- പ്രകാശ് നായര്‍ മേലില
ആദർശത്തിന്റെ പൊയ്‌മുഖമണിഞ്ഞ - അധികാരത്തിന്റെ ആർത്തിമൂത്ത അഴിമതിക്കാരായ ഒരു കൂട്ടം രാഷ്ട്രീയക്കാർ, തങ്ങളുടെ ആജ്ഞാനുവർത്തികളായ പോലീസുദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ഒരു സാധുമനുഷ്യനെ - സർവ്വോപരി സത്യസന്ധനും രാജ്യസ്നേഹിയുമായ ഒരു ശാസ്ത്രജ്ഞനെ കരുവാക്കി നടത്തിയ നെറികെട്ട പ്രവർത്തികൾ കേരളത്തെ ഒരിക്കൽക്കൂടി ലജ്ജിപ്പിച്ചിരിക്കുന്നു. നമ്മുടെ നാടിന്റെ സൽപ്പേരിനുതന്നെ ഇത് തീരാക്കളങ്കമായി.
ഭാരതത്തിന്റെ GSLV ,PSLV സാറ്റലൈറ്റുകളുടെ വിക്ഷേപണത്തിനുള്ള തദ്ദേശനിർമ്മിത ക്രയോജെനിക്ക് എഞ്ചിനുകളുടെ ജനയിതാവായിരുന്ന ഡോക്ടർ നമ്പി നാരായണനെ സമർത്ഥമായി കുരുക്കിയതു മൂലം നമ്മൾ ശാസ്ത്രസാങ്കേതികരംഗത്ത് വർഷങ്ങൾ പിന്നോട്ടുപോയി...
നമ്പിനാരായണനെയും കൂട്ടരെയും അറസ്റ്റ് ചെയ്ത പോലീസ് കള്ളക്കഥകൾ ഒന്നൊന്നായി മെനയുകയായിരുന്നു. നമ്പി നാരായണനെ അതിക്രൂരമായി മർദ്ദിച്ചു. മൂന്നാം മുറ പ്രയോഗങ്ങൾ വരെ നടത്തി.ഒരു ഘട്ടത്തിൽ കൊടിയ മർദ്ദനം മൂലം മരിക്കുമെന്ന അവസ്ഥയുമുണ്ടായി.
നമ്പി നാരായണനിൽ നിന്ന് കണ്ടെടുത്ത ക്രയോജനിക് എഞ്ചിന്റെ രേഖാചിത്രങ്ങൾ പോലീസ് തെളിവാക്കി മാറ്റി. നമ്മുടെ റോക്കറ്റ് സാങ്കേതികവിദ്യ അദ്ദേഹം വിദേശികൾക്ക് വിൽക്കാൻ ശ്രമിച്ചു എന്നതായിരുന്നു ചുമത്തിയ കുറ്റം..
എന്നാൽ ഡോക്ടർ നമ്പി നാരായണനിൽ നിന്നും നിന്നും കണ്ടെടുത്ത രേഖാചിത്രങ്ങൾ ഫ്രാൻസിലെ എഞ്ചിന്റേതായിരുന്നു. അതുപോലെ ഇന്ത്യയിൽ എഞ്ചിൻ ഫേബ്രിക്കേറ്റു ചെയ്യാനായിരുന്നു അദ്ദേഹം പ്ലാനിട്ടത്. ഒടുവിൽ ആടിനെ പട്ടിയാക്കാൻ വിദഗ്ദ്ധ രായ കേരളാപോലീസ് കെട്ടിയ വിഡ്ഢിവേഷം ഒന്നൊന്നായി സുപ്രീം കോടതിയിൽ അഴിഞ്ഞു വീണു.
