Advertisment

നിലവിളിക്കുന്ന നേർച്ചക്കാശുകൾ : മിന്നു ചാർത്താൻ പൊന്നില്ലാതെ പെടാപ്പാട് പെടുന്ന പെൺകിടാങ്ങളെ കാണാതെ, പ. മറിയത്തിന് മരതകമാല നേർച്ച നേരുന്നവരുടെ നേരെ മറിയം മുഖം തിരിക്കും , തീര്‍ച്ച !!

author-image
സൈമണ്‍ ജോസഫ്
New Update
ലേഖനം കടപ്പാട് : ഫാ.നിബിൻ കുരിശിങ്കൽ
Advertisment
എറണാകുളം രൂപത

വലിയൊരു തീർത്ഥാടന കേന്ദ്രത്തിലെ പെരുന്നാളിന് കൊടികയറി. ജനലക്ഷങ്ങൾ തീർത്ഥാടനത്തിനെത്തുകയും പല കോടികൾ നേർച്ചയായെത്തുകയും ചെയ്യുന്ന ഒരു വലിയ ദേവാലയം. ആ ദേവാലയത്തിന്റെ പരിസരത്തുള്ള ഒരു കൊച്ചു പള്ളിയുടെ വികാരിയച്ചൻ ഫലിതം നിറച്ചൊരു കാര്യം പറഞ്ഞതോർക്കുന്നു.

'' തീർത്ഥാടന കേന്ദ്രത്തിലേ പെരുന്നാളിന് കൊടിക്കയറി കഴിഞ്ഞാൽ പിന്നെ നമ്മുടെ കാര്യം പോക്കാണ്. ആളുകളൊക്കെ അങ്ങോട്ടേ പോകൂ. അത് സാരൂല്ല. പൊക്കോട്ടേന്ന് വയ്ക്കാം. പക്ഷേ പോകുന്ന വഴിക്ക് ആ നേർച്ചക്കാശ് അവനവന്റെ പള്ളിയിലിട്ടേച്ചും പൊക്കൂടെ? അടുത്ത മാസം പള്ളീടെ കറൻറ്റ് ബില്ലും വാട്ടർ ബില്ലും അടയ്ക്കാനുള്ള കാശ് പോലും ഇവിടുത്തെ നേർച്ചക്കുറ്റിയിൽ കാണത്തില്ല " .

ചെറുകിടക്കാരുടെ പെടലിയൊടിച്ച് വൻകിടക്കാർ കടന്ന് വന്നത് പോലെ,

സി ക്ലാസ്സ് കടക്കാരെ ചവിട്ടിത്താഴ്ത്തി ഷോപ്പിംഗ് മാളുകൾ പൊങ്ങിയത് പോലെ, കല്യാണ ബ്രോക്കർമാരെ വിഴുങ്ങിത്തീർത്ത് മാട്രിമോണിയൽ സൈറ്റുകൾ വീർത്തത് പോലെയൊക്കെയാണ് ചില തീർത്ഥാടന കേന്ദ്രങ്ങളും ദേവാലയ സമുച്ചയങ്ങളും വളർന്നുയരുന്നത്. പക്ഷേ എത്ര വളർന്നിട്ടും പെരുകിക്കൂടുകയാണ് അവിടുത്തെ പ്രശ്നങ്ങളും.

publive-image

കഴിഞ്ഞ കുറച്ച് നാളുകളായ് കേരളത്തിലെ പള്ളികളും പട്ടക്കാരുമൊക്കെ പ്രശ്നങ്ങളുടെ പേമാരിയിൽ നനഞ്ഞ് നിൽക്കുകയാണ്. കൂലംകഷമായ് ഒന്ന് ചിന്തിച്ചാൽ ഈ പേമാരിയുടെ പ്രഭവസ്ഥാനം പണമുള്ളയിടങ്ങളാണെന്ന് വ്യക്തം.

