ഉത്തർപ്രദേശിലെ പ്രതാപ് ഗഡിൽ വൈദ്യുതാഘാതമേറ്റു മരണപ്പെട്ട യുവാവിന്റെ മൃതദേഹം കൊണ്ടുപോകാനുള്ള ആംബുലൻസ് ലഭിക്കാഞ്ഞതിനെത്തുടർന്ന് ബന്ധുക്കൾ മോട്ടോർ സൈക്കിളിൽ യുവാവിന്റെ മൃതദേഹം കൊണ്ടുപോകാൻ നിർബന്ധിതരാവുകയായിരുന്നു.
നഗരത്തിൽ നിന്ന് 2 കിലോമീറ്ററകലെ ബലിപൂരിൽ താമസിച്ചിരുന്ന യുവാവിന് ഫ്ളക്സ്ബോർഡ് സ്ഥാപിക്കുന്നതിനിടെ ഇക്കഴിഞ്ഞ നവംബർ 3 ന് വൈദ്യതകമ്പിയിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു. ഉടൻതന്നെ യുവാവിനെ പ്രതാപ് ഗഡ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾ ,ആശുപത്രി അധികൃതരോട് ആംബുലൻസിനായി പലതവണ അഭ്യർത്ഥിച്ചെങ്കിലും ഡ്രൈവർമാരാരും സ്ഥലത്തില്ലെന്നും മൊബൈൽ ഫോണിൽ അവർ ലഭ്യമല്ലെന്നുമുള്ള മറുപടിയാണ് അധികൃതരിൽ നിന്ന് ലഭിച്ചത്. സംഭവത്തിൽ കലക്റ്റർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.