മണ്ണാർക്കാട്: ജി എം യു പി സ്കൂളിലെ ബസ് ഡ്രൈവർ ആറ്റക്കോയ തങ്ങളാണ് സത്യസന്ധതയുടെ നിറവിൽ പത്തരമാറ്റ് തിളക്കമായി മാറിയത്. പതിവു പോലെ തങ്ങൾ കാലത്ത് വിദ്യാലയത്തിലെത്തി കുട്ടികളുടെ യാത്രാബസ്സ് മുടക്കം കൂടാതെ മൂന്ന് ട്രിപ്പ് ജോലി പൂർത്തിയാക്കിയശേഷം തിരിച്ചു പോകുന്നതിനിടയിലാണ് നഗര മധ്യത്തിൽനിന്ന് ഒരു പേഴ്സ് കണ്ടുകിട്ടിയത്.
തുറന്നു നോക്കുമ്പോൾ പതിനേഴായിരത്തി എഴുനൂറ്റി എഴുപത്തിഅഞ്ച് രൂപയും എ.ടി.എ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ രേഖകളും ! ധർമ്മപത്നിയോട് കാര്യം പറഞ്ഞു. തീർച്ചയായും ഇത് നമുക്ക് വേണ്ടേ വേണ്ട എന്നായിരുന്നു പ്രതികരണം. രാവിലെ വിദ്യാലയത്തിലെത്തി പ്രധാനാധ്യപകന്റെ മുമ്പിൽ കാര്യം ഉണർത്തി.
സാമൂഹ്യ പ്രവർത്തകൻ ബിനീഷ് തത്തേങ്ങലത്തിന്റെ സഹായത്തോടെ ഉടമയെ കണ്ടെത്തി. തത്തേങ്ങലം പെരുമ്പിടി മുഹമ്മദ് മകൻ ഷറഫുദ്ദീൻ നിമിഷത്തിനകം ജി.എം യു.പി സ്കൂളിലെത്തി. തുടർന്ന് അധ്യാപരോ ടൊപ്പം പോലീസ് സ്റ്റേഷനിലേക്ക് നീങ്ങി. സർക്കിൾ ഇൻസ്പെക്ടർ എം.കെ സജീവ് പേഴ്സ് ഷറഫുദ്ദീനിന്റെ തന്നെയാണെന്ന് ഉറപ്പു വരുത്തി.
മണ്ണാർക്കാട് നഗരസഭാ കൗൺസിലറും സ്കൂർ പിടിഎ പ്രസിഡന്റ് സി.കെ. അഫ്സൽ, പ്രധാനാധ്യാപകൻ കെ.കെ വിനോദ് കുമാർ, സ്റ്റാഫ് സെക്രട്ടറി കൃഷ്ണകുമാർ , മുഹമ്മദ് സവാദ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ആറ്റക്കോയ തങ്ങൾ തുകയടങ്ങുന്ന പേഴ്സ് ഉടമക്ക് കൈമാറി. സത്യസന്ധതയാണ് ശരിയായ നടപടി.
പൂഴ്ത്തിവെപ്പ് മുന്നോട്ടു നയിക്കില്ല. സത്യസന്ധനായ മനുഷ്യന് സമാധാനവും സന്തോഷവുമായി ജീവിക്കുവാൻ കഴിയും. വലിയ ഒരു ഉത്തരവാദിത്വം നിറവേറ്റിയതിന്റെ ചാരിതാർത്ഥ്യത്തിലായി ബസ് ഡ്രൈവർ.