കോട്ടയം: കെ. ആർ ഗൗരിയമ്മയുടെ വിയോഗത്തോടെ കരുത്തിൻ്റെയും
സഹാനുഭൂതിയുടെയും രാഷ്ട്രീയ യുഗമാണ് അവസാനിച്ചതെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.
കെ. ആർ ഗൗരിയമ്മ ഓർമ്മയായെങ്കിലും ആ ജീവിതം കേരളത്തിൻ്റെ ചരിത്രത്തിൽ എക്കാലവും അപൂർവ ശോഭയോടെ നിലനിൽക്കും. മാണി സാറുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ഗൗരിയമ്മയുമായി ഞങ്ങൾക്കുള്ളത് ഒരമ്മയുടെ ബന്ധമാണ്.
എന്നും അശരണർക്കും അടിസ്ഥാന വർഗത്തിനും കർഷക തൊഴിലാളികൾക്കും വേണ്ടി ജീവിച്ച പോരാളിയാണ് ഗൗരിയമ്മ. കേരള രാഷ്ട്രീയത്തിന് നഷ്ടമായത് ജനങ്ങളെ മക്കളെ പോലെ ചേർത്ത് നിർത്തിയ അമ്മയെയാണ്.
അവരുടെ ജീവിതം ഒരു പാഠപുസ്തകത്തെക്കാൾ ആഴമുള്ളതാണ്. കേരളത്തിൻ്റെ ചരിത്രം എന്നും ഗൗരിയമ്മയോട് കടപ്പെട്ടിരിക്കും എന്ന കാര്യത്തിൽ സംശയമില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. അയ്യങ്കാളി ഹാളിലെത്തി ജോസ് കെ മാണി ഗൗരിയമ്മക്ക് അന്തിമോപചാരം അർപ്പിച്ചു.