Advertisment

ശ്വാസം അടക്കി പിടിച്ചു കയറിയ ഹരിഹർ ഫോർട്ടിലെ നൂറ്റിപതിനേഴ് പടികൾ ..

author-image
admin
Updated On
New Update

- സൂര്യദേവ് നീലാംബരന്‍

Advertisment

"#Getting_to_the_top_is_optional_Getting_down_is_mandatory "

"#മുകളിലേക്ക്_കയറേണ്ടത്_ആപേക്ഷികമാണ്_എന്നാൽ_തിരിച്ചിറങ്ങേണ്ടത്_അത്യന്താപേക്ഷിതവും..."

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ഇഗട്പുരിയിൽ നിന്നും 48 km അകലെയാണ് ഹരിഹർ ഫോർട്ട്‌ സ്ഥിതി ചെയ്യുന്നത്.

സാഹസികത ഇഷ്ടപെടുന്ന ഏതൊരു സഞ്ചാരിക്കും തുടക്കം മുതൽ അവസാനം വരെ എൺപത് ഡിഗ്രി ചെരിവിൽ ഉള്ള ഈ മലകയറ്റം മനസ്സിൽ പുളകം കൊള്ളിക്കും എന്ന കാര്യത്തിൽ സംശയമില്ല.

ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു ഹരിഹർ ഫോർട്ട്‌ ട്രെക്കിങ്ങ്. പക്ഷേ പല കാരണങ്ങളാൽ ആഗ്രഹമായിതന്നെ മനസ്സിൽ സൂക്ഷിക്കേണ്ടി വന്നു. ട്രെക്ക് ചെയ്യാൻ ഏറ്റവും പ്രിയ്യപ്പെട്ടത് മഴക്കാലം തന്നെയാണ്, എങ്കിലും നമുക്ക് പറ്റിയ ഒരു സഹസഞ്ചാരിയെ കണ്ടുമുട്ടിയതോടു കൂടി മഞ്ഞു പെയ്യുന്ന ഡിസംബറിൽ തന്നെ ഹരിഹർ ഫോർട്ട്‌ കയറാൻ തീരുമാനിച്ചു.

publive-image

ഈ ഡിസംബർ 17ന് 3 മണിക്കൂർ വൈകിയെത്തിയ കേരള എക്സ്പ്രെസ്സിൽ തൃശ്ശൂരിൽ നിന്ന് യാത്ര തുടങ്ങി. സമയം 8:31 pm

ആന്ധ്ര വഴി പോവുന്ന ട്രെയിൻ ആയിരുന്നു. കേരളത്തിനു പുറത്ത് ട്രെയിനിൽ യാത്ര ചെയ്യുന്നത് ആദ്യമായിട്ടായതിനാൽ ജനാലയിലൂടെയുള്ള കാഴ്ചകൾ കാണാൻ ഒട്ടും പിശുക്കു കാണിച്ചില്ല.

കൂടെ യാത്ര ചെയ്യുന്നവരുമായി വിശേഷങ്ങളോടൊപ്പം ഭക്ഷണം പങ്കുവെക്കുന്നതും അവരുടെ സൗഹൃദവും എല്ലാം ആദ്യ യാത്രയിലെ മറക്കാനാവാത്ത അനുഭവങ്ങളായി.

ഒരു പകലും ഒന്നര രാത്രിക്കും ശേഷം വെളുപ്പിന് 3 മണിക്ക് മധ്യപ്രദേശിലെ ഇറ്റാർസിൽ ട്രെയിൻ ഇറങ്ങി. അവിടെ നിന്നും നാസിക്കിലേക്ക് 6.30ന് ആണ് ട്രെയിൻ.

യാത്രക്കാരുടെ വലിയ തിരക്കൊന്നും ഉണ്ടായില്ല ഞങ്ങൾ പ്ലാറ്റ്ഫോമിൽ തന്നെ ഇരുന്നു.

ആറരക്ക് തന്നെ ഗോഡാൻ എക്സ്പ്രസ്സ്‌ എത്തി.

ഗോരഖപൂർന്നു ബോംബെക്ക് പോവുന്ന ട്രെയിൻ ആണ്.

ഞങ്ങൾ ട്രെയിനിന് അകത്തേക്ക് കയറി നേരത്തേ റിസേർവ് ചെയ്ത സ്ലീപ്പർ ബെർത്ത്‌ തിരഞ്ഞു.