കറന്റ് ബില്ലടയ്ക്കാൻ ഇടവക ജനത്തിന്റെ ചില്ലറത്തുട്ടുകളുടെ സ്വരം കാതോർത്തിരിക്കുന്ന ഒരു വികാരിയുടെ മേലും അഴിമതിയാരോപണം ഇതു വരെ ഉയർന്നതായ് കേട്ടിട്ടില്ല. നൂറ്റമ്പതോ ഇരുന്നൂറോ വീടുകളുള്ള ഒരു ഇടവക ദേവാലയത്തിലെ ഇടയൻമാർക്കൊരിക്കലും പൊതുയോഗങ്ങളിലെ കണക്ക് പുസ്തകത്തിന്റെ മേലെ വിയർപ്പ് തുള്ളികൾ ഒഴുക്കേണ്ടിയും വന്നിട്ടില്ല.

എവിടെയൊക്കെയാണോ പണത്തിന്റെ കുത്തൊഴുക്കുണ്ടായിട്ടുള്ളത് അവിടെയൊക്കെ കലഹത്തിന്റെ കൊടുങ്കാറ്റ് വീശുകയും പ്രശ്നങ്ങളുടെ പേമാരി പെയ്യുകയും ചെയ്തിട്ടുണ്ട്.

പേരും പ്രശസ്തിയുമില്ലാത്ത കൊച്ചു പള്ളികളിൽ കൈക്കാരൻ സ്ഥാനത്തിന് വേണ്ടി ആരും കടിപിടി കൂടാറുമില്ല കയ്യാങ്കളിയുമില്ല.

വല്യ പോപ്പുലാരിറ്റിയില്ലാത്ത ഓർഡിനറി വിശുദ്ധരുടെ തിരുനാൾ വാർത്ത ഒറ്റക്കോളം വാർത്തയായി പത്രത്തിന്റെ മൂലയിൽ പ്രത്യക്ഷപ്പെടുമ്പോൾ 'എന്റെ പേരില്ലെ' ന്നും പറഞ്ഞ് ഒരു കൺവീനറും കരയുന്നതും കണ്ടിട്ടില്ല. അപ്പോൾ പിന്നെ സംഗതി വിശ്വാസ സംബന്ധമല്ല.

വിശ്വാസത്തിന്റെ പുകമറയിൽ അറിഞ്ഞും അറിയാതെയുമൊക്കെയായി അധികാര സുഖത്തിന്റെ കസേര അവനവന്റെ ആസനത്തിന്റെ ഭാഗമാക്കാൻ ആഗ്രഹിക്കുന്ന അല്പത്തരത്തിന്റെ ആളുകളുടെ അന്ധവിശ്വാസപ്രമാണമാണ് അവരുടെ ലിപിയില്ലാത്ത തിരക്കഥ.

തീർത്ഥാടന കേന്ദ്രങ്ങളിലേക്കൊഴുകുന്ന വിശ്വാസികളോടൊരു വാക്ക്. തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര നല്ലതാണ്. പക്ഷേ ഇറങ്ങുന്നതിനു മുൻപ് അവനവന്റെ സ്വന്തം പള്ളിയിലെ നേർച്ചപാത്രത്തിൽ ദശാംശം നിക്ഷേപിച്ചിട്ട് വേണം തീർത്ഥയാത്രകൾ.

തിരുവാഭരണമണിഞ്ഞിരിക്കുന്ന ദേവിയുടെയും ചില്ലു കൂട്ടിലിരിക്കുന്ന ദൈവങ്ങളുടെയും കാതിലേക്കും കയ്യിലെക്കുമായ് നമ്മൾ ഉരുക്കിക്കൊടുത്ത കാഞ്ചന മാലയും കാശുമാലയും നമ്മെ നോക്കി പരിഹസിക്കുന്ന ഒരു കാലം വരും. ആകാശമുലയുമാറ് മാലാഖമാരും പ്രവാ മകൻമാരും ഒരുമിച്ച് ചോദിക്കുന്നത് ആരും കേൾക്കുന്നില്ലേ! " ദൈവങ്ങൾക്കണിയാൻ എന്തിനീ പൊൻനൂലുകളും വജ്ര വളകളും? അതിന് കാവൽ നിൽക്കാൻ നിയോഗിക്കപ്പെട്ട പുരോഹിതരും!

