ഇത് കോൺഗ്രെസ്സിനോടുള്ള മമതയോ കോൺഗ്രസ് അനുകൂല തരംഗമോ ഒന്നുമല്ല മറിച്, നോട്ടുനിരോധനം, GST, തൊഴിലില്ലായ്മ, കർഷക ആത്മഹത്യ, വിലവർദ്ധന തുടങ്ങിയ രൂക്ഷമായ പ്രശ്നങ്ങൾ മൂലം നട്ടം തിരിഞ്ഞ ജനങ്ങൾ ഇപ്പോൾ മാറിച്ചിന്തിക്കാൻ പ്രേരിതരായിരിക്കുന്നു എന്നതാണ് യാഥാർഥ്യം.
മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ് ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹിന്ദി ബെൽറ്റിലെ മറ്റുള്ള ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ് ,ഗുജറാത്ത്, ഒറീസ്സ എന്നീ സംസ്ഥാനങ്ങളിലും പ്രതിഫലിക്കുകതന്നെ ചെയ്യും. അങ്ങനെവന്നാൽ കേന്ദ്രത്തിൽ ഭരണമാറ്റത്തിന് സാദ്ധ്യത ഏറെയാണ്.
അഴിമതിയും ദുർഭരണവും മൂലം ഒരിക്കൽ പുറത്താക്കിയ കോൺഗ്രസിനെ ജനങ്ങൾ വീണ്ടും വരവേൽക്കുന്നുവെങ്കിൽ അതിനു കാരണം പൊള്ളയായ വാഗ്‌ദാനങ്ങളിലൂടെ സദ്ഭരണം ഉറപ്പുനൽകിയവരോടുള്ള മോഹഭംഗം തന്നെയാണ്. മതവിദ്വേഷവും വർഗീയ ചേരിതിരിവും നുണപ്രചാരണവും നടത്തി വോട്ടുനേടാൻ എപ്പോഴും ആകില്ലെന്ന യാഥാർത്യവും ഇതിനുപിന്നിലുണ്ട്.
ചില കണക്കുകൾ ഇവിടെ അവതരിപ്പിക്കുകയാണ്.
1998 നും 2018 നുമിടയിൽ അതായത് 20 വർഷത്തിനിടെ 30000 കർഷകരാണ് ഇന്ത്യയിൽ ആത്മഹത്യ ചെയ്തത്.
മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ വൻ പ്രക്ഷോഭം തന്നെ ഇതിന്റെപേരിൽ ഉണ്ടാകുമായിരുന്നു.
Centre for Monitoring Indian Economy (CMIE) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഭാരതത്തിലെ തൊഴിലില്ലാത്ത അഭ്യസ്തവിദ്യരുടെ എണ്ണം 31കോടിയാണ്.
ഹിന്ദിബെൽറ്റിലുള്ള മുകളിൽപ്പറഞ്ഞ സംസ്ഥാനങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്നവരുടെ ശതമാനം 20 നും 35 നുമിടയിലാണ്. ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിൽ ഇത് 15 ലും താഴെയാണ്.
മുകളിലുദ്ധരിച്ച സംസ്ഥാനങ്ങളിൽ 30 ശതമാനമോ അതിലധികമോ ആളുകൾ ഇന്നും നിരക്ഷരരാണ്. അവിടങ്ങളിൽ വിദ്യാഭ്യാസ നിലവാരവും വളരെ പരിതാപകരമായ നിലയിലാണ്.
ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിലുള്ള ട്രാൻസ്പേരൻസി ഇന്റർനാഷണൽ , 2017 ൽ 187 രാജ്യങ്ങളിൽ നടത്തിയ സർവ്വേയുടെ റിപ്പോർട്ട് പ്രകാരം അഴിമതി കൂടുതലുള്ള രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 81 ആണ്. അതായത് നമ്മുടെ നാടിന്റെ വികസനത്തിനുതന്നെ ശാപമായി അഴിമതി മാറിക്കഴിഞ്ഞിരിക്കുന്നു..
ദക്ഷിണേന്ത്യയിൽ 250 മുതൽ 500 പേർക്ക് വരെ ഒരു ഡോക്ടർ എന്ന കണക്കിൽ വൈദ്യസഹായം ലഭ്യമാകുമ്പോൾ ഉത്തരേന്ത്യയിൽ ബീഹാർ, ഉത്തർപ്രദേശ്,ജാർഖണ്ഡ് ,മദ്ധ്യപ്രദേശ്,ഛത്തീസ് ഗഡ് ,ഹരിയാന,രാജസ്ഥാൻ എന്നിവിടങ്ങളിൽ 3000 മുതൽ 8200 വരെ ആളുകൾക്ക് ഒരു ഡോക്ടർ എന്ന നിലയാണ് ഇന്നുമുള്ളത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 23000 കേസുകളിലായി ഒരു ലക്ഷം കോടി രൂപയോളമാണ് ദേശസാൽകൃത ബാങ്കുകളിൽ നിന്ന് തട്ടിപ്പുനടത്തിയിട്ടുള്ളത്. ഇത്രയും തുകകൊണ്ട് ഭാരതത്തിൽ ദാരിദ്ര്യരേഖയ്ക്ക് താഴെക്കഴിയുന്നവരെ മുകളിലെത്തക്കാൻ അനായാസം കഴിയുമായിരുന്നു..