നോട്ടുനിരോധനത്തിന്റെ ജീവിച്ചിരിക്കുന്ന അടയാളമാണ് ഈ രണ്ടുവയസ്സുകാരൻ. 2016 നവമ്പർ 8 ന് നോട്ടുനിരോധനം പ്രഖ്യാപിച്ചതിന്റെ പിറ്റേദിവസം ഉത്തർപ്രദേശിലെ കാൺപൂർ നഗരത്തിനടുത്ത ഉൾപ്രദേശമായ അനന്തപൂർ ഗ്രാമത്തിലെ സർവേശ്വരി ദേവി, ബാങ്കിലെത്തിയത് വീട്ടാവശ്യത്തിനുള്ള പണം പിൻവലിക്കാനായിരുന്നു...
ബാങ്കിലാകട്ടെ കസ്റ്റമേഴ്‌സിന്റെ നീണ്ട നിരയും. പൂർണ്ണഗർഭിണിയായിരുന്ന സർവേശ്വരി ദേവിക്ക് ഏറെനേരം ക്യൂവിൽ നിൽക്കേണ്ടിവന്നതിനെത്തുടർന്നു പെട്ടെന്ന് കലശലായ ലേബർ പെയിൻ ആരംഭിച്ചു. ബാങ്ക് ഉദ്യോഗസ്ഥരുൾപ്പെടെ ഉള്ള ആളുകൾ അവരുടെ സഹായത്തിനായി ഓടിയെത്തി. താൽക്കാലികമായി ബാങ്കിനുള്ളിൽ ഒരുക്കിയ സംവിധാനത്തിൽ സർവേശ്വരിദേവി ഒരാൺകുഞ്ഞിനു ജന്മം നൽകി.
വിവരമറിഞ്ഞെത്തിയ മെഡിക്കൽ സംഘം അമ്മയെയും കുഞ്ഞിനേയും നഗരത്തിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ അഡ്മിറ്റ് ചെയ്തു. നോട്ടുനിരോധനം മൂലം വളരെനേരം ലൈനിൽ നിൽക്കേണ്ടിവ ന്നതിനാൽ സമയത്തിനു മുൻപേ പ്രസവവേദന ആരംഭിക്കുകയും ബാങ്ക് പരിസരത്തുതന്നെ കുഞ്ഞിന് ജന്മം നൽകുകയും ചെയ്ത ഈ സംഭവം അന്ന് രാജ്യമൊട്ടാകെ വലിയ കോളിളക്കം സൃഷിച്ചിരുന്നു.
അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് സിംഗ് യാദവ് സർവേശ്വരി ദേവിക്ക് സാമ്പത്തികസഹായം നൽകുകയും കുഞ്ഞിനെ ദത്തെടുക്കുകയും ചെയ്തത് കൂടാതെ കുഞ്ഞിന് 'ഖജാൻജി' ( കാഷ്യർ ) എന്ന പേര് നൽകിയതും അദ്ദേഹമാണ്.നോട്ടുനിരോധനവുമായി ബന്ധപ്പെട്ടാണ് ഈ പേരും അദ്ദേഹം കണ്ടുപിടിച്ചത്.
അഖിലേഷ് ഇന്നും തന്റെ വാക്കു പാലിക്കുന്നുണ്ട്. കുഞ്ഞിനെക്കാണാൻ അദ്ദേഹവും ഭാര്യയും അടിക്കടി ഗ്രാമത്തിൽ പോകുകയും അവർക്കു വേണ്ട എല്ലാ സഹായങ്ങളും മുടങ്ങാതെ ചെയ്തുകൊടുക്കുന്നുമുണ്ട്. അഖിലേഷ് യാദവ് ഇക്കഴിഞ്ഞ സെപ്റ്റംബർ 16 കന്നൗജിൽ നിന്നാരംഭിച്ച സൈക്കിൾ റാലിയ്ക്ക് പച്ചക്കൊടി കാട്ടി ഉദ്ഘാടനം നടത്തിയതും ഖജാൻജി എന്ന ബാലനാണ്.
നോട്ടുനിരോധനത്തിന്റെ ജീവിക്കുന്ന തെളിവാണ് ഖജാൻജി എന്ന ബാലൻ.