കപ്പലുകൾക്കും ബോട്ടുകൾക്കും വഴികാട്ടിയായി കായൽ - കടൽക്കരകളിൽ തലയുയർത്തിനിന്ന വിളക്കുമരങ്ങളുടെ പ്രസക്തി നഷ്ടപ്പെടുകയാണ്. ആധുനികത അവയുടെ അസ്തിത്വംതന്നെ ഇല്ലാതാക്കിയിരിക്കുന്നു എന്ന് പറയാം.
ലോകമെമ്പാടുമായി 20000 ത്തോളം ലൈറ്റ് ഹൗസുകൾ ( ലൈറ്റ് ഹൗസ് ഡയറക്റ്ററി പ്രകാരം ) ഉള്ളതിൽ വികസ്വര രാജ്യങ്ങളിൽ പലതും കാലാകാലങ്ങളായുള്ള ആധുനികവൽക്കരണത്തിന്റെ ഭാഗമായി മുൻപുതന്നെ മനുഷ്യരഹിതമായി ആട്ടോമാറ്റിക് സംവിധാനത്തിലാണ് പ്രവർത്തിച്ചുവന്നിരുന്നത്. എന്നാൽ ഇപ്പോൾ അതിന്റെയും ആവശ്യം ഇല്ലാതായിരിക്കുന്നു.
പണ്ടുകാലങ്ങളിൽ ലോകം കാണാനും അറിവുകൾ തേടാനുമായി സമുദ്രം വഴിയുള്ള യാത്രകളാണ് ആളുകൾ തെരഞ്ഞെടുത്തിരുന്നത് . ആദ്യകാലങ്ങളിൽ രാത്രിയിലെ കൂരിരുട്ടിൽ കടൽയാത്രക്കാർക്ക് ദിശകാട്ടാനായി കടൽക്കരയിൽ വിറകുകൂട്ടി തീയിട്ടായിരുന്നു അടയാളം നൽകിയിരുന്നത്.പിന്നീടത് മാറി വലിയ പന്തം കൊളുത്തി ഉയരമുള്ള കമ്പുകളിൽ നാട്ടുകയായിരുന്നു പതിവ്.
അവിടെനിന്നാണ് വിളക്കുമരം അഥവാ ലൈറ്റ് ഹൗസ് എന്ന ആശയം ഉരുത്തിരിഞ്ഞുവന്നത്. ഏകദേശം 28 മീറ്റർ ഉയരം വരുന്ന ലൈറ്റ് ഹൗസിന്റെ മുകളിൽക്കയറിനിന്ന് കടലിന്റെ അങ്ങേക്കരയിലേക്ക് ബൈനാക്കുലറിലൂടെ ദൃഷ്ടിപായിച്ചിരുന്ന വിളക്കുമരം ജീവനക്കാർ കഴിഞ്ഞകാലങ്ങളിലെ കടൽയാത്രികരുടെ സ്ഥിരം കാഴ്ചയായിരുന്നു.
തുടക്കത്തിൽ വിളക്കുമരങ്ങളിൽ വിറക് , കൽക്കരി ,എണ്ണ എന്നിവയായിരുന്നു വെളിച്ചത്തിനായി ഉപയോഗിച്ചിരുന്നത്. പിന്നീടത് ഗ്യാസ് ,വൈദ്യുതി എന്നിവയ്ക്ക് വഴിമാറി.
ഇന്ന് വലിയ ഭീമാകാരമായ കപ്പലുകളാണ് ധാരാളമായി കടലിൽക്കൂടി രാവും പകലുമായി സഞ്ചരിച്ചുകൊ ണ്ടിരിക്കുന്നത് . ഇവയെല്ലാം സാറ്റലൈറ്റ് ആട്ടോമേഷനിലാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ ലൈറ്റ് ഹൗസുകൾ പലതും അപ്രസക്തമാകുകയാണ് .
ലൈറ്റ് ഹൗസുകളിൽ ജോലിക്ക് ആളുകളെ ആവശ്യമില്ലെന്നതുകൂടാതെ കപ്പലുകളിലും ബോട്ടുകളിലും സാറ്റലൈറ്റ് ആട്ടോമേഷൻ സമ്പ്രദായം നിലവിൽ വന്നതോടെ നമ്മുടെ കഥകളിലും പാട്ടുകളിലുമൊക്കെ നിറസാന്നിദ്ധ്യമായിരുന്ന ലൈറ്റ് ഹൗസ് ഇനി ഓർമ്മകളുടെ വിസ്മൃതിയിലേക്ക് മറയപ്പെടും എന്നതാണ് അവസ്ഥ.