നിർദ്ദയയായ ആയ, രണ്ടുവയസ്സുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞശേഷം അതിന്റെ പുറത്തുകയറിനിന്നു, തലയിൽ തൊഴിച്ചു, തല്ലി . നിലവിളിച്ചപ്പോൾ വായ പൊത്തിപ്പിടിച്ചു. ശ്വസം മുട്ടിയ കുഞ്ഞിന്റെ കണ്ണ് പുറത്തേക്കു തള്ളിയപ്പോഴാണ് അവർ കൈ മാറ്റിയത്..
ആയയുടെ ഇടപെടലിൽ സംശയം തോന്നിയിരുന്ന കുഞ്ഞിന്റെ പിതാവ് വീട്ടിൽ രഹസ്യമായി സ്ഥാപിച്ച ക്യാമറകളിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. ഒരിക്കൽ ജോലികഴിഞ്ഞു മടങ്ങിവന്നപ്പോൾ കുഞ്ഞിന്റെ തലയിൽ മുറിവുകണ്ടതാണ് അദ്ദേഹത്തിന് സംശയമായത് .ഭാര്യയും ഭർത്താവും ജോലിക്കാരായതുകൊണ്ടാ ണ് കുഞ്ഞിനെ നോക്കാനായി ആയയെ ഏർപ്പാടാക്കിയത്...
ഉഗാണ്ടയിലെ കമ്പാല സ്വദേശികളായ എറിക്ക് -കാമൻജി ദമ്പതികളുടെ 2 വയസ്സുള്ള മകൾ അനിലയെ നോക്കാനാണ് 22 കാരിയായ ആയ 'ജാലി തുമൂഹിർവയെ' ജോലിക്കു വച്ചത് .
കുഞ്ഞിനെ അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ കണ്ട എറിക്കിന് സമനിലതെറ്റുകയായിരുന്നു.അയാൾ ആയ തുമൂഹിർവയെ തലങ്ങും വിലങ്ങും തല്ലി. സർവ്വനിയന്ത്രണങ്ങളും വിട്ടായിരുന്നു ആയയുടെ മേലുള്ള അയാളുടെ ആക്രമണം.
അവരുടെ വലതുകാൽ തല്ലിയൊടിച്ചു, താടിയെല്ലുകളും പൊട്ടിത്തകർന്നു. ഒരു കണ്ണിനു സാരമായ പരിക്കുപറ്റുകയും ചെയ്തു. അയൽക്കാർ വളരെ പാടുപെട്ടാണ് ആയയെ അയാളിൽനിന്നു രക്ഷപെടുത്തിയത്. മൃതപ്രായയായ ആയയെ ശരീരമാസകലം മർദ്ദനപ്പാടുകളോടെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തിരിക്കുകയാണ്. താടിയെല്ലുകൾ തകർന്നതിനാൽ ആഹാരം ട്യൂബ് വഴിയാണ് നൽകുന്നത്.
പോലീസ് എറിക്കിനെതിരെ കേസെടുത്തു. അറസ്റ്റ് ചെയ്യാൻ വീട്ടിൽച്ചെന്നപ്പോൾ പോലീസുദ്യോഗസ്ഥർക്ക് അദ്ദേഹം ആയ ,കുഞ്ഞിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ മോണിട്ടറിൽ കാട്ടിക്കൊടുത്തു. സ്ത്രീകൾക്കുമേൽ താനിന്നുവരെ കൈവച്ചിട്ടില്ലെന്നും ആദ്യമായിപ്പിറന്ന തങ്ങളുടെ ജീവനായ കൺമണിയെ നിർദ്ദയമായി മർദ്ദിക്കുന്നത് കണ്ടപ്പോൾ തനിക്കു നിയന്ത്രണം നഷ്ടമായെന്നും അയാൾ പൊലീസിന് മൊഴിനൽകി.
പോലീസ് എറിക്കിനെ നിരുപാധികം വിട്ടയക്കുകയും കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കുറ്റത്തിന് ആയ തുമൂഹിർവയ്ക്ക് മേൽ കൊലക്കുറ്റത്തിനു കേസെടുക്കുകയും അവരെ ചികിൽസിക്കുന്ന വാർഡിൽ പോലീസ് കാവലേർപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.