കോട്ടയം: യുഡിഎഫിലെ സീറ്റ് വിഭജനം പൂർത്തിയായി. തർക്കം നിന്നിരുന്ന കോൺഗ്രസ് - കേരളാ കോൺഗ്രസ് ചർച്ച ഇന്നലെ രാത്രിയോടെ ധാരണയിലെത്തി. ജോസഫ് വിഭാഗം 10 സീറ്റിൽ മത്സരിക്കും.
തൊടുപുഴ, ഇടുക്കി, ഇരിങ്ങാലക്കുട, കടുത്തുരുത്തി, കോതമംഗലം, തിരുവല്ല, കുട്ടനാട്, ചങ്ങനാശേരി, ഏറ്റുമാനൂർ, പേരാമ്പ്ര സീറ്റുകളാണ് ജോസഫ് വിഭാഗത്തിന് നൽകിയത്. ഇതിൽ പേരാമ്പ്ര കോൺഗ്രസുമായി വച്ചുമാറും.
അങ്ങനെ വന്നാൽ കണ്ണൂർ ജില്ലയിൽ ഒരു സീറ്റിൽ ജോസഫ് വിഭാഗം മത്സരിക്കും. നേരത്തെ കോട്ടയത്തെ മൂന്നു സീറ്റുകളെ ചൊല്ലിയായിരുന്നു തർക്കം നിലനിന്നിരുന്നത്. കടുത്തുരുത്തിക്കും ചങ്ങനാശേരിക്കും പുറമെ രണ്ട് സീറ്റ് എന്നായിരുന്നു ജോസഫിൻ്റെ ആവശ്യം.
എന്നാൽ ഒന്നും നൽകാനാവില്ലെന്ന് കോൺഗ്രസ് നിലപാട് സ്വീകരിച്ചു. ഇതോടെ തർക്കം രൂക്ഷമായി. എന്നാൽ തർക്കം തുടരുന്നത് ഗുണകരമല്ലെന്നും അത് മുന്നണിയുടെ സാധ്യതയെ തന്നെ ബാധിക്കുമെന്നും വന്നതോടെ കോൺഗ്രസ് ഒരു സീറ്റിൽ കൂടി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുകയായിരുന്നു.
ഏറ്റുമാനൂർ സീറ്റ് ഇതോടെ ജോസഫിന് വിട്ടു നൽകാൻ തീരുമാനിച്ചു. പ്രാദേശിക കോൺഗ്രസ് നേതാക്കൾക്ക് തീരുമാനത്തിൽ കടുത്ത എതിർപ്പുണ്ട്. ഇവിടെ ജോസഫ് വിഭാഗത്തിലെ പ്രിൻസ് ലൂക്കോസ് സ്ഥാനാർത്ഥിയാകും.
നേരത്തെ ജില്ലാ പഞ്ചായത്തിലേക്ക് ജോസഫ് വിഭാഗം ഏറ്റുമാനൂരിൻ്റെ ഭാഗമായ അതിരമ്പുഴ ഡിവിഷനിൽ വിജയിച്ചിരുന്നു. ഇതു കൂടി ചൂണ്ടിക്കാട്ടിയാണ് ജോസഫ് കടുംപിടുത്തം നടത്തിയത്.