ലോകത്തെ ഏറ്റവും അപകടകാരികളായ ആദിവാസി ഗോത്രസമൂഹമായ സെന്റിനലുകളെ ബൈബിൾ സുവിശേഷം അറിയിക്കാനും അവരെ ക്രിസ്തുവിന്റെ പാതയിലേക്ക് കൊണ്ടുവരാനും ഇറങ്ങിപ്പുറപ്പെട്ട അമേരിക്കൻ പാസ്റ്ററായ 'ജോൺ എലിൻ ഷാവോ' എന്ന 27 കാരനെ അതിക്രൂരമായാണ് അവർ കൊലചെയ്തത്.
അമേരിക്കയിലെ അലബാമ നിവാസിയായ ജോൺ എലിൻ ഷാവോ നിരവധിതവണ മതപ്രചാരണത്തിനായി ആൻഡമാ നിൽ വന്നിട്ടുണ്ട്. അദ്ദേഹം സെന്റിനാൽ ദ്വീപിലെത്തുന്നത് ഇക്കഴിഞ്ഞ നവംബർ 18 നാണ്.അന്നുതന്നെയാണ് അദ്ദേഹം കൊല്ലപ്പെടുന്നതും.
സെന്റിനാൽ ദ്വീപുകൂടാതെ ദ്വീപിന്റെ 3 നോട്ടിക്കൽ മൈൽ പ്രദേശത്തു കടലിൽ പോകാൻ പോലും ആർക്കും അനുവാദമില്ല. അപകടകാരികളായ സെന്റിനാൽ ആദിവാസികളെ ഭയന്നല്ല മറിച്ചു അന്യം നിന്നുപോകുന്ന ഈ ഗോത്രത്തെ രക്ഷിക്കാൻ വേണ്ടിയാണ് കേന്ദ്രസർക്കാർ ഈ പ്രദേശം EXCLUSION ZONE ആയി 1991 ൽ പ്രഖ്യാപിച്ചത്. അതിനാൽ ആർക്കും അവിടെ പോകാൻ അനുവാദമില്ല.
ജോൺ എലിൻ ഷാവോ അനധികൃതമായി ഏതാനും മീൻപിടുത്തക്കാരുടെ സഹായത്തോടെ അവരുടെ വള്ളങ്ങളിലാണ് ഈ മാസം 18 നു ദ്വീപിലെത്തിയത്. ദ്വീപിൽ കടന്ന ജോൺ എലിൻ ഷാവോ യ്ക്കുനേരേ സാന്റിനാൽ ആദിവാസികൾ വിഷം പുരട്ടിയ അമ്പുകൾ തുരുതുരെ എയ്യുകയായിരുന്നു.
അമ്പേറ്റിട്ടും മുന്നോട്ടുനടന്നുനീങ്ങിയ അദ്ദേഹത്തിന്റെ കഴുത്തിൽ കാട്ടുവള്ളികൾ മുറുക്കിയാണ് അവർ കൊലപ്പെടുത്തിയത്. ഈ രംഗങ്ങൾ കടലിൽ തങ്ങളുടെ വള്ളങ്ങളിലിരുന്നുകണ്ട അദ്ദേഹത്തെ അവിടെയെത്തിച്ച മീൻപിടുത്തക്കാർ ഭയവിഹ്വലരായി പിൻവലിയുകയായിരുന്നു.
രണ്ടുദിവസം കഴിഞ്ഞു 20 -)o തീയതിയാണ് ജോൺ എലിൻ ഷാവോ യുടെ മൃതദേഹം ദ്വീപിന്റെ കരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണുന്നത്. പക്ഷേ മൃതദേഹം അവിടെനിന്നു വീണ്ടെടുക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. കാരണം ദ്വീപുനിവാസികളെ അത്രയ്ക്ക് ഭയമാണ്. അവർ ആക്രമണോൽസുകാരാണ്.
72 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലുള്ള ചതുരാകൃതിയിലുള്ള ദ്വീപിൽ ഇപ്പോൾ 40 മുതൽ 50 വരെ സെന്റി നൽ ആദിവാസികളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 1991 ഇവരുടെ അംഗസംഖ്യ 150 വരെയുണ്ടായിരു ന്നത്രെ. രോഗങ്ങളും , പകർച്ചവ്യാധികളും മൂലമാണ് ഇവരിൽ പലരും മരണപ്പെട്ടത്.
