Advertisment

രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ കോണ്‍ഗ്രസും ജെഡിഎസും; എംഎല്‍എമാര്‍ക്ക് ബംഗളുരുവിലെത്താന്‍ നിര്‍ദ്ദേശം

author-image
കൈതയ്ക്കന്‍
Updated On
New Update

publive-image

Advertisment

ബംഗളുരു: കർണാടകത്തിൽ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍. സ്വതന്ത്ര എംഎൽഎമാരായ എച്ച് നാഗേഷും ആർ ശങ്കറും സർക്കാരിനുളള പിന്തുണ പിൻവലിച്ചതോടെയാണ് അട്ടിമറിസാധ്യത തെളിഞ്ഞത്. സർക്കാരിന് ഭീഷണിയില്ലെന്ന് കോൺഗ്രസ്, ജെഡിഎസ് നേതാക്കൾ ആവർത്തിച്ചു. പ്രതിസന്ധി മറികടക്കാനായി മുഴുവൻ കോൺഗ്രസ്, ജെഡിഎസ് എംഎല്‍എമാരോടും ബഗളുരുവിലെത്താന്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. അതേസമയം 101 ബിജെപി എംഎൽഎമാർ ഹരിയാനയിൽ തുടരുകയാണ്.

മകരസംക്രാന്തി കഴിഞ്ഞാൽ വലിയ രാഷ്ട്രീയ നീക്കങ്ങൾ കർണാടകത്തിലുണ്ടാകുമെന്നായിരുന്നു ബിജെപി നേതാക്കൾ പറഞ്ഞത്. എന്നാൽ സംക്രാന്തി ദിനം തന്നെ കോൺഗ്രസിന്‍റെയും ജെ‍ഡിഎസിന്‍റെയും ആശങ്കയേറ്റി രണ്ട് എംഎൽഎമാർ സഖ്യത്തോട് വിടപറയുകയായിരുന്നു. മുംബൈയിലുണ്ടായിരുന്ന എച്ച് നാഗേഷും ആർ ശങ്കറും ഗവർണർക്ക് കത്ത് നൽകി. ബിജെപിയെ പിന്തുണക്കാനാണ് ഇരുവരുടെയും തീരുമാനം.

വനംവകുപ്പ് മന്ത്രിയായിരുന്ന ശങ്കറിനെ കഴിഞ്ഞ മാസം നടന്ന പുനസംഘടനയിൽ ഒഴിവാക്കിയിരുന്നു. ഇരുവരെയും കൂടാതെ നാല് കോൺഗ്രസ് എംഎൽഎമാരും മുംബൈയിൽ തങ്ങുകയാണ്. എത്ര പേർ മറുകണ്ടം ചാടിയെന്ന് അറിയില്ലെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര പറഞ്ഞു. ഓപ്പറേഷൻ ലോട്ടസിന്‍റെ ആദ്യ ഘട്ടം വിജയിച്ചെന്ന വിലയിരുത്തലിലാണ് ബിജെപി. ഗുഡ്ഗാവിലുളള എംഎൽഎമാർ രണ്ട് ദിവസത്തിനുളളിൽ തിരിച്ചെത്തും.

ഇതിന് മുമ്പ് കൂടുതൽ കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാരെ രാജിവെപ്പിച്ച് അവിശ്വാസ പ്രമേയം കൊണ്ടുവരാനുളള നീക്കം പാർട്ടി നടത്തുമെന്ന അഭ്യൂഹം സജീവമാണ്. രണ്ട് ദിവസത്തിനുളളിൽ സർക്കാരുണ്ടാക്കുമെന്ന് മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി റാം ഷിൻഡെ അവകാശപ്പെട്ടു. സർക്കാർ താഴെവീഴില്ലെന്ന് ആവർത്തിക്കുകയാണ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഉൾപ്പെടെയുളളവർ.

224 അംഗ സഭയിൽ 113 പേരുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. സ്പീക്കറടക്കം 118 അംഗങ്ങളാണ് കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന് ഇപ്പോഴുളളത്. സ്വതന്ത്രരുടെ പിന്തുണ ലഭിക്കുന്നതോടെ ബിജെപിയുടെ സംഖ്യ 106 ആകും.13 പേരെയെങ്കിലും രാജിവെപ്പിക്കാൻ കഴിഞ്ഞാൽ ബിജെപിക്ക് സർക്കാരുണ്ടാക്കാൻ വഴിതെളിയും. ഈ നീക്കം വിജയിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

Advertisment