പ്രസിദ്ധ നരവംശശാസ്ത്രജ്ഞനായ TN പണ്ഡിറ്റ് ആൻഡമാനിലെ സെന്റിനാൽ ആദിവാസിസമൂഹവുമായി ആദ്യമായി ആംഗ്യഭാഷയിൽ സംവദിക്കുന്നത് 1970 ലാണ്. ആ സൗഹൃദം വളർന്നുവെങ്കിലും നീണ്ട 21 വർഷത്തെ പ്രയത്നത്തിനൊടുവിൽ 1991 ലാണ് ദ്വീപിൽ കാലുകുത്താൻ അവർ അദ്ദേഹത്തെ അനുവദിച്ചത്. അതേപ്പറ്റിയുള്ള വിവരങ്ങൾ മുൻപിവിടെ സൂചിപ്പിച്ചിരുന്നതാണ്. അതേപ്പറ്റിയുള്ള കൂടുതൽ ഓർമ്മകൾ അദ്ദേഹം പങ്കുവയ്ക്കുകയാണ്.
നാളികേരം, പാത്രങ്ങൾ ,തേൻ,പഞ്ചസാര,പഴങ്ങൾ ,വസ്ത്രങ്ങൾ, ധാന്യം ഒക്കെ പലതവണ അദ്ദേഹം അവർക്കു കൊണ്ടുകൊടുത്തിരുന്നു. കഴുത്തറ്റം വെള്ളത്തിൽ നിന്നുകൊണ്ടാണ് അവരിതെല്ലാം വാങ്ങിയിരുന്നത്. കാരണം ബോട്ടു കരയ്ക്കടുക്കാൻ അവരനുവദിച്ചിരുന്നില്ല. ആദ്യം പോയപ്പോൾ അവർക്കു നൽകിയ ജീവനുള്ള പന്നിയെ അദ്ദേഹത്തിന്റെ കൺമുന്നിൽ വെച്ചവർ കൊന്നശേഷം മണലിൽ കുഴിച്ചുമൂടുകയാ യിരുന്നു.
ഒരു പയ്യൻ അദ്ദേഹത്തോട് ആംഗ്യഭാവേന ഇതുതന്നെയാകും തന്റെ അവസ്ഥയെന്നും പലതവണ മുന്നറിയിപ്പുനല്കുന്നുണ്ടായിരുന്നു. ക്രൂദ്ധരായി നിലകൊണ്ട അവരെ നോക്കി പുഞ്ചിരിച്ചു കൈവീശി അദ്ദേഹം ഓരോ തവണയും പിന്തിരിയുമ്പോഴും മനസ്സിൽ പ്രതീക്ഷ കൈവിട്ടിരുന്നില്ല.
ഒടുവിലൊടുവിൽ അവർക്കു അദ്ദേഹത്തെ വിശ്വാസമായി.കരയിലിറങ്ങാനനുവദിച്ചു. ആംഗ്യഭാഷയിൽ ആശയവിനിമയം നടത്താനും അവർ തയ്യാറായി.പക്ഷേ ആ ദൗത്യം പൂർത്തിയാക്കാൻ അദ്ദേഹത്തിനായില്ല. കാരണം പ്രാകൃതരും വസ്ത്രം ധരിക്കാത്തവരുമായ ഗോത്രസമൂഹങ്ങൾക്കു സമ്മാനങ്ങൾ നൽകുന്നത് ഭാരതസർക്കാർ പൂർണ്ണമായി നിരോധിക്കുകയായിരുന്നു.
85 കാരനായ TN പണ്ഡിറ്റിന്റെ അഭിപ്രായത്തിൽ സർക്കാർ അവർക്കു സഹായങ്ങളും സമ്മാനങ്ങളും കൊടുക്കാനുള്ള അനുവാദം തുടരണമെന്നുതന്നെയാണ്. കാരണം അവരെ അനുനയത്തിന്റെ പാതയിൽക്കൂടി മാത്രമേ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കഴിയുകയുള്ളു. അതിക്രമണത്തിനു ശ്രമിച്ചാൽ അവർ സ്വയം പൊരുതി അവസാനിക്കുകയേയുള്ളു.
അമേരിക്കൻ മതപ്രചാരകൻ ജോൺ എലിൻ ചവു വിന്റെ അവിവേകം മൂലമാണ് അദ്ദേഹം മരണപ്പെട്ട തെന്നാണ് TN പണ്ഡിറ്റ് പറയുന്നത്. ലോകപരിജ്ഞാനമൊട്ടുമില്ലാത്ത സെന്റിനലുകൾക്കുവേണ്ടത് ഉപദേശങ്ങളും മതബോധനവുമല്ല മറിച്ചു സ്നേഹവും കരുതലുമാണ്. പണ്ഡിറ്റ് ഇപ്പോൾ ഡൽഹിയിലെ വീട്ടിൽ വിശ്രമത്തിലാണ്.
TN: പണ്ഡിറ്റ് സെന്റിനലുകളുമായി അദ്ദേഹം കണ്ടുമുട്ടിയ ചില ചിത്രങ്ങൾ ഇവിടെ പങ്കുവച്ചിരിക്കുന്നു.