നിയമപാലകരാണ് സമൂഹത്തിനു മാതൃകയാകേണ്ടത്. കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും തടയുന്നതിൽ അവർ മുഖംനോക്കാതെ കർത്തവ്യനിർവ്വഹണം നടത്തണം എന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാൽ അതിൽ എത്രപേർ ഇതൊക്കെ പാലിക്കുന്നുണ്ട് എന്നതാണ് വിഷയം.
എന്നാൽ നിയമപരിപാലനത്തിൽ അണുവിട വ്യതിചലിക്കാത്ത ഒരു പോലീസ് ഇൻസ്പെക്റ്ററാണ് മദ്ധ്യപ്രദേശിലെ ഉമറിയ നഗരത്തിലെ ഇൻസ്പെക്ടർ അഖിൽ സിംഗ്.
ഇന്നലെ 'ഉമറിയ' നഗരത്തിൽ ഇൻസ്പെക്റ്റർ അഖിൽ സിംഗിന്റെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തുന്നതിനിടെ തന്റെ പിതാവും കട്ടണി യിലെ ബോറാബന്ധ് തഹസീൽ എസ് .ഡി .ഒ യുമായ ഹരീ സിംഗിന്റെ ഔദ്യോഗികവാഹനവും തടയപ്പെട്ടു.
പരിശോധനയിൽ വാഹനത്തിലെ ഗ്ളാസ്സുകളിൽ നിയമവിരുദ്ധമായി ഒട്ടിച്ചിരുന്ന കറുത്ത ഫിലിം ഇൻസ്പെക്ടർ അഖിൽ സിംഗിന്റെ നിർദ്ദേശപ്രകാരം പോലീസുകാർ ഇളക്കിമാറ്റുകയായിരുന്നു. കൂടാതെ 500 രൂപ പിഴ ചുമത്തുകയും ചെയ്തു. രണ്ടാം തവണ പിടിക്കപ്പെട്ടാൽ പിഴയ്‌ക്കൊപ്പം ശിക്ഷയുമുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകാനും മകൻ മറന്നില്ല.
മകന്റെ നേതൃത്വത്തിൽ പോലീസുകാർ നടത്തിയ ഈ നടപടിയിൽ പുഞ്ചിരിച്ചുകൊണ്ട് നിന്നതല്ലാതെ എതിർപ്പൊന്നും പ്രകടിപ്പിക്കാതെ പിതാവ് പിഴയൊടുക്കി പോകുകയായിരുന്നു.