കുംഭമേളയിലെ ദൃശ്യങ്ങൾ !
(1) പാലട ബാബ.
ഉത്തർപ്രദേശിൽ നടക്കുന്ന കുംഭമേളയിൽ പങ്കെടുക്കുന്ന സന്യാസിമാരുടെ വൈവിദ്ധ്യമാർന്ന രൂപഭേദങ്ങളും പ്രവർത്തിയും വേഷവും ഒക്കെ വലിയ ചർച്ചയാണ്. സന്യാസിമാരാണ് കുംഭമേളയിലെ പ്രധാനികൾ. സംഗമ ത്തിൽ മുങ്ങിക്കുളിക്കാനും സന്യാസിമാരുടെ അനുഗ്രഹം വാങ്ങാനുമാണ് ലക്ഷങ്ങൾ അവിടെയെത്തുന്നത്.
സിനിമാക്കാർ, ഉന്നത ഉദ്യോഗസ്ഥർ,നേതാക്കൾ, മന്ത്രിമാർ തുടങ്ങി മൗറീഷ്യസ് പ്രധാനമന്ത്രിവരെ ഇത്തവണ പ്രയാഗ്‌രാജിലെ ( പഴയ അലഹബാദ് ) കുംഭമേളയിൽ സ്നാനം ചെയ്യാൻ എത്തുകയുണ്ടായി.
ചിത്രത്തിൽ കാണുന്ന സന്യാസിയുടെ പേരാണ് Rabri Baba അഥവാ 'പാലട ബാബാ'. ഗുജറാത്തിലെ സിദ്ധ്‌പൂർ പാട്ടനിലുള്ള മഹാകാളി ശക്തിപീഠത്തിൽ നിന്നുവന്ന 47 കാരനായ മഹന്ത് ഗിരിജി മഹാരാജ് (Mahant Giri Ji Maharaj) ആണ് സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ പോപ്പുലറായിക്കൊണ്ടിരിക്കുന്ന പാലട ബാബ.
ഒരു ദിവസം 50 ലിറ്റർ പാൽ വീതം സ്വന്തമായി കാച്ചിക്കുറുക്കിയാണ് ഇദ്ദേഹം പാലടയുണ്ടാക്കി ആളുകൾക്ക് നൽകുന്നത്. ഇതുകഴിച്ചാൽ സവർവ്വരോഗങ്ങൾക്കും ശമനമുണ്ടാകുമെന്നാണ് അദ്ദേഹത്തിൻറെ അവകാശ വാദം. കാളിദേവിയുടെ ഉപാസകനായ തനിക്ക് കാളിയുടെ പ്രത്യേക അനുഗ്രഹം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.
നാമമാത്ര വസ്ത്രധാരിയായ ഇദ്ദേഹം ശരീരമാസകലം ഭസ്മം പൂശി കണ്ണിൽകറുത്ത കണ്ണടയും വച്ചാണ് പാലട ഉണ്ടാക്കുന്നതും ആളുകളെ അനുഗ്രഹിക്കുന്നതും.പാലടയ്ക്കു പകരമായി ആളുകൾ നൽകുന്ന സംഭാവ നയാണ് ഇവരുടെ മൂലധനം..( DBH )