സൂചി കുത്താൻ സ്ഥലം ഇല്ലാത്ത വണ്ണം യാത്രക്കാരുടെ തിരക്ക്. ഒടുവിൽ റിസേർവ് ചെയ്ത രണ്ടെണ്ണത്തിൽ ഒരു ബെർത്ത്‌ ഭായിമാർക്ക് വിട്ടുകൊടുത്ത് ഞങ്ങൾ ഒരു ബെർത്തിൽ അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നു.

തിക്കും തിരക്കും നിറഞ്ഞ ആറര മണിക്കൂർ യാത്രക്ക് ശേഷം നാസിക് റെയിൽവേ സ്റ്റേഷനിൽ ഞങ്ങൾ ഇറങ്ങിയപ്പോൾ സമയം 1:00 pm

അവിടെത്തെ എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ് റെയിൽവേ സ്റ്റേഷനിലെ ശുചിത്വം . പ്ലാറ്റ്ഫോം ആയാലും ട്രാക്ക് ആണെങ്കിലും വളരെ നല്ലരീതിയിൽ വൃത്തിയാക്കിയിരിക്കുന്നു.

എല്ലായിടത്തും കാണുന്നത് പോലെ റെയിൽവേ സ്റ്റേഷന്റെ തൊട്ടടുത്തു തന്നെയാണ് നാസിക് ബസ്റ്റാന്റ്. അന്വേഷിച്ചപ്പോൾ ത്രയംബകേശ്വറിലേക്ക് പോകുന്നതിന് ഇവിടുന്ന് CBS (Central Bus Stand) ലേക്ക് പോവണമെന്ന് അറിയാൻ കഴിഞ്ഞു. അങ്ങനെ ഞങ്ങൾ ഓട്ടോ ടാക്സിക്കാരുടെ ആക്രമണത്തെ മറികടന്ന് ബസ് കയറി CBS ൽ എത്തി. ഉടനെ തന്നെ അവിടുന്ന് മറ്റൊരു ബസ്സിൽ ത്രയംബകേശ്വറിലേ ക്ക് പോയി. നാസിക്കിൽ നിന്നും 36 km ആണ് ത്രയംബകേശ്വറിലേക്ക്.

ഇവിടെയാണ്‌ പരമശിവന്റെ (Lord Shiva ) ജ്യോതിർലിംഗ പ്രതിഷ്ഠയാൽ പ്രസിദ്ധമായ ത്രയംബകേശ്വർ (Triambakeshwar) ക്ഷേത്രം.

അവിടെ അടുത്ത് തന്നെ മിതമായ നിരക്കിൽ (INR 500) ഞങ്ങൾക്ക് താമസിക്കാൻ റൂം കിട്ടി.

അന്ന് രാത്രി ഹരിഹർ ഫോർട്ടിൽ പോവുന്നതെങ്ങനെയെന്നു ലോഡ്‌ജുകാരനോട് ചോദിച്ചു മനസിലാക്കി.

അതനുസരിച്ച് രാവിലെ തന്നെ ത്രയംബകേശ്വറിൽ നിന്ന് 13Km അകലെയുള്ള ഹർഷെവാടി എന്ന ഗോത്ര ഗ്രാമത്തിലേക്ക് റിക്ഷയിൽ പുറപ്പെട്ടു. തികച്ചു വിജനമായ ഒരു പ്രദേശം. അങ്ങിങ്ങായി ചില കുടിലുകൾ കാണാം. പോവുന്ന വഴിയിലും പരിസരത്തും ഒരു ചായകട പോലും കാണാൻ കഴിഞ്ഞില്ല.

നാഗരികത തൊട്ടുതീണ്ടിട്ടില്ലാത്ത ആ ഗോത്ര ഗ്രാമത്തിലെ ചെറിയ വഴിയിലൂടെ കുണ്ടും കുഴിയും കയറ്റിറക്കങ്ങളും പിന്നിട്ട് ഞങ്ങളുടെ റിക്ഷ വണ്ടി നീങ്ങി. കുറച്ചു ദൂരം കൂടി മുന്നോട്ട് പോയി റിക്ഷാക്കാരൻ വണ്ടി നിർത്തി. ഹരിഹർ ഫോർട്ടിലേക്കുള്ള വഴി ചൂണ്ടി കാണിച്ചുകൊണ്ട് അയാൾ മറാത്തിഭാഷയിൽ പറഞ്ഞു.

"വണ്ടി ഇനി മുന്നോട്ട് പോകില്ല, ഇനിയുള്ള ദൂരം നടന്നു പോവണം".

ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങി അയാൾ കാണിച്ചു തന്ന വഴിയിലൂടെ മുന്നോട്ട് നടന്നു. മനുഷ്യവാസത്തിന്റെ യാതൊരു സൂചനയും കാണാനാവാത്ത തികച്ചും വിജനമായ പ്രദേശം. യാദൃശ്ചികമായാണ് അവിടെവെച്ച് ഒരു സന്യാസിയെ കണ്ടുമുട്ടിയത്. നീട്ടി വളർത്തിയ നരച്ച താടിയും തലയിലെ ചുവന്ന കെട്ടും അവിടുത്തെ പരമ്പരാഗത രീതിയിലുള്ള വസ്ത്രധാരണവും. ഞങ്ങൾ അദ്ദേഹത്തെ ബാബ എന്നാണ് വിളിച്ചത്.

ഈ മലമുകളിലെ ഹനുമാൻ സ്വാമിക്ക് വിളക്ക് വെക്കാൻ പോവുന്നതാണ് ബാബ. ബാബക്ക് മറാത്തി കലർന്ന ഹിന്ദി നന്നായി സംസാരിക്കാൻ അറിയാം. ചെറിയൊരു അശ്രദ്ധകൊണ്ട് കാലിടറി ഞാൻ പാറയിൽ കൈകുത്തി വീണു. കയ്യും കാൽമുട്ടും ചെറുതായി മുറിഞ്ഞതല്ലാതെ സാരമായി ഒന്നും പറ്റിയില്ല.

ഉടനെ തന്നെ എന്റെ സഹയാത്രിക ഡെറ്റോൾ എടുത്ത് കൈ തുടച്ച് ബാൻഡ് എയ്ഡ് ഒട്ടിക്കാൻ ഒരുങ്ങുമ്പോഴേക്കും എന്തൊക്കെയോ പച്ചമരുന്ന് ആ കുറ്റിക്കാട്ടിൽ നിന്ന് പറിച്ച്‌ ബാബ മുറിവിൽ വെച്ചുതന്നു. സമയം പാഴാക്കാതെ ഞങ്ങൾ വീണ്ടും മുന്നോട്ട് നീങ്ങി.

നടവഴിയുടെ അരികിൽ വലിച്ചു കെട്ടിയ ടർപോളിൻ കണ്ട് ഞങ്ങൾ അടുത്തേക്ക് ചെന്നു. കുടിവെള്ളവും നിമ്പൂപാനിയും വിൽക്കുന്ന ഗ്രാമവാസിയായ ഒരു യുവാവായിരുന്നു. നിമ്പൂപാനിയും (നാരങ്ങ വെള്ളം) ബിസ്ക്കറ്റും വാങ്ങി കഴിച്ച് എത്ര രൂപയായെന്ന് ചോദിച്ചപ്പോഴാണ് ആ ഗ്രാമത്തിലെ നിരക്ഷരതയുടെ വ്യാപ്തി മനസ്സിലാക്കാനായത്.

ഒരു ഗ്ലാസ്‌ വെള്ളത്തിന്റെ വില 15 രൂപയാണെന്നു അറിഞ്ഞിട്ടും 3 ഗ്ലാസിന്റെ വില കൂട്ടി പറയാൻ അയാൾക്ക് അറിയാമായിരുന്നില്ല. ഞാൻ കൊടുത്ത 100 രൂപയ്ക്ക് ബാക്കി എത്ര തിരിച്ചു തരണമെന്നറിയാതെ പത്തിന്റെ നോട്ടുകൾ നീട്ടി എന്നോട് തന്നെ ബാക്കി എടുത്തോളാൻ പറഞ്ഞപ്പോൾ അവരുടെ നിഷ്കളങ്കതയും സത്യസന്ധതയും അയാളിൽ കാണാൻ സാധിച്ചു.

ബാബയുടെ ആശ്രമവും പിന്നിട്ട് കുറ്റിച്ചെടികൾക്കും പാറക്കല്ലുകൾക്കും ഇടയിലൂടെ നടന്ന് ഞങ്ങൾ ലക്ഷ്യ സ്ഥാനത്തിനടുത്തെത്തി.

പതിമൂന്നാം നൂറ്റാണ്ടിൽ സേവുന_രാജവംശത്തിന്റെ ഭരണ കാലത്താണ് സമുദ്ര നിരപ്പിൽ നിന്നും 3676 അടി ഉയരത്തിൽ ഹരിഹർ ഫോർട്ട്‌ നിർമിച്ചിട്ടുള്ളത്. ശത്രു സൈന്യത്തിനും മറ്റും പെട്ടെന്ന് അതിക്രമിച്ച് കടക്കാൻ സാധിക്കാത്ത വിധത്തിൽ ആണ് ഇതിന്റെ രൂപകൽപന.

