കൊച്ചി: ആലുവയില്‍ നാണയം വിഴുങ്ങിയ കുട്ടി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഇടപെടലുമായി ദേശീയ ബാലാവകാശ കമ്മീഷന്.സംസ്ഥാന ബാലാവകാശ കമ്മീഷനില്‍ നിന്ന് സംഭവത്തെ കുറിച്ച് വിവരങ്ങള്‍ തേടിയെന്ന് ദേശീയ ചെയര്‍പേഴ്സണ്‍ പ്രിയങ്ക് കനൂങ്കേ അറിയിച്ചു.
വിഷയത്തില്‍ ഇടപെടാന്‍ സംസ്ഥാന കമ്മീഷനോട് നിര്‍ദേശിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചശേഷം മറ്റു നടപടികള്‍ സ്വീകരിക്കുമെന്നും ദേശീയ ബാലാവകാശ കമ്മീഷന് അറിയിച്ചു.
ആലുവ കടുങ്ങല്ലൂർ സ്വദേശികളായ ദമ്പതികളുടെ മകൻ പൃഥ്വിരാജ് (മൂന്ന്)ആണ് മരിച്ചത് നാണയം വിഴുങ്ങിയതിനെ തുടർന്ന് ചികിത്സ ലഭിക്കാതെ മരിച്ചതെന്നാണ് ആരോപണം. ശനിയാഴ്ചയാണ് കുട്ടി നാണയം വിഴുങ്ങിയത്.
ഉടൻ തന്നെ കൂട്ടിയെ ആലുവ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുകയായിരുന്നു. അവിടെയെത്തിയപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോകാൻ നിർദേശിച്ചു.
ആലപ്പുഴയിൽ എത്തിയപ്പോൾ ഡോക്ടർമാർ സംഭവത്തെ ഗൗരവത്തോടെ കാണാതെ കുട്ടിയെ വീട്ടിലെത്തിച്ച് ചോറും പഴവും നൽകാനാണ് ആവശ്യപ്പെട്ടതെന്നാണ് മാതാപിതാക്കൾ പറയുന്നത്. കോവിഡ് നിയന്ത്രിത മേഖലയിൽ നിന്ന് വന്നതുകൊണ്ടാണ് ചികിത്സ നൽകാതെ മടക്കി അയച്ചതെന്നാണ് മാതാപിതാക്കളുടെ ആരോപണം.