60000 വർഷങ്ങൾക്കു മുൻപ് ആഫ്രിക്കയിൽ നിന്ന് വന്ന ഓംഗേ വംശജരാണിവർ. പുറത്തുനിന്നുള്ളവരെ ഒരു കാരണവശാലും ഇവർ അടുപ്പിക്കില്ല. ദ്വീപിൽ കടക്കാൻ ശ്രമിച്ച പലരെയും ഇവർ നിർദാക്ഷിണ്യം കൊലപ്പെടുത്തിയിട്ടുണ്ട്. 2006 ൽ ദ്വീപിനടുത്തു മീൻപിടിക്കാൻ വന്ന മത്സ്യത്തൊഴിലാളികളെയും ഇവർ അമ്പെയ്തു കൊല്ലുകയായിരുന്നു. ദ്വീപിൽ അബദ്ധത്തിലെത്തിയ പലരെയും ഇവർ കഥകഴിച്ചിട്ടുണ്ട്.
2004 ൽ ഉണ്ടായ സുനാമിയെത്തുടർന്ന് അവരെപ്പറ്റി അന്വേഷിക്കാൻ പോയ വ്യോമസേനയുടെ ഹെലികോപ്റ്ററിനു നേരേ ക്രൂദ്ധരായ ഇവർ അമ്പുകൾ എയ്യുകയും മൂർച്ചയുള്ള കല്ലുകളും കമ്പുകളും എറിയുകയുമുണ്ടായി.
സെന്റി നാൽ ആദിവാസികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള സർക്കാരിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. ഈ വിഭാഗത്തെ രക്ഷിക്കാനായി ഐക്യരാഷ്ട്രസഭയുടെയും ലോകരാജ്യങ്ങളുടെയും പിന്തുണ ഭാരതത്തിനു ലഭ്യമാണ്.
സെന്റിനലുകളെ രക്ഷിക്കുകയെന്ന ലക്ഷ്യം മൂലമാണ് ഈ ദ്വീപും പ്രദേശങ്ങളും നിരോധിതമേഖലയായി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവരെപ്പറ്റി ഇവരുടെ ജീവിതശൈലിയെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മീൻ പിടിത്തവും നായാട്ടുമാണ് മുഖ്യതൊഴിൽ. കാട്ടുകിഴങ്ങുകളും പഴങ്ങളും ഭക്ഷിക്കുന്ന ഇവർ കൃഷി ചെയ്യുന്നതായോ തീ ഉപയോഗിക്കുന്നതായോ അറിവില്ല.വസ്ത്രം ധരിക്കാത്ത ഇവർ കറുത്തനിറക്കാരാണ്.
ജോൺ എലിൻ ഷാവോ യെ സെന്റിനാൽ ദ്വീപിൽ അനധികൃതമായി എത്തിച്ച 7 മൽസ്യത്തൊഴിലാളി കളെയും ആൻഡമാൻ പോലീസ് അറസ്റ്റു ചെയ്തു.
ഇതിനിടെ മുൻപും പലതവണ ജോൺ എലിൻ ഷാവോ സെന്റിനൽ ദ്വീപിൽ പോയിട്ടുണ്ടെന്നും സെന്റിനാൽ ആദിവാസികളുമായി സംസാരിച്ചിട്ടുണ്ടെന്നും ചില റിപ്പോർട്ടുകളുണ്ട്. എന്നാൽ അവരുമായി ആശയവിനിമയം നടത്താൻ സാദ്ധ്യമല്ലെന്നാണ് വിദഗ്‌ദ്ധമതം . കാരണം വളരെ സങ്കീർണ്ണമായ അവരുടെ ഭാഷതന്നെ.
ലോകത്തെത്തന്നെ ഏറ്റവും പ്രാചീനമായ കേവലം 40 -50 വരുന്ന സെന്റിനാൽ ആദിവാസികളെ സംരക്ഷിക്കു കയെന്നത് സർക്കാരിനുവലിയ വെല്ലുവിളിയാണ്. ഏതെങ്കിലും പകർച്ചവ്യാധി പിടിപെട്ടാൽ ഈ സമൂഹം തന്നെ ഇല്ലാതാക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. ഈ വിഷയത്തിൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന നയം ' Hands Off , Eyes On ' എന്നതാണ്.