വീതി കുറഞ്ഞ കുത്തനെയുള്ള പടികൾ ഒരു നിമിഷമെങ്കിലും മരണ ഭയത്തെ ഓർമിപ്പിച്ചു. മനസ്സ് ഒന്ന് പതറിയാൽ മതി അത് നമ്മളെ താഴേക്ക് വലിച്ചിടും. എല്ലാ ധൈര്യവും സംഭരിച്ചുകൊണ്ട് മുകളിലേക്ക് കയറാൻ തുടങ്ങി. കുറച്ചു പടികൾ കയറിയതിനുശേഷം വെറുതെ ഞാനൊന്നു തിരിഞ്ഞ് താഴേക്ക് നോക്കി.

ആശ്ചര്യവും അതിഭീകരവുമായ, താഴ്-വരകൾ നമ്മളെ മാടി വിളിക്കുന്നതായ കാഴ്ച.

അതൊരു വലിയ സാഹസിക അനുഭവം തന്നെയായിരുന്നു.

മുകളിലേക്കു കയറുംതോറും പടികളുടെ വീതി കുറഞ്ഞു വരികയാണ്,

അപകട സാധ്യത കൂടിയും...

കുത്തനെയുള്ള പടികൾ കയറി ചെല്ലുന്നത് മിനാർ ആകൃതിയിൽ പണി തീർത്ത കോട്ടയുടെ പ്രധാന കവാടത്തിലേക്കാണ്. പിന്നീട് പാറ തുരന്ന് ഉണ്ടാക്കിയ വീതി കുറഞ്ഞ അർദ്ധതുരങ്കത്തിലൂടെ നടു വളച്ചു വേണം നടന്നു പോവാൻ.

അവിടുന്ന് മുകളിലേക്കു പഴയ കാല ഗോവണികളെ അനുസ്മരിപ്പിക്കുംവിധം വളഞ്ഞു പുളഞ്ഞു കയറി പോവുന്ന ഹെലിക്കൽ പടികൾ ആണ്. ഇതിന് ആദ്യം കയറിയ പടികളേക്കാൾ ചെരിവ് കൂടുതൽ ഉണ്ട്. പാറയിൽ കൊത്തിയ പടികൾക്ക് ഇരു വശവും കൈ പിടിച്ചു കയറാൻ വേണ്ടി പൊഴികൾ നിർമ്മിച്ചിരിക്കുന്നു.

ഈ ഹെലിക്കൽ പടികൾ മുകളിലേക്ക് കയറി എത്തുന്നത് ഫോർട്ടിന്റെ സമതലമായ ഉപരിതലത്തിലേക്കാണ്. അവിടെ ശുദ്ധ ജലം ശേഖരിക്കുന്നതിനുവേണ്ടി പാറയിൽ തീർത്ത, ചതുരാകൃതിയിൽ ഉള്ള സംഭരണികൾ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് മലിനമാക്കിയിരിക്കുന്നു. അത് കണ്ട് തല താഴ്ത്തി നിന്ന, പരിഷ്കൃത സമൂഹത്തിന്റെ പ്രതിനിധിയായ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ബാബ അതിൽ നിന്നും വെള്ളം കോരി കുടിച്ചു.

കാലപഴക്കം കൊണ്ട് ഭൂരിഭാഗവും നശിച്ചു പോയ കോട്ടയുടെ ആയുധപ്പുരയും കവാടവും മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. അവിടെ നിന്നും കോട്ടയുടെ ഏറ്റവും ഉയർന്ന പാറയിലേക്ക് കയറാൻ പോവുന്നത് കണ്ട് ബാബ പറഞ്ഞു. "സൂക്ഷിക്കണം, അത്ര എളുപ്പമല്ല".

കയറിയ കയറ്റങ്ങളിൽ ഉടനീളം പ്രോത്സാഹിപ്പിച്ച ബാബ, ആദ്യമായി നൽകിയ മുന്നറിയിപ്പ് വെറുതെയായിരുന്നില്ല.

കയറാൻ പടികളോ മറ്റു മാർഗങ്ങളോ ഇല്ല.

പാറയിൽ പിടിച്ച് തൂങ്ങി തന്നെ കയറണം. എന്റെ സുഹൃത്ത് പിൻവാങ്ങി. അവൾ തൊട്ടടുത്ത് കണ്ട ഒരു പാറയിൽ കയറി എന്നെയും നോക്കി ഇരുന്നു.

