"പ്രധാനമന്ത്രിയെ ജനങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്. അല്ലാതെ ഒന്നോ രണ്ടോ വ്യക്തികളല്ല. പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കണം.മൈത്രിപാല സിരിസേന ലോകത്തിനുമുന്നിൽ ലങ്കൻ ജനതയെ നാണംകെടുത്തുകയാണ്. ലങ്കൻ ജനതയെ വിഡ്ഢികളായാണ് ലോകം ഇപ്പോൾ നോക്കിക്കാണുന്നത്. പാർലമെന്റിലാണ് തീരുമാനങ്ങൾ ഉണ്ടാകേണ്ടിയിരുന്നത്. അവിടെ ഭൂരിപക്ഷം തെളിയിക്കുന്ന വ്യക്തിയാകണം പ്രധാനമന്ത്രി ആകേണ്ടതും..".
ശ്രീലങ്കയിലെ ജനങ്ങളുടെയും മാദ്ധ്യമങ്ങളുടെയും പൊതുവികാരമാണ് മുകളിൽപ്പറഞ്ഞിരിക്കുന്ന വാക്കുകൾ. നാലാൾ കൂടുന്നിടത്തൊക്കെ ഇപ്പോൾ ചർച്ച ഇതാണ്. ജനങ്ങൾ സിരിസേനയെ ആണ് കുറ്റവാളിയാക്കിയാക്കിയിരിക്കുന്നത്..
ഇന്ന് ശ്രീലങ്കൻ രാഷ്ട്രീയത്തിലെ മൂന്നു പ്രധാനകഥാപാത്രങ്ങളാണ് മൈത്രിപാല സിരിസേന - മഹീന്ദ രാജപക്ഷേ -റനിൽ വിക്രമസിംഗെ എന്നിവർ.
മൈത്രിപാല സിരിസേന ഇപ്പോൾ രാഷ്ട്രപതിയാണ്. അദ്ദേഹം വിക്രമസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് നീക്കി രാജപക്ഷെയെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്. സിരിസേനയുടെ നടപടിയെ തള്ളിയ വിക്രമസിംഗെ തനിക്കാണ് പാർലമെന്റിൽ ഇപ്പോഴും ഭൂരിപക്ഷമെന്നും അതുകൊണ്ടുതന്നെ താനാണ് ഇപ്പോഴും പ്രധാനമന്ത്രിയെന്നും പാർലമെന്റ് വിളിച്ചുകൂട്ടാതെ തന്നെ പുറത്താക്കിയ നടപടി അംഗീകരിനാകില്ലെന്നുമാണ് നിലപാടെടുത്തിരിക്കുന്നത്.
മഹീന്ദ രാജപക്ഷേ ചൈനീസ് അനുകൂല നിലപാടുകാരനാണ്. അത് അദ്ദേഹത്തിൻറെ കാര്യസാദ്ധ്യത്തിനു വേണ്ടിയായിരുന്നു എന്നാണ് ഇന്ത്യൻ നയതന്ത്രജ്ഞരുടെ കണക്കുകൂട്ടലുകൾ. എന്നാൽ സിരിസേനയാകട്ടെ ഭാരതത്തോട് ആഭിമുഖ്യമുള്ളയാളാണ്.
ശ്രീലങ്കയിൽ ചൈനീസ് ആധിപത്യം കുറയ്ക്കുമെന്ന അദ്ദേഹത്തി ൻറെ പ്രഖ്യാപനം പക്ഷേ പാഴ്വാക്കായി മാറുകയായിരുന്നു. വിക്രമസിംഗെ യും ചൈനയോട് മമത പുലർ ത്തുന്ന സമീപനങ്ങളാണ് കൈക്കൊണ്ടിട്ടുള്ളത്. ശ്രീലങ്കയിൽ ചൈന വൻതോതിലാണ് നിക്ഷേപങ്ങൾ നടത്തിയിരിക്കുന്നത്.അതുകൊണ്ടുതന്നെ അധികാരത്തിൽ ആരുവന്നാലും ചൈനയ്‌ക്കെതിരെ നീങ്ങാൻ അവർക്കാകില്ല എന്നതുതന്നെയാണ് വസ്തുത.
മഹിന്ദ രാജപക്ഷെ ഒരു ഉറച്ച ജനപിന്തുണയുള്ള നേതാവാണ്. LTTE യുടെ വേരുകൾ അറുത്ത അദ്ദേഹത്തിന് സിംഹളരുടെയിടയിൽ നല്ല പിന്തുണയുണ്ട്. LTTE ക്കെതിരേ നടന്ന പോരാട്ടത്തിൽ രാജപക്ഷേ അന്ന് ഭാരതത്തോട് ആയുധസഹായം ആവശ്യപ്പെട്ടെങ്കിലും അപ്പോഴത്തെ UPA സർക്കാരിനുമേലുണ്ടായിരുന്ന തമിഴ് കക്ഷികളുടെ സ്വാധീനം മൂലം ആയുധം നൽകാൻ ഇന്ത്യ വിസമ്മതിക്കുകയും ഇത് മുതലെടുത്തു പാക്കിസ്ഥാനും ,ചൈനയും ശ്രീലങ്കയ്ക്കു ധാരാളം ആയുധങ്ങളും വെടിക്കോപ്പുകളും നൽകുകയും അതുവഴി അവർ LTTE യെ ശ്രീലങ്കൻ മണ്ണിൽനിന്ന് പിഴുതെറിയുകയുമായിരുന്നു.ഇതാണ് രാജപക്ഷെയുടെ ചൈനീസ് ചായ്‌വിന്റെ പ്രധാന കാരണം.
എന്നാൽ ഇപ്പോൾ ഇന്ത്യയിൽ രാഷ്ട്രീയ സാഹചര്യം മാറിയതും കേന്ദ്രത്തിൽ തമിഴ് കക്ഷികളുടെ സ്വാധീനം ഇല്ലാതായതും രാജപക്ഷെയ്ക്ക് അനുകൂല ഘടകങ്ങളായി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കഴിഞ്ഞ മാസം അദ്ദേഹം ഡൽഹിയിൽ വന്നു നടത്തിയ ചർച്ചകളെ ഇപ്പോൾ ശ്രീലങ്കയിൽ നടക്കുന്ന സംഭവവുമായി കൂട്ടിവായിക്കേണ്ടതുണ്ട്.
എന്തായാലും ഈ വരുന്ന 16 നു ലങ്കൻ പാർലമെന്റിൽ നടക്കാൻ പോകുന്ന ബലപരീക്ഷണത്തിൽക്കൂടെ മാത്രമേ ശ്രീലങ്കയുടെ യഥാർത്ഥ പ്രധാനമന്ത്രി ആരെന്നറിയാൻ കഴിയുകയുള്ളു. അതുവരെ കാത്തിരിക്കുകയേ നമുക്ക് മാർഗ്ഗമുള്ളു.