നാളെ മോസ്‌കോയിൽ നടക്കുന്ന 'അഫ്‌ഗാനിസ്ഥാനിൽ സുസ്ഥിരസമാധാനം' എന്ന വിഷയത്തിന്മേലുള്ള ചർച്ചയിൽ താലിബാനൊപ്പം ആദ്യമായി ഇന്ത്യയും പങ്കെടുക്കുന്നു. എന്നാൽ ഭാരതത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരനൗദ്യോഗിക ചർച്ചയായിരിക്കുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.
ചർച്ചയിൽ ഭാരതത്തെ പ്രതിനിധീകരിച് ഇന്ത്യയുടെ മുൻ അഫ്‌ഗാനിസ്ഥാൻ സ്ഥാനപതി അമർ സിൻഹയും, പാക്കിസ്ഥാനിലെ മുൻ ഇന്ത്യൻ ഹൈക്കമ്മിഷണർ ടി.സി.എ രാഘവനുമായിരിക്കും പങ്കെടുക്കുക.
റഷ്യ ഇത് രണ്ടാമത്തെ തവണയാണ് അഫ്‌ഗാനിസ്ഥാനിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഉൾപ്പെടെയുള്ള സംഘടനകളെയും അയൽരാജ്യങ്ങളെയും ക്ഷണിക്കുന്നതും അഫ്ഗാൻ സർക്കാരുമായി അവരെ സംവദിക്കാനും അനുരജ്ഞനത്തിന്റെ വഴി തേടാനും ശ്രമിക്കുന്നത്. കഴിഞ്ഞ സെപറ്റംബർ 4 നു തീരുമാനിച്ചിരുന്ന ചർച്ച അഫ്ഗാൻ സർക്കാർ പിന്മാറിയതുമൂലം ഉപേക്ഷിക്കുകയായിരുന്നു.
നാളെ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കാനായി അമേരിക്ക, ഇറാൻ, ചൈന, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളെയും റഷ്യ ക്ഷണിച്ചിട്ടുണ്ട്. അഫ്ഗാൻ സർക്കാർ പ്രതിനിധികൾ ഇന്നലെതന്നെ മോസ്കോയിലെത്തി റഷ്യൻ അധികാരികളുമായി പലതവണ ചർച്ച നടത്തുകയുണ്ടായി.
അഫ്‌ഗാനിസ്ഥാനിൽ സുസ്ഥിരമായ ശാന്തിയും സമാധാനവും ഉറപ്പുവരുത്താനും അതുവഴി അവിടെ നടക്കുന്ന വികസനപ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാനും അഫഗാനിസ്ഥാനെ മികച്ച ഒരു സാമ്പത്തിക ശക്തിയായി ഉയർത്താനും എല്ലാവരും കൈകോർക്കണമെന്ന് കഴിഞ്ഞമാസം ഇന്ത്യയും റഷ്യയും സംയുക്തമായി അഫ്‌ഗാനിസ്ഥാനിലെ പരസ്പ്പരം പോരാടുന്ന ഗ്രൂപ്പുകളോടും അയൽരാജ്യങ്ങളോടും അഭ്യർത്ഥിച്ചിരുന്നു. അതിന്റെ ഫലമായാണ് ഈ ചർച്ചകൾക്ക് ഇപ്പോൾ തുടക്കം കുറിക്കുന്നത്.