ലോകസഭ തിരഞ്ഞെടുപ്പിന്റെ മത്സര ചൂടിലേക്ക് കേരളം കടന്നു വന്നു കൊണ്ടിരിക്കുന്നു. ആരാകും പാർട്ടികളുടെ സ്ഥാനാർത്ഥി എന്ന കാത്തിരിപ്പിലാണ് ജനത.
യഥാർത്ഥത്തിൽ പല മണ്ഡലങ്ങളിലും പാർട്ടി ടിക്കറ്റിൽ മത്സരിക്കുന്നത് ജനങ്ങൾ ആഗ്രഹിക്കുന്ന കഴിവുറ്റ നേതാക്കൾ തന്നേയാണോ? അതോ പാർട്ടി വിധിച്ചതിനേ രാഷ്ട്രീയവും മുഖവും നിലവിലേ ഭരണ സാഹചര്യവും നോക്കി, മറ്റൊരു നിവർത്തിയുമില്ലാത്ത കൊണ്ട് ജനം വിധികൽപ്പിക്കുകയാണോ?
സ്ഥാനാർത്ഥിയെ ജനങ്ങൾ നിശ്ചയിക്കട്ടേ
രാഷ്ട്രീയ പാർട്ടികൾ ജനങ്ങളുടെ മനസ്സറിയുന്നവരാകണം, തിരഞ്ഞെടുപ്പടുക്കുമ്പോൾ തട്ടിക്കൂട്ടുന്ന സ്ഥാനാർത്ഥി നിരമാറണം. സമൂഹത്തിന്റെ ഉന്നത ഭരണ മേഖലകളിൽ പ്രാവീണ്യം തെളിയച്ചവർ കടന്നു വരട്ടെ, ഉറച്ച നിലപാടുകളും സേവന തൽപ്പരരായ സിനിമാക്കാർക്കും ,കായിക താരങ്ങൾക്കും ,ശാസ്ത്രജ്ഞർക്കും ഏവർക്കും സ്വാഗതം.
എങ്കിലും ജനവിധി രേഖപ്പെടുത്താൻ വോട്ടിംഗ് മെഷിന് മുന്നിൽ നിൽക്കുന്ന ഒരു സാധാരണ വോട്ടർക്ക് തിരഞ്ഞെടുക്കാൻ അവർ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥികളുടെ നിര യഥാർത്ഥത്തിൽ അതിൽ തെളിയുന്നുണ്ടോ ? തമ്മിൽ ഭേദം തൊമ്മൻ എന്നു പറയും പോലെ നിരാശരായി ഒരാൾക്ക് വോട്ട് രേഖപ്പെടുത്തുന്നു അല്ലെങ്കിൽ നോട്ട കുത്തി മടങ്ങാം.
പാർട്ടികൾക്ക് വീതം വച്ചു നൽകിയ മണ്ഡലങ്ങൾ , പാർട്ടി കണ്ടെത്തുന്ന സ്ഥാനാർത്ഥികൾ. അത് സ്വന്തം നാട്ടിൽ നിന്നോ ,മിക്കപ്പോഴും അന്യനാട്ടിൽ നിന്ന് മുഖം നോക്കി കളത്തിൽ ഇറക്കുന്ന മികച്ച മത്സരശേഷിയുള്ള രാഷ്ട്രീയ താരങ്ങൾ. എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥികൾ ,മണ്ഡലത്തേ പ്രതിനിധികരിക്കാൻ കടന്നു വരിക. നമ്മുടെ ഇലക്ഷനിൽ അത്തരം മാറ്റങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.
