തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാനാർത്ഥികൾക്ക് എഐസിസി നൽകിയ തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചതായി വ്യാപക പരാതി. ഇതിനകം 11 സ്ഥാനാർത്ഥികളാണ് ഇതു സംബന്ധിച്ച് രാഹുൽ ഗാന്ധിക്ക് പരാതി നൽകിയത്. പലർക്കും ഫണ്ടിൽ നിന്നും 15 ലക്ഷം മുതൽ 30 ലക്ഷം വരെയാണ് കുറഞ്ഞത്.
കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് 75 ലക്ഷം രൂപ മുതൽ മുകളിലേക്കാണ് എഐസിസി നൽകിയത്. ഈ ഫണ്ട് ആദ്യം തന്നെ നൽകണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും കെപിസിസി അധ്യക്ഷൻ ഫണ്ട് നൽകുന്നത് വൈകിക്കുകയായിരുന്നു. തുടർന്ന് ഫണ്ട് സ്ഥാനാർത്ഥികൾക്ക് നൽകിയപോഴാണ് ക്രമക്കേട് വ്യാപകമായത്.
15 ലക്ഷം രൂപ മുതൽ 30 ലക്ഷം രൂപ വരെയാണ് ഇത്തരത്തിൽ ഫണ്ടിൽ കൃത്രിമം കാണിച്ചത്. പലപ്പോഴും പണം നൽകിയ സ്ഥലത്തു നിന്നും മുഴുവൻ തുകയും കൈപ്പറ്റിയ ശേഷം സ്ഥാനാർത്ഥിയുടെ അടുത്ത് ഈ തുക എത്തും മുമ്പാണ് കൃത്രിമം നടന്നത്. മധ്യകേരളത്തിലെ ഒരു സ്ഥാനാർത്ഥിയാണ് ആദ്യം ഇക്കാര്യം തുറന്നു പറഞ്ഞത്.
ഇതോടെ സ്ഥാനാർത്ഥികൾ പലരും നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ തുക നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഇവരിൽ 11 പേരാണ് ഇതിനകം എഐസിസിക്ക് പരാതി നൽകിയത്. അതിനിടെ വട്ടിയൂർക്കാവിൽ എത്തിയ 75 ലക്ഷം രൂപ കാണാനില്ലാതെയായി.
ഇതോടെ സ്ഥാനാർത്ഥിക്ക് പ്രവർത്തനത്തിൽ വലിയ പ്രതിസന്ധി നേരിടേണ്ടി വന്നു. ഇതു മുക്കിയ നേതാക്കൾക്കെതിരെ നടപടി വേണമെന്ന് നേതാക്കളും പ്രവർത്തകരും ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്.