- ഡോ സുൽഫി നൂഹു
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
കേരളം എല്ലാത്തിനും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ്. ഹര്‍ത്താലുകള്‍ക്കും കേരളം മുന്‍പന്തിയില്‍ തന്നെ. എന്തിനും ഏതിനും ഹര്‍ത്താല്‍ പ്രഖ്യാപിക്കുക എന്നത് ചെറുകിട പാര്‍ട്ടി മുതല്‍ ദേശീയ പാര്‍ട്ടി വരെയുള്ള എല്ലാ സംഘടനകള്‍ക്കും ഒരോ ആഘോഷവും അവകാശവുമൊക്കെ ആയി മാറിയിരിക്കുകയാണ്. ഇത് കടയ്ക്കല്‍ കത്തി വെക്കുന്നത് പൗരാവകാശങ്ങള്‍ക്ക് മേല്‍ തന്നെയും.
ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും, ഉടന്‍ അത് അനുസരിക്കുകയും ഓഫീസും മറ്റ് സ്ഥാപനങ്ങളും അടച്ച് വീട്ടില്‍ ഇരിക്കുക എന്നത് മലയാളികളുടെ ഒരു ശീലമായി മാറി. നൂറില്‍ പരം ഹര്‍ത്താലുകള്‍ ആഘോഷിച്ചവരാണ് മലയാളികള്‍. നൂറിലേറെ ഹര്‍ത്താലുകള്‍ കഴിഞ്ഞ ശേഷമാണ് നാമെല്ലാം ഹര്‍ട്ട് ആള്‍ ആയത്. അത് വരെ നമുക്കുണ്ടായ കൊടിയ നഷ്ടങ്ങള്‍ അതി ഭീകരമായ സാമ്പത്തിക സാമൂഹിക നഷ്ടങ്ങള്‍ എന്നിവ നാം തിരിച്ചറിഞ്ഞതേയില്ല.
പ്രതീക്ഷയുടെ പൊന്‍ കിരണം അകലെയല്ല. ഹര്‍ത്താലിനെതിരെ ജനരോഷം ഉണരുന്നത് രാഷ്ട്രീയ പാര്‍ട്ടികളും മറ്റ് സംഘടനകളും മനസിലാക്കും എന്നതില്‍ സംശയമില്ല. ഹര്‍ത്താലിനെതിരെ കേരളത്തിലെ സാമൂഹിക സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ നില്‍ക്കുന്ന ഉന്നത വ്യക്തിത്വങ്ങള്‍ ശക്തമായി പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട്.
മുന്‍പൊരിക്കല്‍ ബന്ദ് നിരോധനം കോടതി നടപ്പിലാക്കിയപ്പോള്‍ ബന്ദിന്റെ പേര് മാറ്റി ഹര്‍ത്താലാക്കി അതേ രൂപത്തില്‍ വീണ്ടും അവതരിപ്പിച്ചതും അത് നാം ആവശത്തോടെ ഉള്‍ക്കൊണ്ടതും പഴയ കാര്യമല്ല.
ഇനി ആശുപത്രികളും ഹര്‍ത്താലും
ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടാല്‍ പത്രം, ആശുപത്രി,പാല്‍ വിതരണം ഒഴിവാക്കി എന്ന തലക്കെട്ടും കാണാറുണ്ട്. എന്നാല്‍ ശരിക്കും എന്താണ് ഒഴിവാക്കപ്പെടുന്നത്. ഒന്നും ഒഴിവാക്കപ്പെടുന്നില്ല എന്ന് മാത്രമല്ല ഇവയെല്ലാം പൂട്ടി കെട്ടുന്നതാണ് നിത്യകാഴ്ച. ആശുപത്രികള്‍ അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കുന്ന തരത്തിലേക്ക് നീങ്ങും. ആശുപത്രികളിലേക്ക് ജീവനക്കാര്‍ക്കോ , രോഗികള്‍ക്കോ എത്താന്‍ കഴിയാത്ത അവസ്ഥയാണ്. ഇത് മാറേണ്ടതു തന്നെയാണ്.
ഇതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ശക്തമായി രംഗത്ത് വരികയാണ്.
ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ അതിനെതിരെ പ്രതികരിക്കാന്‍ ഞങ്ങല്‍ തയ്യാറെടുക്കുന്നു. ആശുപത്രിയില്‍ എത്തേണ്ട ജീവനക്കാരെയും രോഗികളേയും എത്തിക്കാനുള്ള വിപുലമായ സംവിധാനം ഒരുക്കിക്കൊണ്ട് ഹര്‍ത്താലിനെതിരെയുള്ള യുദ്ധത്തില്‍ ഞങ്ങളും അണി ചേരാന്‍ തയ്യാറെടുക്കുകയാണ്.
അപ്പോള്‍ ഡോക്ടര്‍മാരുടെ സമരമോ?
സ്വാഭാവികമായ ചോദ്യം. സമരം ചെയ്യുക എന്നത് ഡോക്ടമാരെ സംബ്‌നധിച്ച് അവസാനത്തെ ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ചെയ്യുന്നവയാണ്. ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത് ഒരു ഡോക്ടറും പൊതു സമൂഹവും അംഗീകരില്ല എന്നതും സത്യമാണ്. ഡോക്ടര്‍മാര്‍ പലപ്പോഴും നിര്‍ബന്ധിതമാകുന്ന ആ സാഹചര്യത്തിൽ മറ്റ് മാര്‍ഗങ്ങൾ എന്തൊക്ക എന്നു ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആലോചിക്കുന്നു.
ഇനിയെന്റെ സ്വകാര്യ നഷ്ടം
ഹര്‍ത്താല്‍ എന്നെ സംബന്ധിച്ചടുത്തോളം എനിക്കൊരു ഒരു ആഘോഷമാണ്. അമ്മയോട് ഒരല്‍പ്പനേരം ഇരിക്കാം , കുട്ടികളോടൊത്ത് ക്രിക്കറ്റ് കളിക്കാം, ആറ് മണികഴിഞ്ഞാല്‍ കുടുംബ സമേതം പുറത്ത് പോകാം, നഷ്ടപ്പെട്ട് പോയ പുസ്തക പാരായണം തുടങ്ങാം, സുഹുര്‍ത്തുക്കളോട് സംസാരിക്കാം, വെറുതെയിരിക്കാം,
ഹര്‍ത്താല്‍ ഇല്ലാതാകുമ്പോല്‍ ഉണ്ടാകുന്ന സ്വകാര്യ നഷ്ടങ്ങള്‍ സന്തോത്തോടുകൂടി വേണ്ടെന്ന് വെക്കുന്നു.