ന്യൂസ് മേക്കർസ്സ് പോലേ ക്യാനിണ്ടേറ്റ് മേക്കർ ഉണ്ടാവട്ടെ
ഒരു നീണ്ട നിരയിൽ നിന്ന് നാല് മികച്ച ന്യൂസ് മേക്കർമാരെ ജനങ്ങൾ ഫൈനിലിലേക്ക് അയക്കുന്ന മത്സരം പോലെ. നമ്മുടെ നാട്ടിലും ക്യാനിണ്ടേറ്റ് മേക്കർ മത്സരം ഉണ്ടാവട്ടെ അതിൽ വിജയിക്കുന്നവർ ജനങ്ങളുടെ സ്ഥാനാർത്ഥികൾ ആവട്ടെ. ഒരോ വ്യക്തിയേയും അവരുടെ പ്രവർത്തന ശൈലിയേയും ,പ്രാഗത്ഭ്യത്തേയും ജനങ്ങൾ വിശദമായി വിലയിരുത്തട്ടെ.
ജനത്തേ ഭരിക്കുന്നവരുടെ യോഗ്യത പാർട്ടിക്കുപ്പായമോ, സാമുദായിക പിൻബലമോ, സാമ്പത്തിക ശേഷിയോ ,സജീവ മാധ്യമ സാന്നിധ്യമോ ആകാതെ പൂർണ്ണമായി ജനവിധി തന്നേയാകട്ടെ. അടിസ്ഥാന വിദ്യഭ്യാസവും ,ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവും നല്ല നേതൃത്വപാടവമുള്ളവർ കടന്നു വരട്ടെ.
ജനം കഴുതയല്ല
നിലവിലെ സാമുദായിക വിഷയങ്ങളോ, നേതാവിന്റെ വാക്ക് ചാതുര്യത്തിന്റെ മോഡിയും , സാമൂഹ്യ മാധ്യമങ്ങളിലേ താര പരിവേഷമോ കാണിച്ച് മയക്കാവുന്ന കഴുതയല്ല പുതിയ തലമുറ എന്ന് ഓർമ്മ അധികാരികൾക്ക് ഉണ്ടാവേണ്ടിയിരിക്കുന്നു.
ഭൂഗോളത്തിന്റെ ഒരോ സ്പന്ദനവും സ്മാർട്ട് ഫോണിൽ കണ്ട് കൊണ്ടിരിക്കുന്ന യുവതലമുറ വോട്ടർമാരോട് പഴങ്കഥയും പുരാണവും പറഞ്ഞ് വോട്ട് നേടുക അസാധ്യമാണ്.
തലവിധി ആകാതിരിക്കട്ടെ
അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥികൾ പാർട്ടിക്കുള്ളിൽ മത്സരിച്ച് ജയിച്ചാണ് അവസാന വട്ട ഫൈനൽ സ്ഥാനാർത്ഥികൾ ആകുന്നത്. ഇന്ത്യയിലും സ്ഥാനാർത്ഥികൾ മത്സരശേഷി തെളിയിച്ച് ജനങ്ങളുടെ പിന്തുണയോട് കൂടി കടന്ന് വരുന്നവർ ആകട്ടെ. അവസാന നിമിഷ പ്രഖ്യാപനത്തിൽ സ്ഥാനാർത്ഥിയേ കണ്ട് , പോയി വോട്ട് ചെയ്ത ഭരിക്കാൻ അയക്കുന്ന ജനങ്ങളുടെ തലവിധിയിൽ നിന്ന് രക്ഷിക്കാൻ ഇലക്ഷൻ കമ്മീഷൻ പോംവഴികൾ കണ്ടെത്തട്ടേ .
ഏത് രാജ്യവും തലയുയർത്തി നിൽക്കാൻ അതിന് യോജിച്ച കാഴ്ച്ചപാടും, ദീർഘവിക്ഷണവും, ആർജ്ജവവും, സമൂഹത്തിൽ ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമുള്ള ,സ്വഭാവശുദ്ധിയുള്ള നേതാക്കൾ കടന്ന് വരേണ്ടിയിരിക്കുന്നു. ആ മത്സരത്തിൽ പങ്കെടുക്കുന്ന സ്ഥാനാർത്ഥികളും ജനങ്ങൾ നിശ്ചയിക്കുന്നവരാകട്ടെ.