ചൂടുമൂലം വെള്ളം കിട്ടാതെ 90 കാട്ടുകുതിരകൾ ചത്തു. 120 മരണാസന്നനിലയിലായിരുന്ന കുതിരകളെ കൊല്ലേണ്ടിവന്നു. അനവധി വന്യജീവികളും വവ്വാലുകളും കൂട്ടത്തോടെ മരണപ്പെട്ടു. കടലോരത്തും നദീതീരങ്ങളിലുമായി പത്തുലക്ഷത്തോളം മൽസ്യങ്ങൾ ചത്തുപൊങ്ങി. പ്രായമായവരും കുട്ടികളും വീടുവിട്ടു പുറത്തിറങ്ങരുതെന്ന് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നു.
ആസ്ട്രേലിയൻ സെൻട്രൽ ലാൻഡ് കൗൺസിൽ (CLC) ഡയറക്ടർ ഡേവിഡ് റോസ് ന്റെ അഭിപ്രായത്തിൽ,
" ലോകത്ത് ജലവായു പരിവർത്തനത്തിന്റെ അഥവാ ആഗോളതാപനത്തിന്റെ ആദ്യപ്രഹരത്തിന് ആസ്‌ട്രേലിയ ഇരയായിക്കൊണ്ടിരിക്കുന്നു. ഈ അവസ്ഥ ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇങ്ങനെയൊരവസ്ഥയെ ഫലപ്രദമായി നേരിടാനുള്ള തയ്യാറെടുപ്പുകൾ ഞങ്ങൾ നടത്തിയിരുന്നുമില്ല.
2017 ഉം 2018 ഉം ആസ്ട്രേലിയയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ വര്ഷങ്ങളാണ്. ആസ്‌ട്രേലിയയിൽ ഇനിയും ചൂട് വർദ്ധിക്കുമെന്ന ആസ്ട്രേലിയൻ കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് ശാസ്ത്രലോകത്തെപ്പോലും അമ്പരപ്പിപ്പിച്ചിരിക്കുന്നു. ഇത് ലോകത്തു വരാൻ പോകുന്ന വലിയ വിപത്തിന്റെ മുന്നറിയിപ്പുകൂടിയാണ്.."
ആസ്ത്രേലിയയിൽ അതിരൂക്ഷമായ ചൂടാണ് അനുഭവപ്പെടുന്നത്.കഴിഞ്ഞ 80 വർഷത്തെ റിക്കാർഡ് തകർത്തുകൊണ്ട് താപനില എഡിലാഡിൽ (EDILAD) 46.2 എന്ന ഉയർന്ന നിലയിലെത്തി.
ആസ്ട്രേലിയയുടെ വടക്കൻ ടെറിട്ടറിയിലെ ആലീസ് വനാന്തരത്തിൽ വരണ്ടുണങ്ങിയ തടാകക്കരയിൽ 40 കാട്ടുകുതിരകൾ മരിച്ചുകിടക്കുന്നത് റേഞ്ചർമാർ കണ്ടെത്തുകയുണ്ടായി.മരണാസന്നരായിക്കിടന്ന 50 കുതിരകളെ അവർക്കുതന്നെ കൊല്ലേണ്ടിവന്നു. വനത്തിൽ മറ്റു മൃഗങ്ങളും, പക്ഷികളും കൂട്ടത്തോടെ മരിച്ചുവീഴുകയാണ്..
കഴിഞ്ഞ രണ്ടാഴ്ചയായി താപനില ഗണ്യമായി ഉയരുന്നു. വനത്തിനടുത്തു താമസിക്കുന്ന ഗ്രാമീണരുടെ അഭിപ്രായത്തിൽ ഇത്രയധികം ചൂടും വിപത്തും തങ്ങൾ ഇന്നുവരെ കണ്ടിട്ടില്ലെന്നാണ്. വെള്ളം കിട്ടാതെ ദാഹം കൊണ്ട് മരണാസന്നരായിക്കിടക്കുന്ന കുതിരകളെയും,കഴുതകളെയും,ഒട്ടകങ്ങളെയും കൊല്ലുകയല്ലാതെ മറ്റു വഴികളില്ല. അതിനുള്ള സർക്കാർ അനുമതി കാത്തിരിക്കുകയാണ് റേഞ്ചർമാർ.
കുടിവെള്ളക്ഷാമവും പല സ്ഥലത്തും ഉണ്ടായിരിക്കുന്നു. അതിവിശാലമായ വനങ്ങളിൽ വെള്ളമെത്തിക്കുക നടപ്പുള്ള കാര്യമല്ല. പുൽത്തകിടികളും പച്ചിലകളും ഉണങ്ങിക്കരിഞ്ഞിരിക്കുയാണ്.
ന്യൂ സൗത്ത് വെയിൽസിൽ ചൂടുമൂലം വവ്വാലുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് ഏറ്റവും പുതുതായി വന്നുകൊണ്ടിരിക്കുന്നത്. അവിടെത്തന്നെ നദിക്കരയിൽ മൽസ്യങ്ങൾ കൂട്ടത്തോടെ ചത്തടിയുന്നതായും വാർത്തയുണ്ട്. ആസ്ട്രേലിയൻ കടൽത്തീരങ്ങളിലും മൽസ്യങ്ങൾ വലിയതോതിൽ ചത്തൊടുങ്ങുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ആഗോളതാപനത്തിന്റെ ആദ്യ സംഹാരം ഇത്ര രൂക്ഷമാണെങ്കിൽ വരും വർഷങ്ങളിൽ സ്ഥിതി എന്താകും ? ഇക്കൊല്ലം ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലും ചൂട് വളരെയധികം കൂടാൻ സാദ്ധ്യതയുണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.