രണ്ടു കുഞ്ഞുങ്ങളുടെ അമ്മയെ പരപുരുഷബന്ധമാരോപിച്ചു മർദ്ദിച്ചവശയാക്കി മരത്തിൽകെട്ടിയിട്ടശേഷം മുഖത്തു കരിവാരിത്തേച്ചു് കഴുത്തിൽ ചെറുപ്പുമാലയണിയിച്ചു ജനമദ്ധ്യത്തിൽ അപമാനിച്ച സംഭവം.
ത്രിപുരയിലെ ഗോമതി ജില്ലയിലെ രംഗമതി ഗ്രാമത്തിലാണ് 40 വയസ്സുകാരിയായ വീട്ടമ്മയ്ക്കു സ്വന്തം ഭർത്താവുൾപ്പെടെയുള്ള ഒരുപറ്റം ആളുകളിൽനിന്ന് ഈ അപമാനം സഹിക്കേണ്ടിവന്നത്. അടുത്ത വീട്ടിലെ യുവാവുമായി ബന്ധമുണ്ടെന്ന കാരണംപറഞ്ഞാണ് വീട്ടിൽ നിന്ന് ഭർത്താവ് ആദ്യം പുറത്തിറക്കി അവരെ മർദ്ദിച്ചത്.പിന്നീട് കണ്ടുനിന്നവരൊക്കെ കൈ വയ്ക്കുകയായിരുന്നു.
ജനമദ്ധ്യത്തിൽ മരത്തിൽ കെട്ടിയിട്ടു മർദ്ദിക്കുകയും മുഖത്തു കരിവാരിതേക്കുകയും ചെയ്തതോടെ അവരുടെ ബോധം നഷ്ടപ്പെട്ടിരുന്നു. ഒരു വിഭാഗം സ്ത്രീകളുൾപ്പെടെയുള്ളവർ ചോദ്യം ചെയ്യാൻ തുനിഞ്ഞെങ്കിലും ഭർത്താവ് അവരെ ആക്രമിക്കാൻ മുതിരുകയായിരുന്നു. ഒടുവിൽ പോലീസെത്തിയാണ് അവരെ മരത്തിൽ നിന്ന് മോചിപ്പിച്ചു ആശുപത്രിയിൽ എത്തിച്ചത്. ഭർത്താവിനെയും ഏതാനും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിവാഹേതരബന്ധം കുറ്റകരമല്ലെന്നു വിധിക്കുകയും ഇതിനുഹേതുവായ 158 വർഷം പഴക്കമുള്ള ഭരണഘടനയിലെ 497 മത്തെ വകുപ്പ് സുപ്രീംകോടതി റദ്ദാക്കുകയും ചെയ്ത് ഒരു മാസം തികയും മുൻപാണ് ഈ സംഭവം നടന്നിരിക്കുന്നത്..