വെറും നിർധനനും സാധാരണക്കാരിൽ സാധാരണക്കാരനുമായ ഈ വ്യക്തിക്ക് എങ്ങനെയാണ് ഭാരതസർക്കാർ പത്മശ്രീ നൽകിയാദരിച്ചത് ..? നാമറിയണം ആ കഥ. സ്വന്തം നാടിനെ പ്രകൃതി ദുരന്തത്തിൽനിന്നും പ്രളയത്തിൽനിന്നും എന്നേയ്ക്കുമായി രക്ഷിക്കാൻ അദ്ദേഹം നടത്തിയ ഒറ്റയാൾപ്പോരാട്ടം നമുക്കൊക്കെ മാതൃകയാണ്.
ഈ ചിത്രങ്ങള്‍ കാണുക. നമ്മുടെ നാട്ടില്‍ കൂലിപ്പണി ചെയ്യുന്ന ബംഗാളിയെപ്പോലെ തോന്നുന്നില്ലേ? നമ്മള്‍ ബംഗാളികള്‍ എന്ന് വിളിക്കുന്ന അവരിൽ മിക്കവരും ആസാം കാരാണ്.
ഇത് വെറും സാധാരണക്കാരനായ 58 വയസ്സുള്ള ആസ്സാം സ്വദേശി ജാദവ് പായെങ്ങ്. ചെറുപ്പം മുതല്‍ ആസ്സാമിലെ വെള്ളപ്പൊക്കം, അതിന്‍റെ ദുരന്തങ്ങള്‍ ഒക്കെ കണ്ടു വളര്‍ന്ന ജാദവ് പായെങ്ങ് ഇതിനു തന്‍റേതായ രീതിയില്‍ പരിഹാരം കാണാന്‍ അന്നുമുതൽ ശ്രമിച്ചുവന്നിരുന്നു.
മരങ്ങള്‍ നട്ടു വളര്‍ത്തി പ്രകൃതിയെ സംരക്ഷിച്ചാല്‍ ഇത്തരം ദുരന്തങ്ങള്‍ക്ക് പരിഹാരം കാണാമെന്നു അദ്ദേഹത്തോട് പലരും ഉപദേശിച്ചു. അതില്‍ പ്രായം ചെന്ന നാട്ടുകാരും, ഉയര്‍ന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ 24 മത്തെ വയസ്സില്‍ ആസ്സാമില്‍ ഉണ്ടായ വലിയ വെള്ളപ്പൊക്കം. അതിലൂടെയുണ്ടായ നാശനഷ്ടങ്ങള്‍ ,വന്യമൃഗങ്ങളുടെ കൂട്ടമരണം ഇതൊക്കെ ജാദവ് പായെങ്ങ് നെ വല്ലാതെ പിടിച്ചുലച്ചു.
30 വര്‍ഷം മുന്‍പ് അദ്ദേഹം തന്‍റെ വീടിനടുത്ത് ബ്രഹ്മപുത്ര നദിയില്‍ രൂപപ്പെട്ട 600 ഹെക്റ്റര്‍ വരുന്ന മണല്‍ക്കൂമ്പാരമായ ദ്വീപില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ തുടങ്ങി.
ഇന്ന് ആ ദ്വീപ് 550 ഹെക്റ്റര്‍ നിബിഡവനമാണ്. മാത്രവുമല്ല നിറയെ വന്യ മൃഗങ്ങളുടെ വിഹാരകേന്ദ്രവുമാണ്. പുലി,കടുവ,കരടി ,ആന വരെയുണ്ട് അവിടെ . വെള്ളപ്പൊക്കം മൂലമുള്ള ഭീഷണി ഇല്ലാതായി എന്ന് തന്നെ പറയാം. വന്യമൃഗങ്ങള്‍ നാട്ടുകാരുടെ കൃഷിയും ,വളര്‍ത്തു മൃഗങ്ങളെയും ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ ഉണ്ടായ എതിര്‍പ്പും അദ്ദേഹം സമര്‍ഥമായി അതിജീവിച്ചു.
അതായത് വലിയ ഒരു വാഴത്തോട്ടവും ,ഫലവൃക്ഷ ങ്ങളും,മുളകളും നട്ടു പിടിപ്പിച്ചു. കൂടാതെ മാനുകളുടെ സംഖ്യ വനത്തില്‍ കൂടുതല്‍ വര്‍ദ്ധിപ്പിച്ചതിനാല്‍ മൃഗങ്ങള്‍ ഇന്ന് ആഹാരം തേടി പുറത്തു വരാറില്ല. ഈ നിബിഡവനമായ ദ്വീപിന് സ്നേഹപൂര്‍വ്വം നാട്ടുകാര്‍ പേരിട്ടു "പായെങ്ങ് ".
മുന്‍ രാഷ്ട്രപതി APJ അബ്ദുല്‍ കലാം , ജാദവ് പായെങ്ങിനെ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രത്യേകം അഭിനന്ദിച്ചിരുന്നു.
സാധാരണക്കാരില്‍ സാധാരണക്കാരനായ ആസ്സാമിലെ ഒരു ചെറിയ ഗ്രാമത്തില്‍ മാത്രമറിയപ്പെട്ടിരുന്ന ഈ ഗ്രാമീണന്‍ ഇന്ന് ലോകപ്രശസ്തനാണ്. 2015 ലെ റിപ്പബ്ലിക് ദിനത്തിന് തലേന്നാള്‍ ( ജനുവരി 25 ) അദ്ദേഹത്തിന് ഭാരത സര്‍ക്കാര്‍ പത്മശ്രീ ബഹുമതി നല്‍കി ആദരിക്കുകയുണ്ടായി.