ.