- മുബാറക്ക് കാമ്പ്രത്ത്
നവകേരള നിർമാണത്തിനായി വിദേശത്ത് പിരിവെടുക്കാൻ പോകുന്ന മന്ത്രിമാരുടെ ചിലവ് വകയിൽ ഉണ്ടായേക്കാവുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയാൽ നന്ന്, ഇവിടെ ഗൗരവപൂർണമായ സംഭാവന നൽകാനും പിന്തുണയ്ക്കാനും പ്രവാസിക്ക് കഴിയും, അതിനായ് ഒരു അമിത ചിലവ് ഒഴിവാക്കാം.
മാത്രമല്ല, പഴയ ഇന്ദിര വികാസ് പത്ര പോലെ KIIFB വഴിയോ കേരള ബാങ്ക് വഴിയോ 1000 രൂപയുടെ കേരള വികാസ് പത്ര ഇറക്കി എല്ലാ മലയാളിയും മാസം ഒരെണ്ണം വീതം വാങ്ങി വെക്കട്ടെ! മാസം കുറഞ്ഞത് 1000 കോടി കിട്ടും.
പത്ത് കൊല്ലം കഴിഞ്ഞു ഇരട്ടി തിരിച്ച നല്കാമല്ലോ.. മാത്രമല്ല സാമ്പത്തിക നിക്ഷേപം ആവശ്യമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് കടപ്പത്രം വഴി നിക്ഷേപം സ്വീകരിച്ച്, പ്രവാസിക്കും നാട്ടിൽ മുതൽമുടക്കാൻ അവസരം ഉണ്ടാക്കുവാൻ സർക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായി നിൽക്കണം.
കെ എസ് ആർ ടി സി പോലെയുള്ള നഷ്ട സ്ഥാപനങ്ങളെ നവീനവത്കരിക്കാൻ പ്രവാസികളുടെ നിക്ഷേപം ഉപയോഗിക്കാം. വർഷത്തിൽ ലാഭവിഹിതം നൽകാം.
ഓരോ ജില്ലയിലും മാലിന്യ സംസ്കരണ യൂണിറ്റുകൾ സർക്കാർ അതാത് ജില്ലയിലെ പ്രവാസികളിൽ നിന്നും നിക്ഷേപം സ്വീകരിച്ചു ആരംഭിക്കുക, സംസ്കരിച്ച മാലിന്യങ്ങൾ പുനരുപയോഗിച്ച് സമ്പാദ്യം ഉണ്ടാക്കാനും സർക്കാർ ശ്രമിക്കണം.
ജൈവ കൃഷിയ്ക്ക് യോജ്യമായ സ്ഥലങ്ങൾ സർക്കാർ കണ്ടെത്തി തിരിച്ചു വന്ന പ്രവാസികളുടെ മാനവ വിഭവ ശേഷി ഉപയോഗിക്കാം,. ഉത്പാദന സംഭരണ വിതരണ വില്പന ശ്രംഖലകൾ സൃഷിടിച്ച് തൊഴിൽ മേഖല വിപുലീകരിച്ച് പുനരധിവാസം സാധ്യമാക്കാം,
ജില്ലകളിൽ ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ ടൈലറിംഗ്, പ്‌ളാസ്റ്റിക് സംസ്കരണം, ടെക്‌സ്‌റ്റൈൽസ് , പ്രിന്റിങ്, മത്സ്യ മാംസ സംസ്കരണം, അതിർത്തികളിൽ പച്ചക്കറി ഗുണനിലവാര പരിശോധന സംവിധാനം, സർക്കാർ ആശുപത്രികൾ നവീകരണം, ഗുണനിലവാരം ഉള്ള മെഡിക്കൽ/ കാർഷിക ലാബുകൾ എന്നിവ തുടങ്ങാനും പ്രവാസി നിക്ഷേപം ഉപയോഗിക്കാം.