മദ്ധ്യപ്രദേശിലെ നിയുക്തമുഖ്യമന്ത്രി കമൽനാഥിന് സ്വന്തമായി 23 കമ്പനികൾ. റിയൽ എസ്റ്റേറ്റ്, ഏവിയേഷൻ ,എയറോനോട്ടിക്, ഹോസ്‌പിറ്റാലിറ്റി, എഡ്യൂക്കേഷൻ ഇതൊക്കെയാണ് അദ്ദേഹത്തിന്റെ ബിസ്സിനസ്സ് വേദികൾ. മക്കളായ നകുൽനാഥും ബകുൽ നാഥുമാണ് ബിസ്സിനസ്സുകളെല്ലാം നോക്കിനടത്തുന്നത്...
ഭാരതത്തിലെ അതിസമ്പന്നരായ 5 നേതാക്കളിൽ ഒരാളാണ് കമൽനാഥ്. മദ്ധ്യപ്രദേശിലെ ചിന്ദു വാഡയിലുള്ള അദ്ദേഹത്തിന്റെ അത്യാഢംബര വീട് 10 ഏക്കർ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. അതിൽ വിസ്തൃതമായ പൂന്തോട്ടവും, ഫാം ഹൗസും ,ഹെലിപ്പാഡും ,രണ്ടേക്കറിൽ കൃതൃമ വനവും നിർമ്മിച്ചിരി ക്കുന്നു. സ്വന്തം ഹെലികോപ്പ്റ്ററിലാണ് മിക്ക യാത്രകളും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ചതും സ്വന്തം ഹെലികോപ്റ്ററുകൾ മാത്രം..
260 കോടി രൂപയിൽപ്പരം സമ്പത്തിന്റെ ഉടമയായ കമൽനാഥ് ജനിച്ചത് ഉത്തർപ്രദേശിലെ കാൺപൂരിലുള്ള ഒരു വ്യാപാരി കുടുംബത്തിലായിരുന്നു. അദ്ദേഹം അവിടെനിന്നും പറിച്ചുനടപ്പെട്ടത് മദ്ധ്യപ്രദേശിലെ ചിന്ദ് വാഡയിലും. എന്നാൽ കമൽനാഥിന്റെ ബിസ്സിനസ്സ് ഭൂരിഭാഗവും കൊൽക്കത്തയിലാണ് നടക്കുന്നത്.
1946 ൽ ജനിച്ച കമൽനാഥിന്റെ വിദ്യാഭ്യാസം സമ്പന്നരുടെ സ്‌കൂളായി അറിയപ്പെട്ടിരുന്ന ഡെഹ്റാഡൂണിലെ " ഡൂൺ " സ്‌കൂളിലായിരുന്നു. അവിടെ സഞ്ജയ് ഗാന്ധി അദ്ദേഹത്തിൻറെ സഹപാഠിയായി. അവിടെത്തുടങ്ങിയ നെഹ്രു കുടുംബവുമായുള്ള സൗഹൃദം ഇന്നും അതേപടി തുടരുകയാണ്.
കമൽനാഥിനുവേണ്ടി ചിന്ദ് വാഡയിൽ വോട്ടഭ്യർത്ഥിക്കാൻ വരുമ്പോഴൊക്കെ ഇന്ദിരാ ഗാന്ധി ജനങ്ങളെ ഓർമ്മിപ്പിക്കുന്ന ഒന്നായിരുന്നു.." നിങ്ങൾ കമൽനാഥിനല്ല വോട്ടു നൽകേണ്ടത് ,എന്റെ മൂന്നാമത്തെ മകനാണ്" എന്നായിരുന്നു. എല്ലാ അർത്ഥത്തിലും അത് സത്യമായിരുന്നു. നെഹ്‌റു കുടുംബത്തിലെ ഒരംഗമായാണ് അദ്ദേഹം ഇന്നും അറിയപ്പെടുന്നത്. ഇന്ദിരാഗാന്ധിയുടെ മരണസമയത്ത് അദ്ദേഹം പൊട്ടിക്കരയുന്ന ചിത്രങ്ങൾ അക്കാലത്തു പത്രങ്ങളിൽ നിറഞ്ഞുനിന്നിരുന്നു.
രാഷ്ട്രീയത്തിൽ വളരെ മാന്യത പുലർത്തുന്ന കമൽനാഥ് ഒരിക്കൽപ്പോലും എതിരാളികളെ രൂക്ഷമായി വിമർശിക്കാറില്ല. പാർട്ടിക്കുള്ളിൽ ഇത് അദ്ദേഹത്തിൻറെ ദൗർബല്യമായി എതിരാളികൾ ഉയർത്തിക്കാട്ടാറുണ്ട്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെപ്പോലും അദ്ദേഹം വിരളമായി മാത്രമേ വിമർശിച്ചുകണ്ടിട്ടുള്ളൂ...
ചിന്ദ് വാഡ യിൽ ഒരുതവണ മാത്രമേ അദ്ദേഹം തോറ്റിട്ടുള്ളു. 1996 ൽ ഹാവാലാ ഇടപാടിൽ പേരുവന്നതിനെത്തുടർന്നു ചിന്ദ് വാഡയിൽ മത്സരിക്കാൻ പാർട്ടി അദ്ദേഹത്തിൻറെ ഭാര്യ അൽക്കാനാഥിന് ടിക്കറ്റ് നൽകി അവർ വിജയിക്കുകയും ചെയ്തു. എന്നാൽ ഒരു വർഷത്തിനകം ഭാര്യയെ രാജിവയ്പ്പിച്ചു വീണ്ടും അവിടെ മത്സരിച്ച അദ്ദേഹത്തെ ബിജെപി നേതാവ് സുന്ദർ ലാൽ പട്ട്വയാണ് തോൽപ്പിച്ചത്.
ചിന്ദ് വാഡ ജില്ലയുടെ മുഖഛായ തന്നെ മാറ്റിയത് കമൽനാഥാണ്. അവിടം ഒരു വലിയ വ്യാവസായിക മേഖലയാക്കുന്നതിൽ അദ്ദേഹത്തിൻറെ പങ്കു വലുതാണു് . അതുകൊണ്ടുതന്നെ അവിടുത്തുകാരുടെ കണ്ണിലുണ്ണിയാണ് കമൽനാഥ്.
ചിന്ദ് വാഡ യുടെ പിന്നോക്കാവസ്ഥ മാറ്റി മറിച്ച കമൽനാഥിന് മദ്ധ്യപ്രദേശിലെ വിദ്യാഭ്യാസ - ആരോഗ്യ- സാമൂഹ്യ - സാമ്പത്തിക മേഖലകളിലെ പിന്നോക്കാവസ്ഥയും മാറ്റിയെടുക്കാൻ കഴിയുമെന്നു തന്നെ പ്രതീക്ഷിക്കാം.