ലോകമെമ്പാടുമുള്ള മാദ്ധ്യമങ്ങളിൽ താരമായി മാറിയിരിക്കുകയാണ് മലയാളിയായ ഷാജില എന്ന ക്യാമറാവുമൺ. ബിബിസി ഉൾപ്പെടെയുള്ള വിദേശ മാദ്ധ്യമങ്ങളും അവരെ മുക്തകണ്‌ഠം പ്രകീർത്തിച്ചു. മർദ്ദനവും തെറിവിളിയും സഹിച്ചുകൊണ്ട് അവർ നടത്തിയ കർത്തവ്യനിർവഹണമാണ് ഏവരാലും പ്രശംസിക്കപ്പെട്ടിരിക്കുന്നത്.
കഴുത്തിനേറ്റ അടിയും പിന്നിൽനിന്നുള്ള മർദ്ദനവും തെറിയഭിഷേകവും തൊട്ടടുത്തുനിന്നുള്ള ഭീഷണിയും വകവച്ചില്ലെങ്കിലും കഴുത്തിലെ ക്ഷതം മൂലമുണ്ടായ അളവറ്റ വേദനയാണ് അവരുടെ കണ്ണുകൾ ഈറനാക്കിയത്. അപ്പോഴും അക്രമത്തിന്റെ ദൃശ്യങ്ങൾ അവർ മുടങ്ങാതെ ഷൂട്ടുചെയ്യുകയായിരുന്നു.
അവർ കരഞ്ഞു കൊണ്ട് ദൃശ്യങ്ങൾ പകർത്തുന്ന ഈ ഫോട്ടോ മറ്റാരോ എടുത്തതാണ്. ഈ ചിത്രമാണ് ഇപ്പോൾ ലോകമെങ്ങും വൈറലായിക്കൊണ്ടിരിക്കുന്നത്. തമിഴ്,തെലുങ്ക്,കന്നഡ ,ഹിന്ദി,പഞ്ചാബി, ഒറിയ, ബംഗാളി തുടങ്ങിയ എല്ലാ ഭാഷയിലുമുള്ള പത്ര ദൃശ്യമാദ്ധ്യമങ്ങളിൽ ഷാജിലയെ പ്രകീർത്തിച്ചുകൊണ്ടുള്ള വാർത്തയും ചിത്രങ്ങളും വന്നുകഴിഞ്ഞു.
നാനാഭാഗത്തിനുനിന്നും ഷാജിലയ്ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. സ്ത്രീകൾ അധികമായി കടന്നുവരാത്ത ക്യാമറയേന്തുന്ന ജോലിയിലേക്ക് സധൈര്യം മുന്നോട്ടുവന്ന ഷാജില അലി ഫാത്തിമ കൈരളി ടി.വി യുടെ ക്യാമറാ ജേർണലിസ്റ്റാണ്.