ഇക്കഴിഞ്ഞ നവംബർ 23 നു പാക്കിസ്ഥാനിലെ കറാച്ചി നഗരത്തിൽ സ്ഥിതിചെയ്യുന്ന ചൈനീസ് കൗൺസുലേറ്റിൽ നടന്ന ഭീകരാക്രമണം പരാജയപ്പെടുത്തുന്നതിൽ മുഖ്യപങ്കുവഹിച്ച വനിതാ പോലീസ് ഓഫീസർ സഹായ് അസീസ് തൽപ്പൂർ ഇന്ന് പാക്ക് ജനതയുടെ കണ്ണിലുണ്ണിയാണ്.
സിന്ധിലെ SSP ആയ സുഹായ് 2013 ലാണ് പാക്കിസ്ഥാൻ സിവിൽ സർവീസ് പാസ്സായത്. ലോവർ സിന്ധിലെ ആദ്യത്തെ വനിതാ പോലീസ് സൂപ്രണ്ടായ അവരുടെ നേതൃത്വത്തിലാണ് 23 നു നടന്ന ഭീകരാക്രമണം പോലീസ് ചെറുത്തു തോൽപ്പിച്ചത്. കറാച്ചിലെ ഹൈ സെക്യൂരിറ്റി റെഡ് സോൺ ആയ ക്ലിഫ്റ്റണിലാണ് ചൈനീസ് കൗൺസുലേറ്റ് സ്ഥിതിചെയ്യുന്നത്.
മൂന്നു ഭീകരർ പോലീസ് വേഷത്തിലെത്തിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ 4 പേർ കൊല്ലപ്പെടുകയും നിരവധി വാഹനങ്ങൾ അഗ്നിക്കിരയാകുകയും ചെയ്തു. തീവ്രവാദികൾ കൗൺസിലേറ്റിനുള്ളിലേക്കു കടക്കാതിരിക്കാൻ SSP സുഹായ് യുടെ നേതൃത്വത്തിലുള്ള പോലീസ് അവരുമായി നേരിട്ടേറ്റുമുട്ടുകയായിരുന്നു.
സുഹായ് യുടെ തന്റേടവും, കർമ്മകുശലതയും , നേതൃപാടവവും മൂലം മൂന്നു തീവ്രവാദികളെയും കൗൺസിലേറ്റിനു പുറത്തുവച്ചുതന്നെ വകവരുത്താൻ പൊലീസിന് കഴിഞ്ഞു. അവർ ഉള്ളിൽക്കടന്നിരുന്നെങ്കിൽ ചൈനക്കാരുൾപ്പെടെ അനേകരുടെ ജീവൻ അപകടത്തിലാകു മായിരുന്നു...
പാക്കിസ്ഥാനിലെ മാദ്ധ്യമങ്ങളും, ഭരണ - പ്രതിപക്ഷ കക്ഷികളും ,സൈന്യവും എല്ലാം സുഹായ് അസീസിനെ പ്രശംസകൾ കൊണ്ട് പൊതിയുകയാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം Baloch Liberation Army (BLA) ഏറ്റെടുത്തു. ചൈന ,ബലൂചിസ്ഥാൻ വഴി നിർമ്മിക്കുന്ന കോറിഡോർ പ്രൊജക്റ്റും ഗവാദർ തുറമുഖവികസനവുമാണ് ചൈനക്കെതിരേ തിരിയാൻ ബലൂച് നിവാസികളെ പ്രേരിപ്പിച്ചിരിക്കുന്നത് . ബലൂചിസ്ഥാനിലെ എല്ലാ വിമോചന സംഘടനകളും അവിടെ നടക്കുന്ന ചൈനയുടെ ഇടപെടൽ ശക്തമായി എതിർക്കുന്നവരാണ്.