ഞെട്ടലുളവാക്കുന്ന വാര്‍ത്തയും കാഴ്ചയുമായിരുന്നു അത്. ആചാരത്തിന്റെ പേരിൽ മിണ്ടാപ്രാണികളോട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പോലും കാട്ടാന്‍ മടിക്കുന്ന കൊടും ക്രൂരതയായിരുന്നു അന്ന് നടന്നത്.
നേപ്പാള്‍ തലസ്ഥാനമായ കാട്മണ്ടുവില്‍ നിന്ന് നൂറു കിലോമീറ്റര്‍ അകലെ ബാറാ ജില്ലയിലെ ബാരിയാര്‍പൂര്‍ ഗ്രാമത്തിലെ ഒരുകാളീ ക്ഷേത്രത്തില്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ആചാര മാണ് ഈ മൃഗബലി. മൃഗങ്ങളെ ക്ഷേത്രത്തിനു മുന്നിലുള്ള വിശാലമായ മൈതാനത്ത് നിരത്തി നിര്‍ത്തിയായിരുന്നു ഒന്നൊന്നായി വെട്ടിക്കൊന്നത്.
മൃഗബലി ദേവപ്രീതിക്ക് ഉത്തമമാണെന്നും അതുവഴി തങ്ങള്‍ക്കു സമൃദ്ധിയും ഐശ്വര്യവും കൈവരുമെന്നുമാണ് ഇവിടുത്തെ വിശ്വാസം.
ഹിന്ദുരാഷ്ട്രമായ നേപ്പാളില്‍ ക്ഷേത്രങ്ങളില്‍ മൃഗബലി ഇന്നും നിരോധിച്ചിട്ടില്ല.കഴിഞ്ഞ 2009 ല്‍ ഈ ക്ഷേത്രത്തില്‍ രണ്ടര ലക്ഷം മൃഗങ്ങളെ ബലികൊടുത്തിരുന്നു. 2014 ൽ അഞ്ചു ലക്ഷം മൃഗങ്ങളെയും ,പക്ഷികളെയുമാണ് ബലികൊടുത്തത്.
2014 , നവംബര്‍ 28 ന് ആരംഭിച്ച 'ഗഡിമായി' എന്ന് പേരുള്ള ഈ ആഘോഷം ഡിസംബര്‍ 6 നാണ് അവസാനിച്ചത്.. മൃഗബലി നടന്ന ശേഷം മൃഗങ്ങളുടെ രക്തം പാത്രത്തിലാക്കി വിശ്വാസികള്‍ വീട്ടില്‍ കൊണ്ടുപോയി കുടിക്കുകയും ചെയ്യാറുണ്ട്.അതും പുണ്യമായി അവിടുത്തുകാർ കരുതിയിരുന്നു.
മുൻപൊക്കെ ബലിക്കു ശേഷം മൃഗങ്ങളുടെ തലയും ,ഉടലും കുഴിച്ചു മൂടുകയായിരുന്നു പതിവ്.തോല്‍ വ്യവസായ ശാലയ്ക്ക് വില്‍ക്കപ്പെടുന്നു.എന്നാൽ കഴിഞ്ഞതവണ ഇവയുടെ മാംസവും എല്ലുകളും ഇന്ത്യയിലെ വ്യവസായശാലകൾക്ക് വിൽക്കുകയായിരുന്നു.
നേപ്പാളിന്‍റെ വിവിധ ഭാഗങ്ങള്‍ കൂടാതെ ഉത്തരേന്ത്യയില്‍ നിന്നുവരെ ആയിരക്കണക്കിനു് മൃഗങ്ങളും ആളുകളും രാപകലില്ലാതെ ബലിക്കായി ഇവിടേയ്ക്ക് കൊണ്ടുവന്നിരുന്നു.
വന്യജീവി സംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ലോകമെ മ്പാടുമുള്ള സംഘടനകള്‍ 2014 ൽ ഇതിനെതിരെ ശക്തമായ പ്രതിഷേധ വുമായി രംഗത്തെത്തിയിരുന്നു..തന്മൂലം കനത്ത സുരക്ഷാ കാവലാണ് സര്‍ക്കാര്‍ മൃഗബലിക്കായി ഏര്‍പ്പെടുത്തിയിരുന്നത്.
" തറയില്‍ ഒഴുകുന്ന ചുടുരക്തം, മരണവേദനയാല്‍ പിടയുന്ന മൃഗങ്ങള്‍, മൂര്‍ച്ചയേറിയ വെട്ടുകത്തിയുമായി പാഞ്ഞുനടക്കുന്ന കശാപ്പുകാര്‍.ഈ ദൃശ്യങ്ങള്‍ കാണുന്ന കുഞ്ഞുങ്ങളുടെ മനസ്സിൽ എന്തുവികാരമാണു ണ്ടാകുക ? അത്യധികം ക്രൂരമാണിത്.." ഹ്യൂമണ്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ അധ്യക്ഷന്‍ ജയസിംഹ നൂഗുഹള്ളി ഈ ആഘോഷത്തെപ്പറ്റി പറഞ്ഞ വാക്കുകളാണ് മുകളില്‍.
എന്നാൽ ഇപ്പോൾ ആ അവസ്ഥയൊക്കെ മാറിക്കഴിഞ്ഞു. ഭാരതസർക്കാരും ,ലോകമെമ്പാടുമുള്ള മൃഗസ്നേഹികളും സന്നദ്ധസംഘടനകളും നേപ്പാളിലെ മൃഗബലിക്കെതിരെ അതിശക്തമായി രംഗത്തുവന്നതിന്റെ ഫലമായി നേപ്പാൾ സർക്കാരും പിടിവാശി ഉപേക്ഷിക്കുകയായിരുന്നു.
ഈ അനാചാരമവസാനിപ്പിക്കാൻ നേപ്പാൾ സർക്കാർ ക്ഷേത്രം കമ്മിറ്റിയുമായി പലതവണ ചർച്ചനടത്തുകയും അവരെ വിശ്വാസത്തിലെടുക്കുകയും ചെയ്തതിന്റെ ഫലമായി 2015 ൽ ഗഡിമയി ആഘോഷങ്ങൾക്ക് മൃഗബലി പൂർണ്ണമായും നിരോധിക്കുകയായിരുന്നു.
ഇപ്പോൾ അഞ്ചുവർഷം പൂർത്തിയായപ്പോൾ അവിടെ ഇന്ന് ഗഡിമയി ആഘോഷങ്ങൾക്ക് തുടക്കമിടുകയാണ്. മൃഗബലിക്കു പകരം പ്രതീകാത്മകമായി കായ മുറിച്ചു ബലിനടത്താനാണ് തീരുമാനം.എന്നാൽ തീവ്രമായ നിലപാടുമായി മൃഗബലിക്കനുകൂലമായി ചിലർ രംഗത്തുവന്നിരിക്കുന്നത് സർക്കാരിന് തലവേദനയായിരിക്കുകയാണ്.