എന്താണ് ഇന്ത്യയിൽ ഇങ്ങനെ സംഭവിക്കുന്നത്. കോടികൾ കടമെടുത്തു പടുത്തുയർത്തുന്ന കമ്പനികൾ ഒറ്റദിവസം കൊണ്ട് തകരുന്നു? ഉടമകൾ നാടുവിടുന്നു. ഇതൊരു തുടർക്കഥയായിട്ടും നടപടിയൊന്നും സ്വീകരിക്കാൻ കഴിയുന്നുമില്ല.
ഇപ്പോഴിതാ സർക്കാരുടമയിലുള്ള ഒരു വമ്പൻ കമ്പനിയും തകർച്ചയിലേക്ക് നീങ്ങുകയാണ്..
അങ്ങനെവന്നാൽ ഇന്ത്യൻ ഇക്കണോമിയ്ക്കു വലിയ ആഘാതമാകും. മ്യൂച്ചൽ ഫണ്ട്, പെൻഷൻ സ്കീമുകളുടെ തുകയുൾപ്പെടെ വായ്പ്പയായി നൽകിയ 91000 കോടി രൂപാ തുലാസിൽ. ഈ തുക വിജയ് മാല്യ, ചൗക്‌സേ ,നീരവ് മോഡി എല്ലാവരും ചേർന്ന് മുക്കിയ തുകയുടെ എത്രയോ ഇരട്ടിയാണ്.
IL & FS (Infrastructure Leasing & Financial Services) എന്ന സർക്കാർ വക കമ്പനി കടക്കെണിയിലാണ് . നിർമ്മാണമേഖലയിലെ വൻകിട കമ്പനിയായ ഇവർ സർക്കാരിനും , ബാങ്കുകൾ ക്കും നൽകാനുള്ളത് 91000 കോടി രൂപയാണ്. രാജ്യത്തെ വമ്പൻ പ്രോജക്റ്റുകൾ കൈകാര്യം ചെയ്യുന്ന ഈ കമ്പനിക്ക് 250 ൽ അധികം സബ്‌സിഡറികളും ,ജോയിന്റ് വെൻച്വറുകളുമുണ്ട്.
കഴിഞ്ഞ മൂന്നുമാസമായി IL & FS കമ്പനി പലിശയടച്ചിട്ടില്ല. ഇതിനുള്ള 3600 കോടി രൂപ അവരുടെ പക്കലില്ല. പൂർത്തിയാകാത്ത പ്രൊജക്റ്റുകളും ഭൂമിവിവാദങ്ങളും മൂലം പലിശയുൾപ്പെടെ നൽകാൻ മൂന്നുവർഷത്തെ അവധി വേണമെന്നാണ് കമ്പനി ആവശ്യപ്പെടുന്നത്.
വരും നാളുകളിൽ വലിയ വിവാദങ്ങൾക്കും ,ചർച്ചകൾക്കും ഈ കമ്പനിയുടെ അവസ്ഥ വഴിതെളിക്കും എന്ന കാര്യത്തിൽ സംശയമില്ല.