അവനവന്റെ ഇടവകാതിർത്തിയിൽ പ്രായം ചെന്ന പെൺകിടാങ്ങൾ മിന്നു ചാർത്താൻ പൊന്നില്ലാതെ പെടാപ്പാട് പെടുന്നത് കണ്ടിട്ടും, അത് കാണാതെ, പ. മറിയത്തിന് മരതകമാല നേർച്ച നേരുന്നവരുടെ നേരെ മറിയം മുഖം തിരിച്ചു കളയുമെന്നത് തീർച്ചയാണ്!

കാശ് ചൊരിയേണ്ടതും കുംഭമുടയ്ക്കേണ്ടതും കനകമെറിയേണ്ടതും ചില്ല് കൂട്ടിലെ ദൈവങ്ങൾക്ക് മുൻപിലോ ദൈവം ചമയുന്ന കപട ഗുരുക്കൻമാർക്ക് മുന്നിലോ ആകരുത്. അല്ലെങ്കിൽ തന്നെ ദൈവങ്ങൾക്കെന്തിനാ കനകോം കാശും?

കൈ നഷ്ടപ്പെട്ട് പോയ കൽപ്പണിക്കാരന്റെ കുടുംബത്തിലെ കഞ്ഞിക്കലത്തിലേക്ക് നേർച്ചക്കാശുകൾ വീഴട്ടെ! കുടിയിടപ്പവകാശം ഇല്ലാത്തതിന്റെ പേരിൽ കൂരയൊഴിഞ്ഞ് കൊടുക്കേണ്ട ഗതികെട്ടവരുടെ കുടിപ്പുരകളിലേക്ക് കനകം കാറ് വിളിച്ച് ചെല്ലട്ടേ!

ഇതൊന്നുമില്ലെങ്കിൽ, അവനവന്റെ സ്വന്തം പള്ളിയിലെ ഇലക്ട്രിസിറ്റി ബില്ലിരിപ്പുണ്ട്, മുനിസിപ്പാലിറ്റിയിലെ കരം അടയ്ക്കേണ്ട കടലാസിരിപ്പുണ്ട്, ഇടവകക്കാരിൽ ചിലരുടെ മേശപ്പുറത്ത് ബാങ്ക്കാരുടെ ചുവപ്പ് മഷി മതിഞ്ഞ ജപ്തി നോട്ടീസിരിപ്പുണ്ട്. ഈ കടലാസ് തുണ്ടുകൾ പലയിടത്തിരുന്ന് വാവിട്ട് കരയുന്നത് കേൾക്കാതെ തീർത്ഥാടന കേന്ദ്രങ്ങളിൽ കതിന നിറയ്ക്കാനുള്ള കരിമരുന്നിന്റെ തുകയായും, അങ്ങ് മൂലമറ്റത്തും രാമൽക്കൽമേട്ടിലും പതിക്കാനുള്ള തിരുന്നാൾ ഫ്ലക്സിന്റെ പ്രിന്റിംഗ് കോസ്റ്റായും നേർച്ചക്കാശുകൾ നശിപ്പിക്കരുത്.

കുമിഞ്ഞ് കൂടുന്ന നേർച്ച കുറ്റികളും വെട്ടിത്തിളങ്ങുന്ന രൂപക്കൂടുകളുമാണ് കേരള സഭയെ തകർക്കാൻ പോകുന്നത്. ഓരോ തിരുനാളിന് ശേഷവും കൂലിക്ക് ആളെയിരുത്തി നേർച്ചക്കാശെണ്ണേണ്ടി വരുന്ന രീതിയിൽ വരുമാനമുള്ള പള്ളികൾ അറിയണം, നേർച്ചക്കാശെണ്ണിക്കിട്ടുന്ന കൂലിക്കാശ് കൊണ്ട് കഞ്ഞി കുടിക്കുന്നവർ ആ ഇടവകയിൽ തന്നെയുണ്ടെന്ന്.

ദൈവങ്ങൾക്ക് കാശ് കൊടുത്ത്

കാര്യം സാധിക്കാമെന്നത് വിഢിയുടെ വിശ്വാസമാണ്.

ഈ ചെറിയവരിൽ ഒരുവന് നീ ഒരു പാത്രം വെള്ളം കൊടുത്തപ്പോഴൊക്കെ അതെനിക്ക് തന്നെയാണ് നീ തന്നത്.

Advertisment