ഞാൻ മുകളിലെ പാറയിലേക്കും അഗാധമായ താഴ്ച്ചയിലേക്കും നോക്കി. പിടിവിട്ടാൽ താഴേക്ക് വീണ് ചിന്നി ചിതറും.

ഒരു നിമിഷത്തേക്ക് ഞാൻ കയറാൻ മടിച്ചു, തിരിച്ചിറങ്ങിയാലോ എന്നാലോചിച്ചു.

ഇവിടെ വരെ വന്നിട്ട് ഇത് പൂർത്തീകരിക്കാതെ പിൻവാങ്ങുന്നത് എന്റെ ഉള്ളിൽ എവിടെയോ എന്നെ തന്നെ ചോദ്യം ചെയ്യാൻ തുടങ്ങി.

ഒടുവിൽ കയറാൻ തന്നെ തീരുമാനിച്ചു. കണ്ണുകൾ മുറുക്കിയടച്ച്, ദീർഘശ്വാസം വലിച്ചു. കയറാൻ തയ്യാറായി പാറയിലേക്ക് അടുത്തു നിന്നു, നീട്ടിയ കൈകൾക്കൊപ്പം ആത്മവിശ്വാസവും മുറുകെ പിടിച്ച് ഞാൻ മുകളിലേക്ക് കയറി.

എന്തൊക്കെയോ പിടിച്ചടക്കിയ ആഹ്ലാദത്തിൽ ഞാൻ കൂവി വിളിച്ചു. വാക്കുകൾകൊണ്ട് വിവരിക്കാനാവാത്ത അത്ര സന്തോഷം. ശക്തമായ തണുപ്പോടെ വീശിയ കാറ്റിൽ, ഹരിഹർ ഫോർട്ടിന്റെ ഏറ്റവും ഉയരത്തിൽ കൈകൾ മുകളിലേക്ക് ഉയർത്തി പിടിച്ചു കൊണ്ട് ഞാൻ നിന്നു.

ബോംബൈയിലേക്ക് ജലസേചനത്തിനു വെള്ളം സംഭരിക്കുന്ന Alwand ഡാം കൂടാതെ കുറച്ചു കൃഷിയിടങ്ങളും , പുഴകളും അവിടെ നിന്നും കാണാൻ സാധിക്കും.

360° യിൽ ചുറ്റുമുള്ള കാഴ്ചകൾ വേണ്ടുവോളം ആസ്വദിച്ചതിനുശേഷം ഞങ്ങൾ താഴേക്ക് ഇറങ്ങാൻ തുടങ്ങി.

ആശ്ചര്യമെന്നു പറയട്ടെ, കയറുന്നതിനേക്കാൾ പ്രയാസകരമായിരുന്നു ഇറങ്ങുക എന്നത്.

പടികളുടെ ചരിവും താഴ്ചയും ഭീതിപ്പെടുത്തുന്നതായിരുന്നു.

പരിഭ്രമവും ഭീതിയും അപകടത്തിലേക്ക് നയിക്കും എന്ന് മനസ്സിലാക്കി എന്റെ സുഹൃത്ത് താഴ്ചയിലേക്ക് ദൃഷ്‌ടി പോവാതെ ചുവട് വയ്‌ക്കേണ്ട പടികളിലേക്ക് മാത്രം ശ്രദ്ധിച്ച് പടികളിൽ ഇരുന്നാണ് താഴേക്ക് ഇറങ്ങിയത്.

കയറ്റിറക്കത്തിൽ ഉടനീളം ഞങ്ങളുടെ കൂടെയുണ്ടായ ബാബയോട് നന്ദിയോടെ യാത്ര പറഞ്ഞു 4 മണിക്ക് വഴിയരികിൽ എത്തി.

ഞങ്ങൾക്ക് വേണ്ടി കാത്തു നിന്ന റിക്ഷയിൽ കയറിയതും അവളെന്റെ കൈകൾ ചേർത്ത് പിടിച്ചു. വന്നവഴിയേ തിരിച്ചു പോവുമ്പോൾ തല ഉയർത്തി നിൽക്കുന്ന ഹരിഹർ ഫോർട്ടിനെ നോക്കി ഞാൻ മനസ്സിൽ യാത്ര പറഞ്ഞു,

തകർത്തു പെയ്യുന്ന ഒരു മഴക്കാലത്ത് ഇതേ കൈകൾ ചേർത്തു പിടിച്ച് വീണ്ടും വരാമെന്ന പ്രതീക്ഷയോടെ...

Advertisment