ഈ വിഷയത്തിൽ രാജ്യസുരക്ഷയും അന്താരാഷ്ട്ര ബന്ധങ്ങളും മാനിക്കേണ്ട ഉത്തരവാദബോധമുള്ള ഒരു പൗരൻ എന്ന നിലയിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ശാസ്ത്രജ്ഞൻ കൂടിയായ അദ്ദേഹത്തിന് കഴുയുമായിരുന്നില്ല. നിലത്തു തൊഴിച്ചിട്ടു ബൂട്ടിനു ചവിട്ടിയപ്പോഴും അദ്ദേഹം ഒക്കെ സഹിക്കുകയായി രുന്നു.
1998 ൽ സുപ്രീം കോടതി ഡോക്ടർ നമ്പി നാരായണ നെ കുറ്റവിമുക്തനാക്കിയിരുന്നെങ്കിലും അദ്ദേഹ ത്തെയും മറ്റ് ആറുപേരെയും അറസ്റ്റ് ചെയ്തു തുറങ്കലിലടച്ച പോലീസുദ്യോഗസ്ഥർക്കെതിരെ നടപടി യെടുക്കാൻ കേരളാ ഹൈക്കോടതി തയ്യാറാകാത്ത തിനെത്തുടർന്ന് പോരാട്ടം തുടരുകയായിരുന്നു...
1998 ൽ നമ്പി നാരായണന്റെ നിരപരാധിത്വം ബോദ്ധ്യമായ സുപ്രീം കോടതി അദ്ദേഹത്തെ വെറുതെവിട്ട ശേഷം ISRO യിൽ വീണ്ടും ജോയിൻ ചെയ്തപ്പോൾ അദ്ദേഹം ശാസ്ത്രജ്ഞൻ എന്ന എക്സിക്യൂട്ടീവ് പദവി വിട്ട് ടേബിൾ വർക്കാണ് സ്വീകരിച്ചത്.
കാരണം മാനസികവും ശാരീരികവുമായി തകർന്ന അദ്ദേഹത്തിന് മറ്റുള്ളവരെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രോജക്റ്റ് വർക്ക് അസാദ്ധ്യമായിരുന്നു. ടേബിൾ വർക്കാകുമ്പോൾ അധികം ആരോടും സംസാരിക്കേണ്ടി വരുന്നില്ല. ജോലി രാജിവെക്കാൻ പലഭാഗത്തുനിന്നും സമ്മർദ്ദമുണ്ടായിട്ടും അദ്ദേഹം അതിനു തയ്യാറായില്ല. കാരണം നഷ്ടപ്പെട്ട സ്വാഭിമാനം വീണ്ടെടുക്കണമെന്നത് ഒരു വാശിയായിരുന്നു.
" എനിക്ക് ഭാരതത്തിലെ പരമോന്നത നീതിപീഠത്തിൽ നിന്നും നീതിലഭിച്ചു. ഇതേപ്പറ്റി വിശദമായ ജ്യുഡീഷ്യൽ അന്വേഷണത്തിന് ഒരു കമ്മീഷനെയും നിയമിച്ചു. ഞാനിന്നു സംതൃപതനാണ്. നഷ്ടപരിഹാരം വിഷയമല്ല . അഞ്ചുകോടി കിട്ടിയാലും നഷ്ടപ്പെട്ട നാളുകൾ തിരിച്ചുകിട്ടില്ലല്ലോ ? " നമ്പി നാരായണന്റെ വാക്കുകൾക്ക് ഇപ്പോൾ കൂടുതൽ കരുത്തുണ്ട്. ആ മുഖത്ത് പഴയ പ്രസരിപ്പുണ്ട്..
ISRO മുൻ ചെയർമാൻ മാധവൻനായർ പറഞ്ഞ തുപോലെ " ഈ കെട്ടിച്ചമച്ച കള്ളക്കേസ്സു മൂലം നമ്മുടെ ശാസ്ത്രപുരോഗതിയെ വളരെ പിന്നോട്ടടിച്ചതുകൂടാതെ ഡോക്ടർ നമ്പി നാരായണന്റെ മനസ്സിനേറ്റ മുറിവും ഒരിക്കലും ഉണങ്ങാൻ പോകുന്നില്ല എന്നാണ്.