ബാഗ്‌ദാദിൽ ആയിരങ്ങളാണ് ഇന്നത്തെ വിലാപയാത്രയിൽ പങ്കെടുത്തത്. തെരുവീഥികൾ നിറഞ്ഞൊഴുകിയെത്തിയ ജനക്കൂട്ടം അമേരിക്കക്കെതിരേ മുദ്യാവാക്യം മുഴക്കുന്നുണ്ടായിരുന്നു. സമ്മേളനവേദിയിൽ ജനരോഷം അണപൊട്ടി. സ്ത്രീകൾവരെ നിരത്തിലിറങ്ങി. ഇറാൻ നഗരങ്ങളിൽ അമേരിക്കയ്‌ക്കെതിരേ പ്രതിഷേധപ്രകടനങ്ങൾ നടക്കുകയാണ്.
മൃതദേഹം ഇന്നുരാത്രി ബാഗ്ദാദിൽനിന്നു ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലേക്കു കൊണ്ടുപോകും. ചൊവ്വാഴ്ച അദ്ദേഹത്തിൻറെ ജന്മസ്ഥലമായ 'കേർമാനിൽ' മൃതദേഹ നമസ്ക്കാരത്തിനുശേഷം ഖബറടക്കം നടക്കും. ഇറാനിൽ മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇറാക്കിൽ ജനറൽ കാസിം സുലേമാനിയുടെ മരണത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചവരുമുണ്ട്. സന്തോഷ സൂചകമായി ആളുകൾ തെരുവിലിറങ്ങി നൃത്തം വയ്ക്കുകയും ചെയ്തിരുന്നു.
മദ്ധ്യപൂർവേഷ്യയിലെ ഇറാന്റെ താൽപര്യങ്ങളുടെ മാസ്റ്റർമൈൻഡായിരുന്നു ജനറൽ കാസിം സുലേമാനി. ഇറാനിലെ ആയത്തുള്ളാ ഖൊമേനി കഴിഞ്ഞാൽ ജനറൽ കാസിം സുലേമാനിയായിരുന്നു രണ്ടാമത്തെ അധികാര കേന്ദ്രം.
ഇറാക്ക്, സിറിയ, ലബനോൻ, യെമൻ തുടങ്ങിയ രാജ്യങ്ങളിലെ ഷിയാ പോരാളികൾക്ക് പ്രേരണയും , പ്രോത്സാഹനവും , ആയുധങ്ങളും നിർലോഭം നൽകിവന്നിരുന്നത് ജനറൽ കാസിം സുലേമാ നിയുടെ നേതൃത്വത്തിലായിരുന്നു.
അമേരിക്കയുടെയും, സൗദി അറേബ്യയുടെയും എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം ജനറൽ കാസിം സുലേമാനിയാണെന്ന് സൗദി അറേബ്യയും അമേരിക്കയും ഉറച്ചുവിശ്വസി ച്ചിരുന്നു. അതുകൊണ്ടുതന്നെ ജനറൽ കാസിം സുലേമാനിയെ അമേരിക്ക തീവ്രവാദിയായി പ്രഖ്യാപിക്കു കയും ചെയ്തു.
ഇറാനെതിരേ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ സൗദി അറേബ്യ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളുടെയും ഇസ്രായേലിന്റെയും സമ്മർദ്ദം മൂലമാണെന്ന വസ്തുത ഇപ്പോൾ രഹസ്യമല്ല.
ഇത്രയേറെ സമ്മർദ്ദങ്ങൾക്കിടയിലും ഒട്ടും പതറാതെ രാജ്യത്തെ മുന്നോട്ടുനയിച്ചത് ജനറൽ കാസിം സുലേമാനിയുടെ കരുത്തുറ്റ നേതൃപാടവമായിരുന്നു. എന്നാൽ അമേരിക്ക അദ്ദേഹത്തെ ആഗോളതീവ്രവാദികളുടെ പട്ടികയിലാണുൾപ്പെടുത്തിയിരുന്നത്.
ചൊവ്വാഴ്ച ജനറൽ കാസിം സുലേമാനിയുടെ ഖബറടക്കത്തിനുശേഷം ഇറാൻ അമേരിക്കയ്‌ക്കെതിരേ ശക്തമായി തിരിച്ചടിക്കുമെന്ന അഭ്യൂഹത്തെത്തുടർന്ന് നിലവിലുള്ളതുകൂടാതെ 3000 കാമാൻഡോകളെകൂടി അമേരിക്ക ഗൾഫിൽ പുതുതായി വിന്യസിപ്പിച്ചിരിക്കുകയാണ്.
സൗദി അറേബ്യാ, യു.എ.ഇ , ബഹറിൻ എന്നീ രാജ്യങ്ങളും ഇസ്രായേലും തങ്ങളുടെ പ്രതിരോധനിര ശക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. മറ്റൊരു സംഘർഷത്തിന്റെ കാര്‍മേഘപടലങ്ങൾ ഗൾഫ് മേഖലയിൽ ഉരുണ്ടുകൂടുന്നതിന്റെ ആശങ്കയിലാണ് ജനങ്ങൾ.