മലയാളി കളിക്കാരോട് ബിസിസിഐ ക്ക് എന്നും ചിറ്റമ്മനയമാണ്. ടിനു യോഹന്നാൻ മുതൽ ശ്രീശാന്ത് ,സഞ്‌ജു സാംസൺ ഒക്കെ ഇതിന്റെ ഗുണഭോക്താക്കളാണ്. ഉത്തരേന്ത്യൻ ലോബി അവിടെ ശക്തരാണ്. സെലക്ഷൻ ടീമിലും ,ബിസിസിഐ ഭരണസമിതിയിലും മലയാളികൾ ഇല്ലെന്നതും വാസ്തവം.
ഇപ്പോഴിതാ കരുൺ നായരോട് കാട്ടുന്ന വിവേചനവും അദ്ദേഹത്തെ മനപ്പൂർവ്വം ഒഴിവാക്കുന്നതും ഉത്തരേന്ത്യൻ മാദ്ധ്യമങ്ങൾ വരെ ചോദ്യം ചെയ്തിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും കൂടുതൽ സർക്കുലേഷനുള്ള " ദൈനിക് ജാഗരൺ " കരുൺ നായരെ തഴയുന്ന നടപടിയെ ഒരു ലേഖനത്തിലൂടെ ശക്തമായി വിമർശിച്ചിരിക്കുകയാണ് .
ഇന്ത്യൻ ടീമിന്റെ ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിൽ കരുൺ നായർ ടീമിൽ അംഗമായിരുന്നെങ്കിലും അദ്ദേഹത്തെക്കൊണ്ട് ഒരൊറ്റമാച്ചുപോലും കളിപ്പിച്ചില്ല എന്നത് അവിശ്വസനീയമാണ്. മറിച്ച് ഡ്രസിങ് റൂമിൽ കരുൺ നായരുള്ളപ്പോൾ പുതുമുഖമായ ഹനുമാ വിഹാരിയെ വരുത്തി ആദ്യമായി മാച്ചു കളിപ്പിച്ചു എന്നതും അമ്പരപ്പിക്കുന്നതാണ്.
ഇപ്പോൾ ഇതാ ഇനി നടക്കാൻപോകുന്ന വെസ്റ്റ് ഇൻഡീസ് ടീമിനെതിരെയുള്ള ഇന്ത്യൻ ടീമിലും കരുൺ നായരില്ല. പകരം മായങ്ക് അഗർവാൾ, പൃഥ്വി ഷാ എന്നിവരെ ടീമിലെടുക്കുകയും ചെയ്തിരിക്കുന്നു. ഈ നീക്കത്തിനെതിരെ സെലക്ഷൻ ടീമംഗങ്ങൾ വലിയ പ്രതിഷേധം നേരിടുകയാണ്.
ഇന്ന് വിരാട്ട് കൊഹ്‌ലിയോട് കരുൺ നായരെപ്പറ്റി പത്രലേഖകർ ചോദിച്ചപ്പോൾ പറഞ്ഞ മറുപടി " ടീം സെലക്ഷൻ നടത്തുന്നത് താനല്ലെന്നും തന്റെ ജോലി കളിക്കുക മാത്രമാണെന്നുമാണ്."
ഇതാണ് ആടിനെ പട്ടിയാക്കുന്ന ഉത്തരം . ടീം സെലക്ഷനിൽ ക്യാപ്റ്റന് നിർണ്ണായക പങ്കുണ്ട്.ക്യാപറ്റന്റെ താൽപ്പര്യം കൂടി കണക്കിലെടുത്തുമാത്രമേ ടീമംഗങ്ങളെ തെരഞ്ഞെടുക്കുന്നത് പൂർണ്ണമാകുകയുള്ളു.
ഒരിക്കൽ സൗരവ് ഗാംഗുലിയെ ഇന്ത്യൻ ടീമിലെടുക്കാതിരുന്നതിൽ പ്രതിഷേധിച്ചു ബംഗാൾ നിയമസഭയിൽ അംഗങ്ങൾ ചോദ്യോത്തരവേള തടസ്സപ്പെടുത്തുകയും ബിസിസിഐ യോടുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു എന്നോർക്കണം.
മലയാളി താരങ്ങളെ ബിസിസിഐ ഒഴിവാക്കുന്ന ഈ നടപടി മനപ്പൂർവ്വമല്ല എന്ന് കരുതാതിരിക്കാൻ കാരണമൊന്നും കാണുന്നില്ല.